Saturday, October 11, 2014

ഗിന്നസ് റെക്കോര്‍ഡ്‌ ഗോസ് ടു..

പ്രിയപ്പെട്ട നിമ്മിത്തയും അക്കിക്കയും വായിച്ചറിയാന്‍ ജോ എഴുതുന്നത്..

ഞാന്‍ ഇപ്പൊ ഒരുപാട് വല്യ കുട്ടിയായി, എല്‍കെജി എഫില്‍ ഒക്കേ എത്തി. പെരുന്നാള്‍ക്ക് സ്കൂള്‍ രണ്ടാഴ്ചക്കാ പൂട്ടിയത്. നല്ല കോളായിരുന്നു..

നിമ്മിത്ത നാട്ടില്‍ പഠിക്കാന്‍ പോയതില്‍ പിന്നേ ഫ്രിഡ്ജില്‍ എപ്പഴും എനിക്കും ബാച്ചുക്കാക്കും എന്തെങ്കിലും തിന്നാന്‍ കിട്ടും അപ്പോ നിമ്മിത്താനോട്‌ വല്യ സ്നേഹം തോന്നും.

നിമ്മിത്താക്ക്‌ ഹോസ്റ്റലില്‍ വായക്ക് രുചിയുള്ളത് ഒന്നും കിട്ടാറില്ല എന്ന് കേട്ടപ്പോള്‍ പാവം തോന്നി. സാരല്യാട്ടോ കുറച്ചു നാള്‍ കൂടി കഴിഞ്ഞാല്‍ ഒക്കേ ശീലായിക്കോളും.


പെരുന്നാള്‍ക്ക് നല്ല രസമായിരുന്നു ഇവിടെ. നിങ്ങള്‍ ഇന്ത്യയില്‍ പെരുന്നാള്‍ പ്രമാണിച്ച് ചൊവ്വയിലേക്ക് ഒരു വണ്ടി വിട്ടപ്പോള്‍, ഞങ്ങള്‍ ഇവിടെ ജിദ്ദയില്‍ ലോകത്തിലേക്ക് ഏറ്റവും വലിയ കൊടി ഉണ്ടാക്കി ആഘോഷിച്ചു.



നമ്മുടെ വീടിനേക്കാള്‍ ഒക്കേ നല്ല പൊക്കത്തില്‍ ഉള്ള വല്യ ഒരു കൊടി. നൂറ്റി എഴുപത്തി ഒന്നര മീറ്റര്‍ ആണത്രെ അതിന്‍റെ ഉയരം. കൊടിയുടെ വലിപ്പം ഒരു ഫുട്ബോള്‍ ഗ്രൌണ്ടിന്റെ പകുതിയോളം വരൂംന്ന്.


ഞാന്‍ കൊടിയുടെ കീഴേ കുറേ നേരം ഓടി കളിച്ചു.



പിന്നേ പെരുന്നാള്‍ ആയിട്ട് കൊറേ ചോക്ലേറ്റ് കിട്ടി. ഉപ്പ കുറേ വട്ടം ബേസ്കിന്‍ റോബിന്‍സ് വാങ്ങി തന്നു. ഐസ്ക്രീം തിന്ന്‍ തിന്ന്‍ മടുത്തു. നിങ്ങള്‍ക്ക് രണ്ടാള്‍ക്കും പെരുന്നാള്‍ക്ക് ഐസ്ക്രീം ഒന്നും കിട്ടീട്ടുണ്ടാവില്ല അല്ലേ.. ഓര്‍ത്തിട്ട് പാവം തോന്നി..

പിന്നൊരു രസമുണ്ടായി. പെരുന്നാള്‍ അവധിക്ക് ഞങ്ങള്‍ വഹബ ക്രെറ്റര്‍ കാണാന്‍ പോയി. എന്‍റെ പേരു ഗിന്നസ് ബുക്കില്‍ വരൂം ന്നാ ഉപ്പ പറയുന്നത്.. കൊറേ ഉണ്ട് പറയാന്‍..

എന്നെ ഉപ്പ രാത്രി രണ്ടു മണിക്ക് വിളിച്ചപ്പോഴേ ഞാന്‍ ചാടി എണീറ്റു.. ബാച്ചുക്കായും ഞാനും ഡ്രെസ്സും മാറ്റി കൊറേ നേരം കാത്തിരുന്നു. റഫീഖ് അങ്കിള്‍ ഒരു മണിക്കൂര്‍ ലേറ്റ് ആയാ വന്നത്..

ഞങ്ങള്‍ ആറു പേര്‍, ഞാനും ബാച്ചുക്കായും, ഉപ്പയും ഉമ്മയും, മാനു മാമനും, റഫീഖ് അങ്കിളും ഒരു കാറില്‍ കാലത്ത് നാലു മണിക്ക് അങ്ങനെ വഹബ ക്രെറ്റര്‍ ലക്ഷ്യമാക്കി പുറപ്പെട്ടു..

എത്ര ദൂരാ ക്രെറ്റര്‍ക്ക് ന്നറിയോ.. കൊറേ നേരം ഉറങ്ങണം, എണീറ്റാ ഉപ്പ പറയും ആയിട്ടില്ല ഉറങ്ങിക്കോ ന്ന്, പിന്നേം കൊറേ ഉറങ്ങി എണീറ്റപ്പോ ഉപ്പ പറഞ്ഞു ഇനിയും കൊറേ ഉറങ്ങണം ന്ന്. പിന്നേം കൊറേ ഉറങ്ങി, അപ്പഴും എത്തീല്ല പിന്നേം കൊറേ കൊറേ ഉറങ്ങീട്ടാ എത്യെ..

കാറില്‍ നിന്നും ഇറങ്ങി ആദ്യം കണ്ടപ്പോള്‍ത്തന്നെ എനിക്ക് ക്രെറ്റര്‍ വല്യ ഇഷ്ടായി. ശരിക്കും ഉമ്മച്ചി ഉണ്ടാക്കുന്ന ബുള്‍സ്ഐ പോലെന്നെ..!



കുറച്ച് നേരം ഞങ്ങള്‍ അവിടമെല്ലാം വീക്ഷിച്ച ശേഷം ഉപ്പ ചോദിച്ചു എന്താ പരിപാടി താഴെ ഇറങ്ങണോ അതോ ആമ്പിള്ളേര് ഇറങ്ങുന്നത് നോക്കിനിക്കണോന്ന്‍..!

എനിക്ക് ശരിക്കും ദേഷ്യം വന്നു.. ഞാന്‍ പറഞ്ഞു ഉമ്മ വന്നേ, അവരു വേണേല്‍ നമ്മള്‍ ഇറങ്ങുന്നത് നോക്കി നിന്നോട്ടേ ന്ന്..



നോക്കിയപ്പോള്‍ ഉമ്മാനേ കാണാനില്ല.. അപ്പോണ്ട് ദാണ്ടെ വാലും പൊക്കി കേട്ട പാതി കേള്‍ക്കാത്ത പാതി ഓടുന്നു ക്രെറ്ററില്‍ ആദ്യം ഇറങ്ങാന്‍..



ആദ്യമെല്ലാം നിരപ്പിലൂടെ പേടിച്ച് പേടിച്ചു മെല്യാ നടന്നത്.. കുറച്ചു കഴിഞ്ഞു നല്ല ഇറക്കമായി..





കുറേ പോയപ്പോള്‍ നാലു ഇംഗ്ലീഷുകാര്‍ ആടിയാടി കേറി വരുന്നുണ്ട്. ഉപ്പ അവരോട് എന്തൊക്കെയോ ചോദിച്ചു എനിക്കൊന്നും മനസ്സിലായില്ല, ബേബി, ഡിഫികള്‍ട്ട്, ഹോട്ട് എന്നെല്ലാം പറയുന്നത് കേട്ടു. എന്നേ കടന്നു പോവുമ്പോള്‍ ഒരു ചെറിയ ആദരവോടെ നോക്കിയപ്പോള്‍ തന്നേ എനിക്ക് ഒരു റെക്കോര്‍ഡിന്റെ മണമടിച്ചു.. സത്യം..!!



കുറച്ചു കൂടി മുന്നോട്ടു പോയപ്പോള്‍ ഒരു ചെങ്കുത്തായ ഭാഗം വന്നു, ആരുടേയോ കാലു തട്ടി ഒരു വെള്ളകുപ്പി താഴേക്ക് വീണു.. ഞാന്‍ പേടിച്ചു പേടിച്ചു അത് പാറയില്‍ തട്ടി തട്ടി താഴേക്ക് പോവുന്നത് നോക്കി നിന്നു. ഹോ എന്തൊരു ഉയരാ.. വീണാല്‍ പൊടി പോലും കാണില്ല കണ്ടു പിടിക്കാന്‍..



അല്ലാഹുവിന്റെ കൃപയാല്‍ വലിയ ബുദ്ധിമുട്ടില്ലാതെ കുറേ നേരം കൊണ്ട് താഴേക്കിറങ്ങി. ബാച്ചുക്കായാണ് ആദ്യം എത്തിയത്, ഞങ്ങള്‍ കുറേ നേരം കഴിഞ്ഞാ എത്തിയത്..





ഓംലെറ്റിന്റെ സൈഡില്‍ ഉള്ള കല്ലുകള്‍ക്ക് എന്തൊരു ഭംഗിയാന്നറിയോ..



ചിലയിടങ്ങളില്‍ ചെറിയ നീല പൂക്കള്‍ ഉള്ള ചെടികള്‍ കണ്ടു..



താഴെ എത്തിയാല്‍ ഓംലെറ്റിന് മേലെന്ന് കാണുന്ന ഭംഗി ഒന്നും ഇല്ല.. മാവ് ഉണങ്ങി വരണ്ടു കിടക്കുന്ന പോലുണ്ട്..



കുറേ നേരം ഞങ്ങള്‍ അവിടെയെല്ലാം നടന്നു.. ഉണങ്ങി നില്‍ക്കുന്ന മാവിനു മേലേ ചവിട്ടുമ്പോള്‍ നമ്മുടെ കാലിനടിയില്‍ അത് പപ്പടം പോലെ പൊടിയുന്നത് എന്തൊരു രസമാണ്..




അപ്പോഴേക്കും വെയില്‍ വല്ലാതെ ചൂടായി വന്നിരുന്നു.. ഞങ്ങള്‍ മടങ്ങി..



തിരിച്ചുള്ള കയറ്റം ഭയങ്കര കഷ്ടം തന്നേ ആയിരുന്നു.. ഒരുപാട് സമയം എടുത്തു മേലേ എത്താന്‍..



മേലേ എത്തിയപ്പോഴാ ഉപ്പ എന്നോട് പറഞ്ഞത്.. എന്‍റെ പേരില്‍ ഒരു ഗിന്നസ് റെക്കോര്‍ഡ്‌ ഉണ്ടത്രേ..

ക്രെറ്ററില്‍ ഇറങ്ങിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി ഞാന്‍ ആവും ത്രേ.. എനിക്ക് വയ്യ ഇനി ഇപ്പോ ഇതും പറഞ്ഞ് സ്വീകരണവും, പത്ര സമ്മേളനവും ഒക്കേ ആയി ക്ലാസ്സ്‌ കുറേ മിസ്സ്‌ ആവോന്നാ എന്‍റെ പേടി..



ഉമ്മാന്റെ പേരിലും ഉണ്ടാവോ ആവോ ഒരു റെക്കോര്‍ഡ്‌.. ക്രെറ്ററില്‍ ഇറങ്ങിയ ആദ്യത്തെ മലയാളി വനിത.. ഉമ്മാന്റെ റെക്കോര്‍ഡ് ഗിന്നസില്‍ ഇല്ലെങ്കിലും ലിംകാ ബുക്കിലെങ്കിലും വന്നാ മതിയായിരുന്നു..

തിരിച്ചു പോരുമ്പോള്‍ റോഡില്‍ ഞാന്‍ ഒരു പാട് മൃഗങ്ങളെ കണ്ടു, വെള്ള ഒട്ടകങ്ങളും, ആട്ടിന്‍ കൂട്ടങ്ങളും, കുരങ്ങുകളും, കഴുതകളും എല്ലാം.. അപ്പോ ഞാന്‍ നിങ്ങളെ രണ്ടാളേം ഓര്‍ത്തു,. നിങ്ങള്‍ ഒപ്പമുണ്ടായിരുന്നെങ്കില്‍ എത്ര രസമായിരുന്നു..

എത്ര ഐസ്ക്രീമും ചോക്ലേറ്റുമാ ഈ കുറച്ച് ദിവസം കൊണ്ട് തിന്നു കൂട്ടിയത് എന്നറിയോ.. ഉപ്പാനോട് ഞാന്‍ പറഞ്ഞു സമ്മതിപ്പിച്ചിട്ടുണ്ട് നിങ്ങള്‍ വന്നിട്ട് ഇനിയും പോവാന്‍..

ആരോ ഫോണ്‍ ചെയ്യുന്നുണ്ട്, വല്ല പത്രക്കാരും ആവും, ഇനി ഞാന്‍ പിന്നേ എഴുതാം ട്ടോ..

രണ്ടാള്‍ക്കും എന്‍റെ സലാം..

പ്രിയത്തോടെ സ്വന്തം

ജോ

വഹബ ക്രെറ്റര്‍ : മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ ഗര്‍ത്തം. രണ്ടു കിലോമീറ്റര്‍ വ്യാസം, ഇരുനൂറ്റമ്പതോളം മീറ്റര്‍ ആഴം, ആറര കിലോമീറ്റര്‍ ചുറ്റളവ്. ഇറങ്ങാന്‍ അരമണിക്കൂറോളം വേണം കയറാന്‍ ഒന്നൊന്നര മണിക്കൂറോളവും. രണ്ടായിരത്തോളം വര്‍ഷത്തെ പഴക്കം ഉണ്ടെങ്കിലും കൂടുതല്‍ പേരും, പ്രത്യേകിച്ച് മലയാളികള്‍ ഇതിനെകുറിച്ച് ബോധവാന്മാരല്ല. ജിദ്ദയില്‍ നിന്നും നാനൂറ്റിഅമ്പതോളം കിലോമീറ്റര്‍ യാത്ര ചെയ്യണം.

വഹബ ക്രെറ്ററിനേ കുറിച്ച് മറ്റു ചില പോസ്റ്റുകള്‍
1. ജിദ്ദയിലെ വിനോദങ്ങള്‍ – വഹ്ബ കുജ്ജ്
2. മരുഭൂമിയിലെ ദൃശ്യവിരുന്നിലേക്കൊരു സാഹസികയാത്ര
3. മരുഭൂമിയിലെ വിസ്‌മയം

No comments:

Post a Comment

Related Posts Plugin for WordPress, Blogger...