Thursday, November 5, 2015

മമ്മി ആന്‍ഡ്‌ മീ

ഈ സ്പെഷ്യല്‍ ചായ നന്നായോ എന്ന് നോക്കിയേ.. നല്ല ആവി പറക്കുന്ന ചായ നീട്ടി അവള്‍ ചോദിച്ചു.

ചോദിക്കാതെ വരുന്ന സ്പെഷ്യല്‍ ചായകളുടെ പിന്നില്‍ പൊതുവേ ഒരു 'കടി' കാണാറുണ്ട്. അതും പ്രതീക്ഷിച്ച് പത്രം മടക്കി ഞാന്‍ ചായ എടുത്തു.

ദാ വന്നല്ലോ കടി..!


പിന്നേയ് ഞങ്ങള്‍ ഈ പെരുന്നാള്‍ അവധിക്കാലം നിങ്ങളുടെ ഷഷ്ടിപൂര്‍ത്തി ആഘോഷിക്കാന്‍ തീരുമാനിച്ചു..

അവസാനം വലിച്ച ചായ തരിപ്പില്‍ പോയി. ചുമച്ചു ചുമച്ചു അടപ്പിളകിയ ഞാന്‍ പണിപ്പെട്ടു കേട്ടത് ഒന്ന് കൂടി ഉറപ്പുവരുത്തി. 'എന്‍റെ എന്താണ് ആഘോഷിക്കുന്നത്..'

ഷഷ്ടിപൂര്‍ത്തി..' അവള്‍ ഒരു കുലുക്കവും ഇല്ലാതെയാണ്..

ഇവള്‍ക്ക് ഒരു പിരികുറവാണ് എന്ന് എനിക്കെപ്പോഴും തോന്നിയിരുന്നു. ഇതിപ്പോ ഒറ്റ പിരിയും ഇല്ലാത്ത കോലമാണല്ലോ പടച്ചോനെ..

എടീ ഷഷ്ടിപൂര്‍ത്തി എന്നാല്‍ എന്താന്ന് നിനക്കറിയോ..

അതൊക്കെ എനിക്കറിയാം നിങ്ങള്‍ക്ക് കുറേ വയസ്സാവുമ്പോള്‍ ആഘോഷിക്കാന്‍ ഉള്ളതാണ്..

എന്നിട്ട്.. എനിക്കൊന്നും മനസ്സിലായില്ല..

അതിന് അത് വരെ നിങ്ങള്‍ ഉണ്ടാവോ എന്നാരുകണ്ടു. ഇനി ഉണ്ടെങ്കില്‍ തന്നെ അന്ന് എന്‍റെ കയ്യില്‍ കാശുണ്ടായില്ലെങ്കിലോ, അതുകൊണ്ട് ഞാനും മക്കളും നിങ്ങളുടെ ഷഷ്ടിപൂര്‍ത്തി ഈ പെരുന്നാളിന് എന്‍റെ ചിലവില്‍ അങ്ങ് ആഘോഷിക്കാന്‍ തീരുമാനിച്ചു..

ഇവള്‍ ആളു കൊള്ളാട്ടോ.. അവളുടെ കാശുകൊണ്ടുള്ള എത്ര മനോഹരമായ ആഘോഷങ്ങള്‍.. ഇല്ല ഞാന്‍ ഇതിനു എതിരല്ല.. മാത്രാമല്ല ഇവിടെ ഇരുന്നാല്‍ പെരുന്നാളിന് ഇവറ്റകളെ പുറത്തൊക്കെ കറക്കാന്‍ ചിലവ് എന്തായാലും ഉണ്ട്..

ഷഷ്ടിപൂര്‍ത്തി എങ്കില്‍ ഷഷ്ടിപൂര്‍ത്തി അവള്‍ പറഞ്ഞപോലെ എങ്ങാനും അതിനുള്ള അവസരം കിട്ടിയില്ലെങ്കിലോ..

എന്നാലും എന്‍റെ മക്കള്‍ക്ക് ഇങ്ങനെ തോന്നിയല്ലോ.. നീ ശരിക്കും മക്കളുമായി ചര്‍ച്ചചെയ്തുവോ..

ആണെന്ന് ഞാന്‍ ഇളയവര്‍ രണ്ടു പേരോടും ചര്‍ച്ച ചെയ്തു, പ്രോഗ്രാം അവരുടെതാണ്..

മൂത്തവര്‍ രണ്ടും എന്തു പറഞ്ഞു..

ഓ അവര്‍ക്ക് എതിരൊന്നും ഇല്ലാന്നേ.. അവരേ പിന്നെ വേറെ എങ്ങാണ്ട് വേറൊരു കാരണം ഉണ്ടാക്കി കൊണ്ടുപോവാം.. അതിന്‍റെ ചിലവ് ഞാന്‍ എടുക്കില്ല.. ആദ്യമേ പറഞ്ഞേക്കാം..

അതെന്താ അത്രയ്ക്ക് ചിലവുള്ള പ്രോഗ്രാം ആണോ നിന്‍റെ പ്ളാനില്‍.. എന്താണ് നിന്‍റെ ഷഷ്ടിപൂര്‍ത്തി പ്ളാന്‍സ് കേള്‍ക്കട്ടെ..

വെരി സിമ്പിള്‍.. നമ്മള്‍ പുറത്തു പോവുന്നു കുറച്ച് ദിവസം കറങ്ങുന്നു, ഫൈവ് സ്റ്റാര്‍ ഫുഡ്‌ അടിക്കുന്നു.. ഈ അവധിക്കാലം മെമ്മറബിള്‍ ആക്കുന്നു..

പിന്നൊരു കാര്യം ആദ്യമേ പറഞ്ഞേക്കാം.. എന്‍റെ കാശ് എല്ലാത്തിനും കൂടി ഒന്നും തികയില്ല.. ബാക്കി വരുന്ന കുറച്ച് കാശ് നിങ്ങള്‍ ഇറക്കണം, കടമായിട്ടൊന്നും പറ്റില്ല, എല്ലാര്‍ക്കും എന്‍ജോയ് ചെയ്യാന്‍ വേണ്ടിയാ..

ആട്ടേ നിന്‍റെ കയ്യില്‍ എത്രയുണ്ട്..

2500 റിയാല്‍.. പോവാന്‍ ഉള്ള ചിലവ് ഞാന്‍ ആയി അവിടുള്ള ചിലവ് മാത്രം നിങ്ങള്‍ നോക്കിയാല്‍ മതി..

പോവാന്‍ 2500 റിയാലോ.. നീ ഇത് എവിടേക്കാണ്‌ പോവുന്നത്..

ഒറ്റ വലിക്ക് ബാക്കിയുള്ള ചുടുചായ വലിച്ചു കുടിച്ചിട്ടും ഞാന്‍ അറിഞ്ഞതേയില്ല..

ദൂരെയൊന്നുമല്ല വെറും രണ്ടു മണിക്കൂര്‍ യാത്രയേ ഉളളൂ, ഞങ്ങള്‍ എല്ലാവരും വലിയ ത്രില്ലില്‍ ആണ്.. ഇനി നിങ്ങളായിട്ട്‌ മുടക്കരുത്..

അവസാന വരിയിലേ ശബ്ദവിന്യാസം മനസ്സിലാവാത്ത ഭാവത്തില്‍ ഞാന്‍ ചോദിച്ചു 'നീ സ്ഥലം പറയെടോ..'

അത് പിന്നെ ഇവിടടുത്താണ്.. ഈജിപ്ത്..

കൊള്ളം 2500 റിയാലിന് നമ്മള്‍ എല്ലാരും കൂടി ഈജിപ്തില്‍ പോയി വന്നത് തന്നെ.. നിനക്കെന്താ വട്ടായോ..

വട്ടൊന്നുമല്ല.. കഴിഞ്ഞ മാസം അവിടെ ഒരു തീവ്രവാദി ആക്രമണം ഉണ്ടായിരുന്നുത്രേ അത് കൊണ്ട് ടൂറിസം പറ്റെ താഴെക്കാണ്.. ഫ്ലൈറ്റ് ചാര്‍ജും ഹോട്ടല്‍ ചാര്‍ജും എല്ലാം നല്ല ചീപ്പ്‌ ആണ്.. ഇപ്പോ ചാന്‍സ് ആണ് പിന്നെ കിട്ടൂല..

ഞാന്‍ നിങ്ങളുടെ ക്രെഡിറ്റ്‌ കാര്‍ഡ്‌ വെച്ച് ടിക്കറ്റ്‌ ബുക്ക്‌ ചെയ്തു.. ഈ കാശ് ഞാന്‍ തരാം ഇനി അവിടുള്ള ചിലവ് മാത്രം നിങ്ങള്‍ അറിഞ്ഞാല്‍ മതി..

അത് കൊള്ളം ക്രെഡിറ്റ്‌ കാര്‍ഡ്‌ വെച്ച് എന്‍റെ കാശ് ഇറക്കികഴിഞ്ഞു.. ഷോ തുടങ്ങിയിട്ട് കുറച്ച് നേരമായി.. ഇനി കുളിച്ച് കേറേണ്ടത് എന്‍റെ മാത്രം പ്രശ്നമാണ്.

എന്‍റെ ഷഷ്ടിപൂര്‍ത്തിക്ക് ആണ് എന്നോര്‍ക്കുമ്പോള്‍ മാത്രമാണ്..

സമ്മതിച്ചേക്ക് ഉപ്പാ.. ഉമ്മച്ചി പാവല്ലേ.. ഉപ്പാന്റെ ഷട്ടിയോ എന്തായിരുന്നു ഉമ്മാ അത്.. 'ഷഷ്ടിപൂര്‍ത്തി' അവള്‍ മുഴുമിച്ചു കൊടുത്തു.. ആ അത് ആഘോഷിക്കാന്‍ അല്ലെ.. നമുക്ക് പോവാം ഉപ്പാ പ്ലീസ്‌.. റെകമെണ്ടുമായി ജോ വന്നു..

സംഗതി എല്ലാം കൊള്ളാം.. ഈജിപ്ത് മനോഹരമായ ഒരു നാടാണ് ഒരൊറ്റ കുഴപ്പമേ ഉളളൂ അവിടെ നിറയെ മിസരികളാണ് (ഈജിപ്തിന് മിസര്‍ എന്നും പേരുണ്ട് അതിനാല്‍ അവിടെയുള്ളവരെ മിസരികള്‍ എന്ന് വിളിക്കും)..

അതൊന്നും സാരമില്ല നമ്മള്‍ ദാ പോണു ദേ വരുന്നു

ഇവളോടെ പറഞ്ഞിട്ട് കാര്യമില്ല.. മിസരികളുടെ കൂടേ ജോലി ചെയ്തിട്ടുണ്ടെങ്കില്‍ നിങ്ങള്‍ക്കവരുടെ സ്വഭാവം ഒരേകദേശ രൂപം കിട്ടും.. വള്ളാഹി എന്ന് പറഞ്ഞേ വായ തുറക്കൂ, കള്ളം മാത്രേ പറഞ്ഞു ശീലിച്ചിട്ടുള്ളൂ.. പെറ്റ തള്ളയെ പോലും പറ്റിക്കും.. നേര് നെറി ഇതൊന്നും മരുന്നിനു പോലും കിട്ടില്ല..

ഇതെല്ലാം പക്ഷെ ആരോട്‌ പറയാനാ.. ഈജിപ്ത് കാണാന്‍ വേണ്ടി എനിക്ക് ഷഷ്ടിപൂര്‍ത്തി ഉണ്ടാക്കിയ ഇവള്‍ക്ക് എന്ത് മിസരി.. മുന്നോട്ടു നീങ്ങുക തന്നെ..

ഞങ്ങള്‍ ആദ്യം എന്തെല്ലാം കാണണം എന്നും ഓരോ സ്ഥലത്തും എത്ര സമയം ചിലവഴിക്കണം എന്നും ഒരു പ്ളാന്‍ ഉണ്ടാക്കി. ഈജിപ്തില്‍ എല്ലാവര്‍ക്കും ഇഷ്ടമാവുന്ന ഒരിടമാണ് 'ശാം അല്‍ ഷെയ്ഖ്'. വാട്ടര്‍ തീം പാര്‍ക്കും, കളികളും എല്ലാമായി മിഡില്‍ഈസ്റ്റിലെ തന്നെ ഏറ്റവും പ്രസിദ്ധമായ ഇടം.. ഞങ്ങള്‍ ആദ്യമേ അവിടം ലിസ്റ്റില്‍ നിന്നും ഒഴിവാക്കി.. ഈജിപ്ത് യാത്ര പൂര്‍ണ്ണമായും ചരിത്രം അറിയാന്‍ മാത്രമുള്ളതാവാം എന്നു തീരുമാനിച്ചു..

ജിദ്ദയില്‍ നിന്നും വിമാന്‍ മാര്‍ഗ്ഗം കൈറോ.. രണ്ടു ദിവസം കൈറോ.. മൂന്നാം ദിവസം അവിടുന്ന് വിമാന മാര്‍ഗ്ഗം 650 കിലോമീറ്റര്‍ ദൂരേയുള്ള ലക്സോര്‍. ലക്സോറില്‍ രണ്ടു ദിവസം.. രണ്ടാം ദിവസം വൈകീട്ട് അവിടുന്ന് കാറില്‍ 200 കിലോമീറ്റര്‍ ദൂരേയുള്ള അസ്വാന്‍.. പോവുന്ന വഴിയില്‍ ഒത്താല്‍ രണ്ടു ടെമ്പിള്‍ കാണാന്‍ ഉണ്ട് അതിനാലാണ് കാര്‍ ആക്കിയത്.. അസ്വാനില്‍ നിന്നും വിമാനത്തില്‍ 280 കിലോമീറ്റര്‍ ദൂരേയുള്ള അബുസിംബല്‍ പോയി തിരിച്ച് അസ്വാനിലേക്ക് തന്നെ മടക്കം, രണ്ടാം ദിവസം അസ്വാനില്‍ നിന്നും തിരിച്ച് ജിദ്ദയിലേക്ക്..

ടിക്കറ്റ്‌ അതിനനുസരിച്ച് ഞാന്‍ മാറ്റി ബുക്ക്‌ ചെയ്തു.. അവിടെയുള്ള ഡോമെസ്ട്ടിക് ടിക്കെറ്റുകള്‍ അറേഞ്ച് ചെയ്തു.. ഹോട്ടല്‍ ബുക്ക്‌ ചെയ്തു.. ഇവള്‍ പറഞ്ഞത് ശരിയാണ്.. ഫൈവ് സ്റ്റാര്‍ നിരക്കുകള്‍ എല്ലാം കുറവു തന്നെയാണ്..

പെരുന്നാള്‍ ബിരിയാണിയും കഴിച്ച് വൈകീട്ട് ഞങ്ങള്‍ ജിദ്ദയില്‍ നിന്നും വിമാനം കയറി.. രണ്ടു മണിക്കൂറോളം യാത്ര ചെയ്തു ഞങള്‍ കൈറോയില്‍ ഇറങ്ങി.. കൈറോ എയര്‍പോര്‍ട്ടില്‍ മൂത്രമൊഴിക്കാന്‍ കയറിയ ഞാന്‍ അമ്പരന്നുപോയി ടോയലറ്റില്‍ വെള്ളം എടുക്കാന്‍ ഹാന്‍ഡ്‌പമ്പ്‌ ഇല്ല. ടിഷ്യൂ പേപ്പര്‍ പോലും കണ്ടില്ല..

ശെടാ ഇവന്മാര്‍ എല്ലാം കഴുകുന്ന പണി നിര്‍ത്തിയോ അതോ ചിലവ് ചുരുക്കാലോ.. ഇസ്ലാമിക രാഷ്ട്രം ആണു പോലും.. ഭക്ഷണം കഴിക്കാന്‍ ഹോട്ടലില്‍ കയറിയപ്പോള്‍ അവിടെയും ഹാന്‍ഡ്‌പമ്പ്‌ ഇല്ല. ഞാന്‍ ഇറങ്ങി കൌണ്ടറില്‍ ചോദിച്ചു അപ്പോ അവര് പറയാ വെള്ളം ഉണ്ടല്ലോ ടോയലറ്റിന്‍റെ സൈഡില്‍ ഉള്ള ഹാന്‍ഡില്‍ തിരിച്ചാല്‍ മതി എന്ന്.. തള്ളേ എന്നാ ബുദ്ധിയാ ന്നാ..

ആസനം എയിം ചെയ്തു വെള്ളം ഷൂട്ട്‌ ചെയ്യുന്നു

നമ്മുടെ ആസനം എയിം ചെയ്തു ദാ വെള്ളം ഷൂട്ട്‌ ചെയ്യുന്നു. ഹാന്‍ഡില്‍ തിരിച്ചില്‍ അനുസരിച്ച് എയിം അങ്ങോട്ടും ഇങ്ങോട്ടും മാറുന്നതിനാല്‍ സൂക്ഷിച്ചില്ലെങ്കില്‍ അടി മൊത്തം കുളമാവും.. ആവും എന്നല്ല ആയി.. അക്ഷരാര്‍ത്ഥത്തില്‍ ആയി..

ടോയലറ്റിന്‍റെ ഉള്ളില്‍ നിന്നും വരുന്ന വെള്ളം ആയതിനാല്‍ നമുക്ക് ഒരു വൃത്തി തോന്നില്ല.. പക്ഷെ ചുവക്കും മണത്തിനും വെത്യാസം ഒന്നും ഇല്ലാന്നേ.. തന്നേന്ന്..

കാലത്ത് ആദ്യം ഞങ്ങള്‍ തിരിച്ചത് കൈറോ മ്യൂസിയം കാണാന്‍ ആയിരുന്നു.. കൈറോവിലെ ഈജിപ്ഷ്യന്‍ മ്യുസിയം ലോകത്തിലെതന്നെ പ്രധാനപ്പെട്ട മ്യൂസിയങ്ങളില്‍ ഒന്നാണ്. ശാസ്ത്രകുതുകികള്‍ക്ക് രണ്ടോമൂന്നോ ദിവസം വേണം മുഴുവനായി കാണാന്‍ എന്നാണ് പറയപ്പെടുന്നത്.

ഈജിപ്ഷ്യന്‍ മ്യുസിയം


രണ്ടു നിലകളില്‍ നിലകൊള്ളുന്നു ഈ മ്യുസിയത്തിനെക്കാള്‍ വിശാലമായ മറ്റൊന്ന് ഇപ്പോള്‍ ഗിസയില്‍ പണിനടന്നു കൊണ്ടിരിക്കുന്നുണ്ട്.. മുകളിലെ നിലയില്‍ ആണ് ഫരോവന്മാരുടെ മമ്മികളും മറ്റും സൂക്ഷിച്ചിരിക്കുന്നത്..

ഈജിപ്ഷ്യന്‍ മ്യുസിയം


ഈ ഫറോവ ഫറോവ എന്ന് പറഞ്ഞാല്‍ ആരാ..ആരാ..

ഭൂമിയിലെ ദേവന്‍ അല്ലെ ദേവന്‍..

ഓരോ ഫറോവയും പറഞ്ഞത് അവരുടെ പിതാവ് ഓരോ ദൈവം ആയിരുന്നു എന്നാണ്.. എന്നാ പിന്നെ ചോദ്യവും പറച്ചിലും ഒന്നും വേണ്ടല്ലോ..

ദൈവത്തിന്‍റെ സ്വന്തം മോന്‍ ദൈവമാന്നേ.. അപ്പൊ ദൈവം അങ്ങ് പറയും എല്ലാരും അങ്ങ് അനുസരിച്ചോളണം..

ഓരോ ഫറോവക്കും ഓരോ താടി കാണും.. അത് ശരിക്കുള്ളതല്ല..  ദൈവത്തിന്‍റെ അവതാരം ആണെന്ന് കാണിക്കാന്‍ ഉള്ളതാണ്..

ഓരോ പുതിയ ഫറോവയും അവരുടെ മുന്‍പുള്ള ദൈവത്തിനെക്കാള്‍ വേറൊരു ദൈവത്തിനാണ് കൂടുതല്‍ ശക്തി എന്നും, ആയതിനാല്‍ ഇനി ഇവിടുന്നങ്ങോട്ട്‌ പുതിയ ദൈവത്തിനെ ആരാധിച്ചാല്‍ മതിയെന്നും, താന്‍ ആണ് ആ ദൈവത്തിന്‍റെ മകന്‍ എന്നും, ദൈവം പറയുന്നത് തനിക്കാണ് ഏറ്റവും വ്യക്തമാവുക എന്നും അങ്ങു വിധിച്ചു..

ഫരോവന്‍ ചത്താലും ഫരോവന്‍ തന്നെയാണ്.. നല്ല ഏസീ മുറിയില്‍ ചില്ലരമാരയില്‍ സുഖമായി കിടക്കുന്നു ആണും പെണ്ണുമായി അഞ്ചാറെണ്ണം..

മ്യുസിയത്തില്‍ ബാക്കിയുള്ള ഭാഗത്തൊന്നും ഏസി ഇല്ല. നമ്മള്‍ ഇല്ലാത്ത കാശും കൊടുത്ത് വിയര്‍ത്തു കുളിച്ച് നടക്കുന്നു ഇവന്മാര്‍ ഒരു പണിയും ചെയ്യാതെ ചില്ലുപെട്ടിയില്‍ ഉറക്കെടാ ഉറക്കം.. എന്താ രസം.. എന്താ സുഖം..

ഫ്രെണ്ടില്‍ തന്നെ രാംസേ രണ്ടാമന്‍.. സെക്യൂരിറ്റി പറഞ്ഞു ഇതാണ് ഖുര്‍ആനില്‍ ആയത്തുള്ള ഫരോവന്‍.. കണ്ടാ തോന്നില്ല ട്ടോ.. ചെമ്പന്‍ തലമുടിയും, എല്ലും കോലും ആയി.. വല്ല പിച്ചക്കാരനാന്നേ തോന്നൂ.. ഭക്ഷണ കാര്യത്തില്‍ ഒന്നും ഒരു ശുഷ്കാന്തി ഇല്ലാത്ത ആളാ.. കണ്ടാലേ അറിയാം..

ഫരോവ രാംസേ രണ്ടാമന്‍. ഫോട്ടോ അനുവദിക്കാത്തതിനാല്‍ കടപ്പാട് ഇന്റര്‍നെറ്റിനോട്


അറിയപ്പെടുന്നതില്‍ ഏറ്റവും പ്രബലനായ ഫറോവ റാംസേ രണ്ടാമന്‍ ആണെങ്കിലും ഇന്ന് ഏറ്റവും അറിയപ്പെടുന്ന ഫറോവ ടുട്ടങ്കാമന്‍ ആണ്. കിംഗ്‌ ടുറ്റ് എന്ന ഓമനപ്പേരില്‍ ഇന്നറിയപ്പെടുന്ന ടുട്ടങ്കാമന്‍ നമ്മുടെ ആഖ്നേട്ടന്റെ മോനാണ്..

ചെക്കന്‍ ഒമ്പതാം വയസ്സില്‍ രാജാവായി പത്തൊന്‍പത് വയസ്സായപ്പോഴെക്ക് അവന് രണ്ടു കുട്ടികളും ആയി.. പ്രാരാബ്ദം കൊണ്ടാവും പാവം പത്തൊമ്പതാം വയസ്സില്‍ തട്ടി പോവും ചെയ്തു..

അവന്‍റെ കുഴിമാടമാണ് കള്ളന്മാരുടെ കയ്യില്‍ പെടാതെ ആദ്യമായി കണ്ടെത്തിയത്.. അത് കൊണ്ട് തന്നെ അതില്‍ സ്വര്‍ണത്തിന്‍റെ ആഭരണങ്ങളും, സ്വര്‍ണ മുഖംമൂടിയും സ്വര്‍ണ സിംഹാസനവും എല്ലാമായി ഒരൂട്ടം സാധനങ്ങള്‍ ഒരു ഏസീ റൂമില്‍ വെച്ചിട്ടുണ്ട്..

മ്യൂസിയത്തില്‍ വിയര്‍ത്തു കുളിച്ചു നടക്കുമ്പോള്‍ അവന്‍റെ ഏസീ റൂമില്‍ പ്രത്യേകിച്ചു ടിക്കറ്റ് ഒന്നും എടുക്കാതെ നില്‍ക്കുമ്പോള്‍ (ഈജിപ്തില്‍ എത്തിയാല്‍ പിന്നെ തുമ്മാന്‍ പോലും ടിക്കറ്റ് എടുക്കണം) ടുട്ടങ്കാമനോട് നമുക്ക് ഒരു ഇഷ്ടം ഒക്കേ തോന്നും.. അതിലെ പ്രധാന ആകര്‍ഷണമാണ് പതിനൊന്ന് കിലോ തൂക്കം വരുന്ന സ്വര്‍ണ്ണം കൊണ്ടുള്ള മുഖംമൂടി..

ടുട്ടങ്കാമന്‍റെ മമ്മി വെച്ച പേടകങ്ങള്‍. കടപ്പാട് ഇന്റര്‍നെറ്റിനോട്

കിംഗ്‌ ടുറ്റ്. ഫോട്ടോ അനുവദിക്കാത്തതിനാല്‍ ഇന്റര്‍നെറ്റകില്‍ നിന്നെടുത്തത്

കൂടുതല്‍ ഈജിപ്ഷ്യന്‍ മ്യൂസിയം ചിത്രങ്ങള്‍ക്ക്

അടുത്ത ലക്ഷ്യം കൈറോവിലെ പ്രസിദ്ധമായ ഇസ്ലാമിക് കേന്ദ്രങ്ങള്‍ ആയിരുന്നു..

അമ്ര്‍ ഇബ്ന്‍ അലാസ് നബിയുടെ (സ) കാലത്തെ ഒരു സഹാബി ആയിരുന്നു. ഖുറൈശി വംശജനായ അദ്ദേഹം ബുദ്ധിമാനും തികഞ്ഞ ഒരു പടയാളിയും ആയിരുന്നു എന്ന് ചരിത്രം രേഖപെടുത്തുന്നു.

നബിയുടെ കാലശേഷം ഖലിഫ ഉമര്‍ അമ്രിനെ ഇസ്ലാം പ്രചരിപ്പിക്കാന്‍ ഈജിപ്തിലേക്ക് വിട്ടു. നാലായിരത്തോളം പടയാളികളുമായി ഈജിപ്ത് പിടിച്ചടക്കിയ അമ്ര്‍ സ്ഥാപിച്ച പള്ളിയാണ് ഈജിപ്ത്തിലേയും ആഫ്രിക്കയിലെയും ആദ്യത്തെ പള്ളി.

അന്നത്തെ പള്ളി ചെറുതായിരുന്നു. ഇരുപത്തി ഒന്‍പതു മീറ്റര്‍ നീളവും പതിനേഴു മീറ്റര്‍ വീതിയും. അതിന് ശേഷം പലപ്പോഴായി ഉള്ള വിപുലീകര്‍ണത്തില്‍ വന്നതാണ് ഇന്നു കാണുന്ന 120 മീറ്റര്‍ നീളവും 112 മീറ്റര്‍ വീതിയും ഉള്ള പള്ളി.

അമ്ര്‍ ആ പള്ളി സ്ഥാപിച്ച ഭാഗം ഇന്ന് പുരാതന കൈറോ എന്ന് അറിയപ്പെടുന്നു.

അമ്ര്‍ സ്ഥാപിച്ച ഈജിപ്ത്തിലേ ആദ്യത്തെ പള്ളി




അമ്ര്‍ സ്ഥാപിച്ച പള്ളിയുടെ ഉള്‍വശം


പള്ളിയില്‍ നിന്നും ഏതാനും മീറ്റര്‍ അകലെ യേശുവും, മറിയവും ഈജിപ്ത്തിലേക്ക് പാലായനം ചെയ്തപ്പോള്‍ താമസിച്ച ഇടം കാണാം. പുരാതനമായ മറ്റു പല ക്രിസ്തീയ ദേവാലയങ്ങളും ഇതിനോടടുത്തു തന്നെയാണ്. കോപ്ടിക് കൈറോ എന്നും ഈ ഭാഗത്തിന് വിളിക്കപ്പെടുന്നു

മത്തായിയുടെ സുവിശേഷ പ്രകാരം യേശുവിനു(ഈസാ നബി) ഏകദേശം രണ്ടു വയസ്സുള്ളപ്പോള്‍ ഒരു മാലാഖ ജോസഫിന്‍റെ സ്വപ്നത്തില്‍ വന്ന് യേശുവിനെയും അമ്മയെയും കൂട്ടി നീ ഈജിപ്ത്തിലേക്ക് രക്ഷപ്പെട്ടോ ഇല്ലെങ്കില്‍ ഹെരോട് കുഞ്ഞിനെ തിരഞ്ഞുപിടിച്ച് കൊല്ലും എന്ന് പറഞ്ഞപ്പോള്‍ ആശാരി ജോസഫും യേശുവും, മാതാവ് മറിയവും രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഈജിപ്തിലേക്ക് പാലായനം ചെയ്തു.

അന്ന് ഒളിച്ചു താമസിച്ച സ്ഥലം ഇന്നവിടെ ഒരു ചര്‍ച്ച്‌ ആണ്. ആ കൊച്ചു ചര്‍ച്ചില്‍ അടിയിലേക്ക് ഇറങ്ങി ചെന്നാല്‍ ഒരു കൊച്ചു മുറി അതിനോടു ചാരി ഒരു കൊച്ചു കിണറും.. അന്നത് ഒരു ഗുഹ ആയിരുന്നു എന്നും ഇന്ന് അത് ഒരു മുറിയാക്കി അതിന് മുകളില്‍ ഒരു ചര്‍ച്ച് ഉണ്ടാക്കിയിരിക്കുന്നു എന്നും ഗൈഡ് പറഞ്ഞു.
ചര്‍ച്ചില്‍ അടിയിലേക്ക് ഇറങ്ങി ചെന്നാല്‍ ഒരു കൊച്ചു മുറി


ആ കിണറ്റിലെ വെള്ളം ഒരു ചെറിയ ബക്കറ്റില്‍ കോരി ആളുകള്‍ സംസം വെള്ളം പോലെ പവിത്രമായി കുടിക്കാനും മുഖം കഴുകാനും മറ്റും എടുക്കുന്നു.
കിണറ്റിലെ പവിത്രമായി വെള്ളം എടുക്കുന്നു ഭക്തര്‍


റസൂലിന്‍റെ (സ) പേരക്കുട്ടി ഫാത്തിമയുടെ മകന്‍ ഹുസൈ‍ന്‍റെ പേരില്‍ ഒരു പള്ളിയുണ്ട് കൈറോയില്‍. ഹുസൈന്‍റെ തല അവിടെ മറവു ചെയ്തിരിക്കുന്നു എന്നാണ് പറയപ്പെടുന്നത്.

ഷിയാ വിശ്വാസപ്രകാരം ഇമാം അബു മന്‍സൂര്‍ നിസാര്‍ തന്‍റെ മുതുമുത്തച്ചന്‍റെ തല ഫലസ്തീനില്‍ ഉള്ള ആഷ്കെലോന്‍ എന്ന നഗരത്തില്‍ മറവുചെയ്തിരിക്കുന്നു എന്ന് കണ്ടുപിട്ച്ചു.

കുറേ കാലത്തിനുശേഷം ശത്രുക്കള്‍ നശിപ്പിക്കും എന്ന് ഭയന്ന് അന്നത്തെ ഭരണാധികാരിയായ അല്‍ സാഫിര്‍ അഭ്യര്‍ത്ഥിച്ചത് പ്രകാരം ഹുസൈന്‍റെ തല സംരക്ഷണത്തിനായി കൈറോവിലേക്ക് കൊണ്ടു വന്നു. അത് മറവുചെയ്തിരിക്കുന്നിടത്ത് ഒരു പള്ളിപണിതു.. ഇതാണ് ഐതീഹ്യം..

ഇന്ന് ഇമാം ഹുസൈന്‍ പള്ളി സന്ദര്‍ശക പ്രവാഹമുള്ള ഷിയാക്കളുടെ ഒരു വിശുദ്ധ കുടീരമാണ്.

ഇമാം ഹുസൈന്‍ പള്ളി



ഇമാം ഹുസൈന്‍റെ തല മറവു ചെയ്തിരിക്കുന്ന മക്ബറ

റസൂലിന്‍റെ (സ) പേരക്കുട്ടി ഫാത്തിമയുടെ മകള്‍ സൈനബിന്‍റെ പേരില്‍ ഒരു പള്ളിയുണ്ട് കൈറോയില്‍. ഇവര്‍ പറയുന്നത് സൈനബ് ഈജിപ്ത്തിലേക്ക് വന്നു കൂടുതല്‍ വൈകുന്നതിനു മുന്‍പ് തന്നെ ഈ പള്ളി പണിതു എന്നും ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ അവര്‍ മരിച്ചു എന്നും അവരുടെ ശരീരം ഈ പള്ളിയില്‍ മറവുചെയ്തിരിക്കുന്നു എന്നുമാണ്..

പക്ഷെ ഫാത്തിമയുടെ മകള്‍ സൈനബിന്‍റെ പേരില്‍ ഒരു പള്ളി സിറിയയില്‍ ഉണ്ട്.. അവിടെയാണ് അവരേ മറവുചെയ്തിരിക്കുന്നത് എന്നാണ് കൂടുതല്‍ പ്രബലമായ അഭിപ്രായം.

മറ്റൊരു അഭിപ്രായം ഈ സൈനബ് ആളു വേറെയാണ് എന്നും അലിയുടെ മകന്‍ > ഹസ്സന്റെ മകന്‍ > സയ്യിദിന്റെ മകന്‍ > ഹസ്സന്റെ മകന്‍ > യഹ്യയുടെ മകള്‍ ആണ് എന്നുമാണ്. അതിനാവണം സാധ്യത കൂടുതല്‍ എന്നെനിക്കു തോന്നുന്നു.

സയ്യിദ സൈനബ പള്ളി

എന്‍റെ കൂടേ ജോലിചെയ്യുന്ന മിസരികള്‍ പറയുന്നത് ഫാത്തിമയുടെ മകള്‍ സൈനബിന്‍റെ ശരീരം ഈജിപ്ത്തില്‍ മറവുചെയ്തിരിക്കുന്നു എന്നത് ശുദ്ധമായ കള്ളമാണ് എന്നാണ്..

സംഗതി എന്തായാലും ഹുസൈന്‍ പള്ളി പോലെത്തന്നെ സന്ദര്‍ശക പ്രവാഹമുള്ള ഷിയാക്കളുടെ ഒരു വിശുദ്ധ കുടീരമാണ് ഈ പള്ളിയും.
സിറ്റാടല്‍ കൈറോ


സലാഹുദ്ദീന്‍ ഈജിപ്ത് ഭരിച്ചപ്പോള്‍ ക്രിസ്ത്യന്‍ ക്രുസേയ്ദര്‍ ആക്രമണത്തില്‍ നിന്നും സംരക്ഷിക്കാന്‍ വേണ്ടി കോട്ടയായി കെട്ടി തിരിച്ച ഇടമാണ് ഇന്ന് സിറ്റാടല്‍ എന്നറിയപ്പെടുന്നത്..

ഇന്നവിടെ കുറേ പള്ളികളും, മ്യുസിയങ്ങളുമാണ് ഉള്ളത്.. പത്തൊന്‍പതാം നൂറ്റാണ്ടുവരെ ഭരണം നടത്തിയിരുന്നത് സിറ്റാടലില്‍ വെച്ചായിരുന്നു..

അന്ന് സിറ്റാടലില്‍ താമസിക്കുന്നവര്‍ക്ക് ഉള്ള വെള്ളം തികയാതെ വന്നപ്പോള്‍ നൈലില്‍ നിന്നും വെള്ളം സിറ്റാടലില്‍ എത്തിക്കാന്‍ ബ്രഹത്തായ ഒരു വാട്ടര്‍ വീല്‍ സംവിധാനം അതിന് ശേഷം വന്ന ഭരാണിധികാരിയായ നാസിര്‍ നടപ്പാക്കി.

മുഹമ്മദ്‌ അലി പള്ളി, സിറ്റാടല്‍

മുഹമ്മദ്‌ അലി പള്ളി ഈജിപ്ത്തിന്‍റെ മനോഹരമായ ഒരു പള്ളിയാണ്. സിറ്റാടലില്‍ ഏറ്റവും തലയുയര്‍ത്തിപ്പിടിച്ച് നില്‍ക്കുന്ന ഈ പള്ളിക്ക് അലബാസ്റ്റ്ര്‍ പള്ളി എന്നും പേരുണ്ട്. (അലബാസ്റ്റ്ര്‍ ഈജിപ്ത്തില്‍ കാണപ്പെടുന്ന ഒരു സോഫ്റ്റ്‌ മാര്‍ബിള്‍ ആണ്)..

ഇസ്താന്ബൂളിലെ ഒരു പള്ളിയുടെ മാതൃകയിലാണ് ഈ പള്ളി നിര്‍മ്മിച്ചിരിക്കുന്നത്.. ഈ പള്ളിക്കകത്ത് മുഹമ്മദ്‌ അലിയുടെ ഖബറിടം കാണാം..

സുല്‍ത്താന്‍ ഹസ്സന്‍ പള്ളി ഇടതു വശം, നേരെ മുന്നില്‍ വലത്തുവശത്തു റിഫായി പള്ളി. സിറ്റാടലില്‍ നിന്നും ഉള്ള ദൃശ്യം

സുല്‍ത്താന്‍ ഹസ്സന്‍ പള്ളി

സുല്‍ത്താന്‍ ഹസ്സന്‍ രണ്ടു പ്രാവശ്യം ഈജിപ്ത് ഭരിച്ചു. ഇസ്മാലിക് ഈജിപ്ത്തിന്‍റെ അഭിമാനമാണ് ഈ പള്ളി. 7900 മീറ്റര്‍ സകൊയര്‍ ഉള്ള ഈ പള്ളി ഇസ്ലാമിലെ നാലു വിഭാഗങ്ങള്‍ക്കും മദ്രസാ പഠനസൌകര്യം ഒരുക്കുന്നു. സുല്‍ത്താന്‍ ഹസ്സന്‍റെ ഖബറിടം ഈ പള്ളിക്കകത്ത് കാണാം.

സുല്‍ത്താന്‍ ഹസ്സന്‍ പള്ളി

സുല്‍ത്താന്‍ ഹസ്സന്‍ പള്ളി

സുല്‍ത്താന്‍ ഹസ്സന്‍ പള്ളിയുടെ നേരെ മുന്നില്‍ത്തന്നെ അതുപോലെതന്നെ തലയുയര്‍ത്തി നില്‍ക്കുന്ന മറ്റൊരു പള്ളിയാണ് റിഫായി പള്ളി. ഈജിപ്ത്തിലേ പ്രസിദ്ധനായ ഭരാണിധികാരിയായ ഇസ്മായില്‍ പാഷയുടെ ഉമ്മ ഹോശൈറിന്റെ നേതൃത്വത്തില്‍ നിര്‍മ്മിച്ചതാണ് ഈ പള്ളി..

എന്ത് കൊണ്ട് സുല്‍ത്താന്‍ ഹസ്സന്‍ പള്ളിയുടെ മുന്നില്‍ത്തന്നെ അതിന് സമാനമായ മറ്റൊരു പള്ളി എന്നതിന് വ്യക്തമായ ഒരു ഉത്തരം ഇല്ല.. നാല്പത് വര്‍ഷം കൊണ്ടാണ് ഈ പള്ളി മുഴുമിപ്പിച്ചത്..

റിഫായി പള്ളിയില്‍ ഒരുപാട് പ്രമുഖരുടെ ഖബറിടങ്ങള്‍ കാണാം.. ഖുശൈര്‍, മകന്‍ ഇസ്മൈല്‍ പാഷ, ഈജിപ്തിലെ അവസാനത്തെ രാജാവായ ഫാറൂഖ്, ഇറാന്‍ ഭരണാധികാരിയായ റേസാ ഷാ, അദ്ദേഹത്തിന്‍റെ മകന്‍ മുഹമ്മദ് റേസാ തുടങ്ങി പലരും..

റിഫായി പള്ളി

ഭരണാധികാരിയായ ഇബ്ന്‍ തുലുന്‍ തന്‍റെ പട്ടാളത്തിനെ മൊത്തം ഉള്‍ക്കൊള്ളുന്നു ഒരു പള്ളി പണിതു.. പഴയ രീതിയില്‍ നിലനില്‍ക്കുന്ന ഏറ്റവും പഴക്കമുള്ള ഈജിപ്ത്തിലേ പള്ളിയാണിത്.. ആറു ഏക്കറിലാണ് പള്ളി നിലനില്‍ക്കുന്നത്.

ലോകത്തിലെ തന്നെ മൂന്നാമത്തെ വലിയ പള്ളിയാണ് 26318 മീറ്റര്‍ സകൊയര്‍ ഉള്ള ഈ പള്ളി..

ഇബ്ന്‍ തുലുന്‍ പള്ളി കൈറോ


ഇബ്ന്‍ തുലുന്‍ പള്ളിയുടെ സമീപത്തില്‍ തന്നെ ഈ കൊച്ചു ഗയെര്‍ അന്ടെര്സണ്‍ മ്യൂസിയം കാണാം. ഗയെര്‍ അന്ടെര്സണ്‍ എന്ന ഇംഗ്ലീഷുകാരന്‍ ഈജിപ്ഷ്യന്‍ ആര്‍മിയിലെ ഒരു മേജര്‍ ആയിരുന്നു 1914 ല്‍. അദ്ദേഹം റിട്ടയര്‍ ആയതിനു പിന്നെയും  ഈജിപ്തോളോജിയും മറ്റും പഠിക്കാന്‍ ഈജിപ്തില്‍ കൂടി.

ഗായര്‍ ആണ്ടെര്‍സണ്‍ മ്യൂസിയം

ആശാന്‍ ഒരുപാട് മ്യൂസിയം പീസ് സാധനങ്ങള്‍ ഈ വീട്ടില്‍ നിറച്ചിരുന്നു.. പോവുമ്പോള്‍ അത് ഈജിപ്ത് സർക്കാരിനു നല്‍കി.. അവര്‍ ആശാന് തിരിച്ച് 'പാഷാ' എന്ന പദവിയും നല്‍കി.. ചെന്ന് കാശു കൊടുത്തു കുടുങ്ങി എന്ന് പറഞ്ഞാല്‍ മതി.. മൊത്തം ആക്രി സ്റ്റൈല്‍ സാധനങ്ങള്‍..

ഗായര്‍ ആണ്ടെര്‍സണ്‍ മ്യൂസിയം

കുടിക്കാന്‍ ഉള്ളവ ഇതില്‍ വെച്ചാല്‍ മുകളിലെ നിലയില്‍ ഉള്ളവര്‍ക്ക് വലിച്ചു കയറ്റി എടുക്കാം

സൂക്ഷിച്ചു നോക്കിയാല്‍ കലിമ കാണാം. ഗായര്‍ ആണ്ടെര്‍സണ്‍ മ്യൂസിയം

ഈ വീടിന്‍റെ മട്ടുപ്പാവില്‍ നിന്നും ജയിംസ് ബോണ്ട്‌ ചിത്രം 'സ്പൈ ഹു ലൌഡ് മീ' യുടെ ചെറിയ ഭാഗം ഷൂട്ട്‌ ചെയ്തിരുന്നു..

കൂടുതല്‍ കൈറോ ചിത്രങ്ങള്‍ക്ക്

ലോകത്തിലെ പുരാതനമായ ഏഴു അദ്ഭുതങ്ങളില്‍ ഇന്ന് അവശേഷിക്കുന്ന ഏക അത്ഭുതമാണ് പിരമിഡുകള്‍. ഈജിപ്തിലെ ഗിസയില്‍ ആണ് അവയില്‍ പ്രധാനമായവ സ്ഥിതിചെയ്യുന്നത്..

പിരമിഡ്, ഗിസാ കൈറോ
പിരമിഡുകളെ കുറിച്ച് ഞാന്‍ മനസ്സിലാക്കിയത് അവ ഫരോവന്മാരുടെ ശവകുടീരമായിരുന്നു എന്നാണ്.. എന്നാല്‍ അത് തെറ്റായിരുന്നു..

ഈജിപ്തില്‍ നൂറോളം പിരമിഡുകള്‍ കണ്ടെത്തിയിട്ടുണ്ട് അതില്‍നിന്നും ഒരൊറ്റ മമ്മി പോലും കിട്ടിയിട്ടില്ല. മാത്രമല്ല ലക്സോറില്‍ ഉള്ള 'രാജാക്കന്മാരുടെ താഴ്വര' എന്നറിയപ്പെടുന്ന താഴ്വരയില്‍ നിന്നാണ് ഭൂരിപക്ഷം മമ്മികളും ലഭിച്ചിരിക്കുന്നത്. പിരമിഡുകള്‍ എന്തിനു സൃഷ്ടിച്ചു എന്നത് ഇന്നും തര്‍ക്കമുള്ള വിഷയമാണ്..

പിരമിഡ്, ഗിസാ കൈറോ

ഈജിപ്തോളജി പ്രകാരം ദൈവങ്ങളും ഫറോവയും മരണാനന്തരം മീറ്റിംഗ് നടത്താന്‍ ഉള്ള ഓഫീസ് സ്പേസ് ആവാം അത്.. അവര്‍ നന്നായി പിരമിഡുകളുടെ ഉള്‍വശം ഫര്‍ണിഷു ചെയ്തിരുന്നു.. അതെല്ലാം കള്ളന്മാര്‍ അടിച്ചുമാറ്റി..

പിരമിഡ്, ഗിസാ കൈറോ


അറുനൂറോളം കിലോമീറ്റര്‍ ദൂരെയുള്ള ലക്സോര്‍ ആയിരുന്നു അന്ന് ഈജിപ്തിന്‍റെ തലസ്ഥാനം.. അവിടെ ഭരിച്ച ഫറോവ മരിച്ചാല്‍ അവിടെത്തന്നെ ആണ് മറവുചെയ്തിരുന്നത്..
ഒരു ഫറോവ ഭരണം തുടങ്ങുമ്പോള്‍ തന്നെ അയാളുടെ ശവകുടീരത്തിന്‍റെ നിര്മ്മാണം രാജാക്കന്മാരുടെ താഴ്വരയില്‍ ഒരു മല ഉള്ളിലേക്ക് തുരന്നു ആരംഭിക്കും..

അയാള്‍ എത്രകാലം ഭരിക്കുന്നോ അത്രയും കാലം അതിന്‍റെ പണി നടന്നുകൊണ്ടേയിരിക്കും. ശവകുടീരത്തിനകത്തു പുതിയ റൂമുകള്‍, സ്റ്റോറുകള്‍, ഇടനാഴികള്‍ അങ്ങനെ അങ്ങനെ ശവകുടീരം മലയുടെ ഉള്ളിലേക്ക് വികസിച്ചു കൊണ്ടിരിക്കും. അവിടെയുള്ള ഏറ്റവുംവലിയ ശവകുടീരത്തിനു 120 മുറികള്‍ ഉണ്ടത്രേ.. ഇതില്‍ രണ്ടോമൂന്നോ ശവകുടീരങ്ങള്‍ മാത്രമാണ് സന്ദര്‍ശകര്‍ക്കായി തുറന്നിരിക്കുന്നത്..

ഫറോവയുടെ നേട്ടങ്ങള്‍.. മതവിശ്വാസങ്ങള്‍.. തുടങ്ങി എല്ലാ പ്രധാനപ്പെട്ട കാര്യങ്ങളും ഭിത്തിയില്‍ എഴുതിവെയ്ക്കപ്പെടും.. മരിച്ചു കഴിഞ്ഞ് പുതിയ ലോകത്തില്‍ ഉണര്‍ന്നാല്‍ മൂപ്പര്‍ക്ക്‌ വായിച്ചു പഠിക്കാനാ.. മുന്‍പ് അവിടെയെത്തിയവരെ കൊണ്ട് 'താന്‍ ഏതു കോപ്പിലെ ഫറോവയാടോ..' എന്ന് പറയിക്കാന്‍ പാടില്ലല്ലോ..

ഫറോവയുടെ മരണശേഷം അയാളുടെ പ്രിയപ്പെട്ട വസ്ത്രങ്ങള്‍, ഫര്‍ണിച്ചര്‍, ആയുധങ്ങള്‍ തുടങ്ങിയവ മമ്മിയാക്കിയ ശരീരത്തിന്‍റെ കൂടേ അടക്കം ചെയ്യും. മരിച്ചു കഴിഞ്ഞ് 70 ദിവസത്തിനകം ബാക്കിയുള്ള പണികള്‍ തീര്‍ത്തു ശവകുടീരം സീല്‍ ചെയ്യും.. പുതിയ ഫറോവയ്ക്ക്, ശവകുടീരത്തിന്‍റെ പണി തുടങ്ങാന്‍ ഉള്ളതാ..

രാജാക്കന്മാരുടെ താഴ്വരയില്‍ ഇതുവരെ 63 ശവകുടീരങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്, ടുട്ടങ്കാമന്‍റെത് ഒഴിച്ച് ബാക്കിയെല്ലാം തന്നെ കള്ളന്മാര്‍ കൊണ്ടുപോയതിന്റെ ബാക്കിയേ കിട്ടിയിട്ടുള്ളൂ..

ഈജിപ്ത്തിനേക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ആദ്യം മനസ്സില്‍ ഓടിവരുന്ന രൂപമാണ് പിരമിഡും സ്ഫിങ്ക്സും..

സിംഹത്തിന്റെ ശരീരവും ഫറോവയുടെ ആണെന്ന് കരുതപ്പെടുന്ന മുഖവും എഴുപത് മീറ്റര്‍ നീളവും ഇരുപതു മീറ്റര്‍ ഉയരവും ഉള്ള സ്ഫിങ്ക്സ് ആണ് അറിയപ്പെടുന്നത്തില്‍ ലോകത്തിലെതന്നെ ഏറ്റവും പഴയ ശില്പം..

സ്ഫിങ്ക്സ്, ഗിസാ കൈറോ

അതിന്‍റെ തലയില്‍ ഇരുന്ന പാമ്പും അതിന്‍റെ മൂക്കും ഇന്നില്ല.. 'സൈഫ് സുആധാ' എന്ന സൂഫി നേതാവ് അന്നത്തെ കൃഷിക്കാര്‍ വിളവു വര്‍ദ്ധിക്കാന്‍ സ്ഫിങ്ക്സിനോട് തേടുന്നതില്‍ കുപിതനായി അവ നശിപ്പിച്ചതാണ് എന്നാണ് കരുതപ്പെടുന്നത്..

കൂടുതല്‍ പിരമിഡ് ചിത്രങ്ങള്‍ക്ക്

രണ്ടു ദിവസത്തെ കൈറോ സന്ദര്‍ശനം കഴിഞ്ഞു ഞങ്ങള്‍ വിമാനത്തില്‍ ലക്സോറിലെക്ക് തിരിച്ചു. രാത്രിയില്‍ അവിടെയെത്തി ആദ്യം ചെയ്തത് ഹോട്ട് എയര്‍ ബലൂണ്‍ യാത്രയ്ക്ക് ടിക്കറ്റ്‌ അറേഞ്ച് ചെയ്യുകയാണ്.

ഇന്റര്‍നെറ്റില്‍ നോക്കിയാല്‍ എണ്ണൂര്‍ മുതല്‍ ആയിരം ഗിനി വരെ ബലൂണ്‍ യാത്രയ്ക്ക്  ചാര്‍ജ്ജ് കാണാം (ഒരു ഈജിപ്ഷ്യന്‍ ഗിനി ഉദ്ദേശം എട്ടു ഇന്ത്യന്‍ രൂപ).. ലക്സോറില്‍ നിറയെ ഏജന്ടുകള്‍ ഉണ്ട്. വില പേശി ഞാന്‍ ഒരാള്‍ക്ക്‌ 250 ഗിനി വരെ എത്തി.. ജോക്ക് ഫ്രീ, ബാസിലിന് പകുതി ചാര്‍ജ്..

നാല്‍പ്പത്തിയഞ്ചു മിനിട്ടാണ് ബലൂണില്‍ യാത്ര.. കാലത്ത് നാലര മണിയോടെ റെഡിയായി നില്‍ക്കാന്‍ അവര്‍ ആവശ്യപ്പെട്ടു.. അവര്‍ ഹോട്ടലില്‍ വന്നു പിക്ക് ചെയ്യും.. നേരെ ബോട്ട് ജെട്ടിയിലെക്ക്, അവിടുന്ന് വാനില്‍ ബലൂണ്‍ സൈറ്റിലേക്ക്..

ആദ്യം ചെറിയ ഒരു ക്ലാസ്സ്‌, ബലൂണ്‍ ഇറക്കുമ്പോള്‍ പൈലറ്റ് കമാന്‍ഡ് തരുമ്പോള്‍ നമ്മള്‍ എന്തെല്ലാം ചെയ്യണം എന്ന്..

അത് കഴിഞ്ഞ് ബലൂണില്‍ ഗ്യാസ് സിലിണ്ടര്‍ വെച്ച് ചുടുകാറ്റു നിറയ്ക്കും, അപ്പോള്‍ ബലൂണ്‍ വായുവിലേക്ക് ഉയര്‍ന്നു നില്‍ക്കും..
ഹോട്ട് എയര്‍ ബലൂണ്‍, ലക്സോര്‍



എന്നിട്ട് ഓരോരുത്തരായി ബലൂണിനു താഴെ ഘടിപ്പിച്ച കുട്ടയില്‍ കയറും പതിനാറു മുതല്‍ ഇരുപതോളം ആളുകള്‍ വരെ കയറാം.. പിന്നെ സാവധാനം ബലൂണ്‍ ആകാശത്തിലേക്ക് ഉയര്‍ത്തും..

ഏറ്റവും കൂടിയത് രണ്ടായിരം അടിവരെ ഞങ്ങള്‍ പറന്നു..
ഹോട്ട് എയര്‍ ബലൂണ്‍, ലക്സോര്‍


സൂര്യന്‍ ഉദിച്ചുയരുമ്പോള്‍ രാജാക്കന്മാരുടെ താഴ്വരയ്ക്ക് മുകളിലൂടെ, ഹട്ഷേപ്സ്പുട്ട് രാജ്ഞിയുടെ ടെമ്പിളിനു മുകളിലൂടെ, ലക്സോര്‍ ടെമ്പിളിനു മുകളിലൂടെ നൈല്‍ നദിക്കു മുകളിലൂടെ അങ്ങനെ പൊങ്ങിയും താഴ്ന്നും നിങ്ങളുടെ ജീവിതത്തിലെ മനോഹരമായ നാല്‍പത്തിയഞ്ചു മിനുട്ടുകള്‍ നിങ്ങള്‍ക്ക് ചിലവഴിക്കാം..
എന്നെന്നും ഓര്‍ക്കാന്‍ നിറമുള്ള കുറേ നിമിഷങ്ങള്‍..

ഹോട്ട് എയര്‍ ബലൂണ്‍ ഹട്ഷേപ്സ്പുട്ട് ടെമ്പിളിനു മുകളില്‍, ലക്സോര്‍


ഫെബ്രുവരി 2013ല്‍ ലക്സോറില്‍ നിന്നു തന്നെ ഒരു ബലൂണിനു തീപിടിച്ച് അതില്‍ ഉണ്ടായിരുന്ന ഇരുപതു ടൂറിസ്റ്റുകളില്‍ പത്തൊന്‍പത് പേര്‍ കാഞ്ഞു.. അന്നത്തെ ആക്സിടെന്റില്‍ താഴെ ഇറക്കാറായ ബലൂണിനു തീ പിടിക്കുന്നത്‌ കണ്ട് പൈലറ്റ് ആദ്യം തന്നെ ചാടി രക്ഷപെട്ടു.. അത് കണ്ടു ചാടിയ ഒരു ടൂറിസ്റ്റും രക്ഷപെട്ടു അപ്പോഴേക്കും ബലൂണ്‍ ഉയര്‍ന്നുയര്‍ന്ന് പോയി, നിയന്ത്രിക്കാന്‍ ആളില്ലാതെ മേലെ പോയി ബലൂണ്‍ കത്തി കുട്ട താഴെവീണു എല്ലാ ടൂറിസ്റ്റ്കളും ഗ്രില്‍ ചിക്കന്‍ ആയി..

ഈ കഥയെല്ലാം കേട്ടാല്‍ പൈലറ്റ് ചാടുന്നത് കണ്ടു കൂടേ ചാടാന്‍ ഒരു ചാന്‍സ് എനിക്ക് കിട്ടിയാല്‍ ഞാന്‍ ചാടിയിട്ടു മതി നിങ്ങള്‍ ചാടുന്നത് എന്നെങ്ങാനും ഇവള്‍ പറഞ്ഞാല്‍ കുടുങ്ങിയില്ലേ.. നമ്മള്‍ കാഞ്ഞു പോവില്ലേ..

അതുകൊണ്ട് ഈ വിവരം ഒന്നും ഞാന്‍ ഇവളോട്‌ പറഞ്ഞില്ല. വെറുതേ എന്തിനാ പാവത്തിനെ പേടിപ്പിക്കുന്നത്.. എന്‍റെ മനസ്സമാധാനം കളയാന്‍..

കൂടുതല്‍ ഹോട്ട് എയര്‍ ബലൂണ്‍ ചിത്രങ്ങള്‍ക്ക്

ഫറോവന്റെ ഭരണകാലത്ത് ലക്സോര്‍ ആയിരുന്നു ഈജിപ്ത്തിന്‍റെ തലസ്ഥാനം.. ഒട്ടു മുക്കാല്‍ഭാഗവും നശിച്ചു എങ്കിലും ലക്സോര്‍ ടെമ്പിളും കര്‍ണാക്ക് ടെമ്പിളും ഇപ്പോഴും നിലനില്‍ക്കുന്നു.. ലക്സോറിന്റെ പ്രധാന ആകര്‍ഷണവും ഇവ തന്നെയാണ്.. കൂടാതെ മനോഹരമായ ഒരു മ്യൂസിയവും ലക്സോറില്‍ ഉണ്ട്.. ഒരു നല്ല ഗൈഡ് ഇല്ലെങ്കില്‍ നമുക്ക് മ്യൂസിയം വിസിറ്റ് ചെയ്‌താല്‍ ഒന്നും മനസ്സിലാവില്ല..

ലക്സര്‍ ടെമ്പിള്‍

ഫറോവ അമെന്‍ഹോടേപ് മൂന്നാമന്‍ ആണ് ലക്സര്‍ ടെമ്പിള്‍ നിര്‍മിച്ചത്.. തുടക്കത്തില്‍ ചെറിയ ടെമ്പിള്‍ ആയിരുന്നത് റാംസേ രണ്ടാമനും, മൂന്നാമനും, നാലാമനും, ടുട്ടങ്കാമനും അതിന് ശേഷം അലക്സാണ്ടര്‍ ദി ഗ്രേറ്റും എല്ലാം കൂടി പലപ്പോഴായി വലുതാക്കി..

അതിന് ശേഷം ഭരിച്ച ക്രിസ്ത്യാനികള്‍ അത് ചര്‍ച്ചാക്കാന്‍ നോക്കി, മുസ്ലിംങ്ങള്‍ അതിനോട് ചാരി ഒരു പള്ളി പണിയുകയും ചെയ്തു.. ചുരുക്കിപ്പറഞ്ഞാല്‍ ഇത് എന്നും ഒരു ആരാധനാലയമായിരുന്നു..

റാംസേ രണ്ടാമന്‍, ലക്സര്‍ ടെമ്പിള്‍

മുന്നില്‍ത്തന്നെ ഉള്ളത് റാംസേ രണ്ടാമന്‍ ആണ്.. അങ്ങേരാണ്‌ ഏറ്റവും പ്രബലനായ ഫറോവ.. ആശാന്‍ 67 വര്‍ഷം ഭരിച്ചു.. ഒരു പാട് കല്യാണങ്ങളിലായി നൂറോളം കുട്ടികള്‍ ഉണ്ട്.. അബു സിംബല്‍ ടെമ്പിള്‍, രാമെസ്സിയം തുടങ്ങി ഒരു പാട് കെട്ടിടങ്ങളും സ്മാരകങ്ങളും ആശാന്‍ നിര്‍മിച്ചു..

ആശാന്‍റെ കാലത്ത് ഈജിപ്ത് മിലിട്ടറി വളരെ ശക്തമായിരുന്നു.. മറ്റു ഫരോവന്മാരുടെ കാലത്ത് നഷ്ടപ്പെട്ട ഇടങ്ങള്‍ എല്ലാം മൂപ്പര്‍ തിരിച്ചുപിടിച്ചു..

ചുരുക്കിപ്പറഞ്ഞാല്‍ തൊണ്ണൂറാം വയസ്സില്‍ മരിക്കുന്നതുവരെ ആള് കിടുവായിരുന്നു.. മൂപ്പരുടെ മമ്മി കൈറോ മ്യൂസിയത്തില്‍ ഉണ്ട്..

ഗൈഡ് അങ്ങനെ ടോപ്പ് ഗിയറില്‍ പോവാണ്..

അസി ചോദിച്ചു.. അപ്പൊ ഇതല്ലേ ഖുര്‍ആനില്‍ പറഞ്ഞ ഫരോവന്‍..

ഗൈഡ് > ഈജിപ്ത്തോളോജി പ്രകാരം അങ്ങനെ പറയാന്‍ കഴിയില്ല..റാംസേ രണ്ടാമന്‍റെ മമ്മി ലഭിച്ചത് കടലില്‍ നിന്നുമല്ല.. പക്ഷെ ശരീരത്തില്‍ കടലുപ്പിന്റെ അംശം കണ്ടിരുന്നു.. അത് മമ്മിഫിക്കേഷന് വേണ്ടി ഉപയോഗിച്ച ഉപ്പിന്‍റെ അംശമായിരുന്നു എന്നാണ് അഭിപ്രായം..

മ്യൂസിയത്തിലെ സെക്യൂരിറ്റി പറഞ്ഞല്ലോ ഖുര്‍ആനില്‍ പറഞ്ഞ ഫറോവന്‍ റാംസേ രണ്ടാമന്‍ ആണെന്ന്.. അസി വിടാന്‍ ഉള്ള ഭാവമില്ല..

അയാള്‍ ചിരിച്ചു കൊണ്ട് പറഞ്ഞു. ആളുകള്‍ക്ക് എന്തും പറയാം.. ഈജിപ്ത്തോളോജി പ്രകാരം റാംസേ രണ്ടാമന്‍ ഖുര്‍ആനില്‍ ഉള്ള ഫറോവയല്ല.. അങ്ങേരുടെ പതിമൂന്നാമത്തെ മകന്‍ മേര്‍ണപ്തയാണ് അതിന് ശേഷം ഭരിച്ചത്.. അവന്‍ ആവാം എന്നാണ് മറ്റൊരു അഭിപ്രായം.. അവന്‍ അറുപതാം വയസ്സില്‍ രാജാവായി, പത്തു വര്‍ഷം ഭരിച്ചു.. എഴുപതാം വയസ്സില്‍ മരിച്ചു.. മരിക്കുമ്പോള്‍ രോഗിയായിരുന്നു..

ഇയാള്‍ എന്തു കോപ്പിലെ ഗൈഡാ.. ഒരു ചുക്കും ചുണ്ണാമ്പും അറിയില്ല.. ഖുര്‍ആനില്‍ പറഞ്ഞതാണോ ശരി അതോ ഇയാളുടെ പൊട്ട ഈജിപ്ത്തോളോജിയോ.. ഈജിപ്ത്തോളോജി പഠിക്കാന്‍ ഏഴു വര്‍ഷം ചിലവാക്കിയ ആ സാധുവിനെ നോക്കി അസി പല്ലിറുമ്മി..

അതിന് അസീ റാംസേ രണ്ടാമന്‍ ആണ് ഫറോവ എന്നൊന്നും ഖുര്‍ആനില്‍ പറഞ്ഞിട്ടില്ലല്ലോ.. ഞാന്‍ ഗൈഡിനു വിഷമമാവാതിരിക്കാന്‍ പറഞ്ഞു..

അത് പ്രത്യേകം പറയണോ.. കണ്ടാല്‍ തന്നെ നമുക്ക് മനസ്സിലാവില്ലേ.. ആ സെക്യൂരിറ്റി പറഞ്ഞത് നിങ്ങളും കേട്ടതല്ലേ..

അയാള്‍ ശബ്ദം താഴ്ത്തി എന്നോട് ചോദിച്ചു.. ചേട്ടന്‍റെ ഭാര്യ എപ്പഴും ഇമ്മാതിരി തങ്കക്കുടം തന്നെയാണോ..

നിഷ്കളങ്കയായ എന്‍റെ ഫാര്യയേ പറഞ്ഞപ്പോള്‍ എനിക്കങ്ങു പൊള്ളി. ഞാന്‍ അവന്‍റെ ചെവിയില്‍ മന്ത്രിച്ചു 'മോന് അത്രയക്ക് ഇഷ്ടായാല്‍ നീ അങ്ങ് കൂടെ കൂട്ടിക്കോ..'

അവന്‍ തലകുലുക്കി പറഞ്ഞു വേണ്ട ചേട്ടാ എന്‍റെ വീട്ടില്‍ ഇതിനേക്കാള്‍ തങ്കപ്പെട്ട രണ്ടെണ്ണം കിടപ്പുണ്ട്.. അതല്ലേ രാത്രി പതിനൊന്നു മണിയായാലും എനിക്ക് വീട്ടില്‍ പോവാന്‍ ഒരു ധൃതിയും ഇല്ലാത്തത്..

പാവം എന്നെപ്പോലെ തന്നെ.. അവന്‍റെ വേദന എനിക്ക് മനസ്സിലാവും..

കര്‍ണാക്ക് ടെമ്പിള്‍ ലോകത്തിലെതന്നെ ഏറ്റവുംവലിയ ടെമ്പിള്‍ ആണെന്നാണ് പറയപ്പെടുന്നത്. ഏകദേശം മുപ്പതോളം ഫറോവന്‍മാരുടെ  കൂട്ടിചേര്‍ക്കലുകള്‍ ഈ ടെമ്പിളില്‍ ഉണ്ടായിരുന്നു എന്നത് തന്നെ അതിന്‍റെ പ്രാധാന്യം കാണിക്കുന്നു.. രണ്ടു മൂന്നു മണിക്കൂര്‍ വേണം മുഴുവനായി കണ്ടിറങ്ങുമ്പോള്‍.. പ്രധാന ദൈവം 'അമൂണ്‍ റാ' ആണ്..

മുട്ടനാട്‌ അമൂണ്‍ റായുടെ അടയാളമായതിനാല്‍ എന്റ്രന്‍സില്‍ ഇരുപതു മുട്ടനാടന്‍ സ്പിങ്ക്സ്കള്‍ രണ്ടു വശത്തും വരിവരിയായി നില്‍ക്കുന്നു.

കര്‍ണാക്ക് ടെമ്പിള്‍, ലക്സര്‍

കേറിചെല്ലുമ്പോള്‍ തന്നേ 21 മീറ്റര്‍ ഉയരമുള്ള വലിയൊരു തൂണ് കാണാം ഇത്തരം പത്തു തൂണുകളില്‍ ഇതൊന്ന് മാത്രമാണ് ബാക്കിയുള്ളത്.
കര്‍ണാക്ക് ടെമ്പിള്‍, ലക്സര്‍

സോറി തൂണിന്‍റെ ഫോട്ടോ എടുത്തില്ല.. ഒളാ സൈടിക്കൂടി ങ്ങനെ മന്ദം മന്ദം പോയപ്പോ എന്‍റെ സാറേ ഞാന്‍ നോക്ക്യെപ്പോ അവടെ തൂണൊന്നും കണ്ടീല.. ഈ ഫോട്ടോയില്‍ കാണുന്ന വലിയ തൂണിന്‍റെ അഞ്ചിരട്ടി ഉയരം കാണും തകരാത്ത തൂണിന് എന്ന് നിങ്ങള്‍ അങ്ങു മനസ്സില്‍ ആക്കിയാല്‍  മതി.. ന്ത്യെ..

കര്‍ണാക്ക് ടെമ്പിള്‍, ലക്സര്‍

ഈ തൂണിന് മുകളില്‍ കാണുന്ന ചിത്രങ്ങള്‍ക്ക് ആയിരക്കണക്കിനു വര്‍ഷങ്ങള്‍ക്ക് ശേഷവും കളര്‍ പോവാതെ നില്‍ക്കുന്നു.. ആ പെയിന്റ്‌ കമ്പനി  ഇന്നുണ്ടോ ആവോ..

ടെമ്പിളിന്റെ ഒരു ഭാഗത്ത്‌ വലിയൊരു കുളം കാണാം.. പുരോഹിതര്‍ ഇതില്‍ കുളിച്ച് ശുദ്ധിവരുത്തിയാണ് ടെമ്പിളില്‍ പ്രവേശിച്ചിരുന്നത്.. ഈ കുളത്തിലെ വെള്ളം ശുദ്ധമായിരിക്കാന്‍ ദൂരേ നൈല്‍ നദിയില്‍ നിന്നും ഒരു വശത്തിലൂടെ വെള്ളം കയറിവരുവാനും മറുവശത്ത്‌ ഒഴിവാകാനും സംവിധാനിച്ചിരുന്നു..

കുളത്തിനു മുന്നില്‍ തന്നെ ഇതുവരെ കിട്ടിയതില്‍ വെച്ചേറ്റവും വലിയ 'സ്കാരാബ്' വണ്ടിനേ സ്ഥാപിച്ചത് കാണാം. നമ്മുടെ നാട്ടില്‍ എല്ലാം ഉള്ള  ഒരിനം വണ്ടാണിത്..

ഫരോവന്‍ കാലത്തെ വിശ്വാസം സൂര്യദേവന്‍ 'റാ' ഓരോ ദിവസവും സൂര്യനെ ഇങ്ങനെ ഉരുട്ടി ഫ്രഷ്‌ ആക്കിയാണ് കിഴക്ക് ഉദിക്കാന്‍ വിടുന്നത് വൈകുന്നേരം സൂര്യനെ എടുത്ത് അങ്ങേരുടെ ലോകത്തിലൂടെ കറക്കി രാവിലെ വീണ്ടും ഫ്രഷ്‌ ആക്കി ഇറക്കും ത്രേ..

അത് പോലെ പെട്ടെന്ന് എവിടെനിന്നെന്നറിയാതെ പ്രത്യക്ഷപ്പെടുന്ന ചാണകം ഉരുട്ടി ഉണ്ടയാക്കുന്ന വണ്ടുകള്‍ സൂര്യദേവന്‍ റായേപോലെ ഇവര്‍ക്ക് ദൈവീകമായിരുന്നു.. അതിന്‍റെ രൂപം അവര്‍ ആഭരണങ്ങളില്‍  അണിഞ്ഞിരുന്നു. അവ ഭാഗ്യം കൊണ്ടുവരും എന്നായിരുന്നു അവരുടെ വിശ്വാസം..

കര്‍ണാക്ക് ടെമ്പിളില്‍ ഈ വണ്ടിന്റെ പ്രതിമയ്ക്ക് ചുറ്റും എന്തെങ്കിലും ആഗ്രഹിച്ചു ചെറിയൊരു കാണിക്ക ഇട്ടു നടന്നാല്‍,. നടന്നത് തന്നെ..

ഇതുവരെ കിട്ടിയതില്‍ വെച്ചേറ്റവും വലിയ സ്കാരാബ് വണ്ടിനെ പ്രദിക്ഷണം വെയ്ക്കുന്നവര്‍


അഞ്ചാമത്തെ ഫറോവയായ ഹട്ട്ഷേപ്സൂട്ട് എല്ലാം കൊണ്ടും വളരെ വെത്യസ്തത നിറഞ്ഞ ഒരു ഫറോവയായിരുന്നു. സ്ത്രീകള്‍ ഫറോവ ആവില്ല എന്ന് വിശ്വസിക്കുന്നു കാലത്ത് പിറക്കാത്ത മകനായ തുട്ട്മോസ് മൂന്നാമന് സഹായിയായി അവര്‍ ഭരണം തുടങ്ങി.

കുറച്ച് ഭരിച്ചപ്പോള്‍ അവര്‍ക്ക് തോന്നിക്കാണും എല്ലാ പണിയും താന്‍തന്നെയല്ലേ ചെയ്യുന്നത് എന്നാ പിന്നേ ആ ടൈറ്റില്‍ കൂടി അങ്ങ് ഇരുന്നോട്ടെ എന്ന്. അവര്‍ അങ്ങ് പ്രഖ്യാപിച്ചു താന്‍ ഒരു പുരുഷന്‍ ആയിരിക്കുന്നു എന്നും ഇനിമുതല്‍ താന്‍ ഫറോവ ആണെന്നും.. കൂട്ടത്തില്‍ ഒരു ബലത്തിനായി ആസ്ഥാന പണ്ഡിതന്‍ ഒരു സ്വപ്നം കണ്ടു ദൈവം മൂപ്പരോട് ഹട്ട്ഷേപ്സൂട്ട് ഇനിമുതല്‍ ഫറോവ ആയിരിക്കും എന്ന് അരുളിച്ചെയ്തു..

കാര്യങ്ങള്‍ എല്ലാം പിന്നെ പെട്ടെന്നായിരുന്നു.. ഒള്ളത് പറയണമല്ലോ അവര്‍ വളരെ നല്ല ഒരു ഫറോവയായിരുന്നു. ഈജിപ്ത് അവരുടെ കാലത്ത് സമ്പന്നമായിരുന്നു.. കുറച്ച് കാശായപ്പോള്‍ തന്‍റെ പേരില്‍ കുറച്ച് സ്മാരകങ്ങള്‍ അവരങ്ങ് പണിതു. അതില്‍ ഏറ്റവും മനോഹരമായതാണ് ഹട്ട്ഷേപ്സൂട്ട് ടെമ്പിള്‍..

കൂടാതെ കര്‍ണാക്ക് ടെമ്പിളില്‍ അവര്‍ ചുവന്ന മാര്‍ബിളില്‍ രണ്ടു ഒബിലിസ്ക് പണിതു. ഒറ്റക്കല്ലില്‍ തീര്‍ത്ത മുനകൂര്‍പ്പിച്ച ഉയരം കൂടിയ തൂണാണ് ഒബിലിസ്ക്.

കര്‍ണാക്ക് ടെമ്പിളില്‍ ഹട്ട്ഷേപ്സൂട്ട് പണിത ഒബിലിസ്ക്


29 മീറ്റര്‍ ഉയരവും 328 ടണ്‍ ഭാരവുമുള്ള ഒരു ഒബിലിസ്ക് കര്‍ണാക്ക് ടെമ്പിളില്‍ കാണാം മറ്റൊന്ന് ഒടിഞ്ഞു കിടപ്പുണ്ട്..

കര്‍ണാക്ക് ടെമ്പിളില്‍ ഒടിഞ്ഞു കിടപ്പുള്ള ഒബിലിസ്ക്


ഇവ അസ്വാനില്‍ നിന്നും ഇരുനൂറില്‍ പരം കിലോമീറ്റര്‍ താണ്ടി നൈലിലൂടെ എതിച്ചതാവണം. മൂന്നാമത്തെ ഒബിലിസ്ക് ഉണ്ടാക്കുന്നതിന് ഇടയില്‍ പൊട്ടുവന്നതിനാല്‍ ഉപേക്ഷിച്ചു. നാല്‍പത്തി രണ്ടു മീറ്റര്‍ നീളമുള്ള ഈ ഒബിലിസ്ക് അസ്വാനില്‍ ഇപ്പോഴും കാണാം. 1100 ടണ്‍ എങ്കിലും ഭാരം വരും ഇതിന്‌.

നീണ്ട ഇരുപത്തിരണ്ടു് വര്‍ഷം ഹട്ട്ഷേപ്സൂട്ട് ഭരിച്ചു. അപ്പോഴേക്ക് തുട്ട്മോസ് മൂന്നാമന്‍ ഇനി അമ്മച്ചി ഒരു മൂലക്കിരി ഇനിയങ്ങോട്ട് ഞാന്‍ ഫരിച്ചോളാം എന്നും പറഞ്ഞ് ഭരണം അങ്ങ് ഏറ്റെടുത്തു..

ഹട്ട്ഷേപ്സൂട്ടിന്‍റെ മരണ ശേഷമായിരിക്കണം അവന്‍ അവര്‍ പണിത അവരുടെ പ്രതിമകളും അടയാളങ്ങളും നശിപ്പിച്ചു കളഞ്ഞു. ഹട്ട്ഷേപ്സൂട്ട് ടെമ്പിള്‍ എല്ലാം ഇടിച്ചു നിരത്തി.

ഹട്ട്ഷേപ്സൂട്ട് ടെമ്പിള്‍

പോളണ്ട് സര്‍ക്കാരിന്റെ സഹായത്തോടെ ഈജിപ്ത് ഇന്നും അവിടെയുള്ള അവശിഷ്ടങ്ങളില്‍ നിന്നും ഹട്ട്ഷേപ്സൂട്ട് ടെമ്പിള്‍ പുനര്‍നിര്‍മ്മിച്ചു കൊണ്ടിരിക്കുകയാണ്.

ഹട്ട്ഷേപ്സൂട്ട് ടെമ്പിള്‍.. പുനര്‍ജ്ജന്മം കൊള്ളുന്ന പ്രതിമകള്‍


കൊളോസി എന്നാല്‍ അതികായ പ്രതിമ. ഒറ്റക്കല്ലില്‍ തീര്‍ത്ത ആമെന്‍ഹോട്ടപ് ഫറോവയുടെ രണ്ടു പ്രതിമകള്‍ 18 മീറ്റര്‍ ഉയരം 700 ടണ്‍ ഭാരം.. ഒഴുക്കിനെതിരെ നൈലിലൂടെ കൊണ്ടുവരാന്‍ കഴിയാത്തതിനാല്‍ ഈ ഒറ്റക്കല്‍ പ്രതിമകള്‍ 675 കിലോമീറ്റര്‍ ദൂരെനിന്നു കരയിലൂടെ കൊണ്ടുവന്നതാണ്..

മേമ്നോന്‍ കൊളോസി


ഒരു ഭൂകമ്പത്തില്‍ തകര്‍ന്നതില്‍ പിന്നെയാണ് ഇപ്പോള്‍ കാണുന്ന രീതിയില്‍ ആയത് അതിന് മുന്‍പ് രണ്ടും ഒരുപോലെ ആയിരന്നു.

മേമ്നോന്‍ കൊളോസി

റാംസേ രണ്ടാമന്‍ നിര്‍മിച്ച രമെസ്സിയം ഇന്ന് ഭൂരിപക്ഷവും തകര്‍ന്ന ഒരു ടെമ്പിള്‍ ആണ്. ഭൂമിയിലെ ദൈവമായ ഫറോവയെ ആരാധിക്കാന്‍ ഉള്ള ഒരു ടെമ്പിള്‍ ആയിരുന്നു ഇതെന്നാണ് കരുതപ്പെടുന്നത്.

കടപ്പാട് ഇന്റര്‍നെറ്റിനോട്

ഇരുപത് വര്‍ഷത്തോളം എടുത്തു ഇതിന്‍റെ പണി തീരാന്‍.

രാമസ്സിയം ലക്സോര്‍
രാമസ്സിയം ലക്സോര്‍

രാമസ്സിയം ലക്സോര്‍

ഇതില്‍ കാണുന്ന കമാനങ്ങള്‍ യൂനുസ് നബിയുടെ അധീനതയിലായിരുന്ന ധാന്യ നിലവറകള്‍ ആയിരുന്നുവെന്നു പറയപ്പെടുന്നു എന്ന് ഗൈഡ് വിവരിച്ചു.. പക്ഷെ അതിനു ബലമേകുന്ന ഒന്നും തന്നെ എനിക്ക് നെറ്റ് സെര്‍ച്ച്‌ ചെയ്തിട്ടു കിട്ടിയില്ല..

ഇവയ്ക്കു പുറമെ ഞങ്ങള്‍ ലക്സോര്‍ മ്യൂസിയം കൂടി സന്ദര്‍ശിച്ചു. വളരെ നല്ല അനുഭവം ആയിരുന്നു അത്.. ഫോട്ടോഗ്രാഫി അനുവദിക്കാത്തതിനാല്‍ ചിത്രങ്ങള്‍ ഇല്ല.

കൂടുതല്‍ ലക്സോര്‍ ചിത്രങ്ങള്‍ക്ക്

ലക്സോരില്‍ നിന്നും ഉച്ചയ്ക്ക് അസ്വാനിലെക്ക് തിരിച്ച് പോകുന്ന വഴിയില്‍ ഉള്ള രണ്ടു ടെമ്പിളുകള്‍ കാണുക എന്ന പ്ലാന്‍ ആയിരുന്നു.. പക്ഷെ ഏല്‍പ്പിച്ച ടാക്സിക്കാരന്‍ കാലുവാരിയതിനാല്‍ യാത്ര വൈകി അത് കൊണ്ട് 'കോംഒമ്പോ ടെമ്പിളും എട്ഫു ടെമ്പിളും' കാണാന്‍ ഒത്തില്ല. രാത്രിയില്‍ ആണു അസ്വാനില്‍ എത്തിയത്..

42 മീറ്റര്‍ നീളമുള്ള ഈ പണിതീരാത്ത ഒബിലിസ്ക് അസ്വാനില്‍ കാണാം. ഹട്ട്ഷേപ്സൂട്ടിന്‍റെ ആവശ്യപ്രകാരം നിര്‍മ്മിക്കുമ്പോള്‍ പൊട്ടുകള്‍ കണ്ടതിനാല്‍ ഒഴിവാക്കിയതാണ് ഇതെന്നു പറയപ്പെടുന്നു..

പണിതീരാത്ത ഒബിലിസ്ക്

പണിതീരാത്ത ഒബിലിസ്ക്

പണി തീര്‍ന്നിരുന്നെങ്കില്‍ ഈജിപ്തില്‍ നിന്നും മുറിച്ചെടുത്ത ഏറ്റവുംവലിയ ഏറ്റവും ഭാരമേറിയ ഒബിലിസ്ക് ആവുമായിരുന്നു ഇത്..

അസ്വാനില്‍ പ്രധാനമായി കാണാന്‍ ഉള്ളത് ഫിലെ ടെമ്പിളും മ്യൂസിയവും ആണ്. അസ്വാന്‍ പുതിയ ഡാം ഉണ്ടാക്കിയപ്പോള്‍ ഫിലെ ടെമ്പിള്‍ മുങ്ങി നശിക്കും എന്ന് മനസ്സിലാക്കി UNESCO ഇടപെട്ട് അവിടെ നിന്നും ഭാഗങ്ങള്‍ ആക്കി മുറിച്ചു മാറ്റി ഇപ്പോള്‍ ഇരിക്കുന്ന ഭാഗത്തേക്ക് പുനരധിവസിപ്പിച്ചതാണ്.

അസ്വാന്‍ ഫിലെ ടെമ്പിള്‍



ഒരു ബോട്ടില്‍ വേണം ഒരു തുരുത്തില്‍ ഉണ്ടാക്കിയിരിക്കുന്ന ടെമ്പിളില്‍ എത്താന്‍..

അസ്വാന്‍ ഫിലെ ടെമ്പിള്‍

അസ്വാന്‍ ഫിലെ ടെമ്പിള്‍
അസ്വാന്‍ ഫിലെ ടെമ്പിള്‍


കൂടുതല്‍ അസ്വാന്‍ ചിത്രങ്ങള്‍ക്ക്

അയല്‍രാജ്യങ്ങളെ കാണിക്കുക എന്ന ഉദ്ദേശത്തില്‍ റാംസേ രണ്ടാമന്‍ സുഡാനിന്‍റെ അതിര്‍ത്തിയില്‍ നിര്‍മ്മിച്ച പാറയില്‍ കൊത്തിയ രണ്ടു ഭീമന്‍ ടെമ്പിളുകള്‍ ആണ് അബൂസിമ്പലില്‍ ഉള്ളത്.. ടൂറിസ്റ്റുകള്‍ അസ്വാനില്‍ പോവുന്നതിന്റെ ഒരു ഉദ്ദേശം തന്നെ അതിന്‍റെ അടുത്തു കിടക്കുന്ന അബൂസിമ്പല്‍ കാണുക എന്നതാണ്..

അബൂസിമ്പല്‍


വാനുകള്‍ ട്രിപ്പ്‌ നടത്തുന്നുണ്ട് ചുരുങ്ങിയ ചിലവില്‍, പക്ഷെ മണിക്കൂറുകള്‍ ഒരേ ഇരുപ്പിരിക്കണം എന്ന് മാത്രം.. അതിനാല്‍ വിമാനമാണ് ഞാന്‍ തിരഞ്ഞെടുത്തത്.. വിമാനത്തില്‍ പോയാല്‍ നല്പതിയഞ്ചു മിനുട്ടു സമയം മതി..

ഒരു ബസ്‌സ്റ്റാനടിന്റെ വലിപ്പമേ ഉളളൂ അബൂസിമ്പല്‍ എയര്‍പോര്‍ട്ട്.. എയര്‍പോര്‍ട്ടില്‍ നിന്നും എയര്‍ലൈന്‍സ്‌ ബസ്സില്‍ തന്നെ അബൂസിമ്പലില്‍ പോവാം.. പത്തു മിനിട്ടു മതി.. ഒന്നര മണിക്കൂറിനു ശേഷം അതെ ബസ്സില്‍ക്കേറി എയര്‍പോര്‍ട്ടിലേക്ക് മടങ്ങാം.. നമ്മേ കാത്തു കിടക്കുന്ന അതേ വിമാനത്തില്‍ മടങ്ങാം.. നാലു മണിക്കൂര്‍ കൊണ്ട് തിരിച്ച് അസ്വാനില്‍ തന്നെ എത്താം..

അസ്വാനില്‍ പുതിയ ഡാം നിര്‍മ്മിച്ചപ്പോള്‍ അബൂസിമ്പല്‍ മുങ്ങിപ്പോകുന്ന അവസ്ഥ വന്നപ്പോള്‍ UNESCO യുടെ സഹായത്തോടെ 65 മീറ്റര്‍ ഉയരത്തുള്ള ഒരു കുന്നിലേക്ക് മുറിച്ചെടുത്ത് മാറ്റി സൃഷ്ടിച്ചതാണ് ഇന്നു കാണുന്ന ടെമ്പിള്‍.. അസ്വാന്‍ മ്യൂസിയത്തിലെ ഈ മോഡലില്‍ നിന്നും മുന്‍പും ഇപ്പോഴും ഉള്ള മാറ്റം വ്യക്തമാവും..

അബൂസിമ്പല്‍ അന്നും ഇന്നും.. അസ്വാന്‍ മ്യൂസിയത്തിലെ മോഡല്‍

അബൂസിമ്പല്‍ നവീകരണം.. കടപ്പാട് ഇന്റര്‍നെറ്റിനോട്



ഈജിപ്തില്‍ ഇവിടെ മാത്രമാണ് ഫരോവയ്ക്കും ഭാര്യക്കും ഒരേ വലിപ്പം കാണുന്നത്.. മറ്റെല്ലായിടത്തും ഫറോവയുടെ മുട്ടൊപ്പമേ ഭാര്യ കാണൂ.. റാംസേയുടെ 20 മീറ്റര്‍ ഉയരമുള്ള നാലു പ്രതിമകള്‍ ആണ് മുന്നില്‍ത്തന്നെ ഉള്ളത്.. ഉള്ളില്‍ ദൈവിക രൂപംപൂണ്ട രാംസേയുടെ എട്ടു പ്രതിമകള്‍ കാണാം..

റാംസേ രണ്ടാമന്‍റെ ടെമ്പിള്‍. അബൂ സിമ്പല്‍

റാംസേ രണ്ടാമന്‍റെ ടെമ്പിള്‍. അബൂ സിമ്പല്‍


ഈ ടെമ്പിളിനു മറ്റൊരു പ്രത്യേകത കൂടിയുണ്ട്.. അതിനകത്ത് ഏറ്റവും ഉള്ളില്‍ ഉള്ള മുറിയില്‍ നാലു ശില്‍പങ്ങള്‍ ഉണ്ട്.. മൂന്ന് ദൈവങ്ങളും റാംസേയും.. വര്‍ഷത്തില്‍ രണ്ടു ദിവസം മാത്രം , അതായത് റാംസേയുടെ ജന്മദിനത്തിനും ആശാന്‍ ഫറോവ ആയ ദിനത്തിലും മാത്രമേ അതിനകത്ത് സൂര്യവെളിച്ചം കടക്കുകയുള്ളൂ..

അതിലും ഉണ്ട് പ്രത്യേകത ഇതില്‍ ഇടതു ഭാഗത്തിരിക്കുന്നത് ഉള്ളത് 'പ്താ' എന്ന അധോലോക ദൈവമാണ്. അങ്ങേര്‍ ഇരുട്ടില്‍ മാത്രേ കഴിയൂ.. ഈ ദിവസം അങ്ങേര്‍ ഒഴിച്ച് ബാക്കിയുള്ള മൂന്നുപേരുടെ മേല്‍ മാത്രം വെളിച്ചം വരും..

സണ്‍ ഫെസ്റ്റിവല്‍, കടപ്പാട് ഇന്റര്‍നെറ്റിനോട്

സണ്‍ ഫെസ്റ്റിവല്‍ എന്ന പേരില്‍ ഈ ദിവസങ്ങള്‍ നേരില്‍ കാണാന്‍ ഒരുപാടു പേര്‍ വരാറുണ്ട്..

നെഫെര്‍താരി രാജ്ഞിയുടെ ടെമ്പിള്‍. അബൂ സിമ്പല്‍

120 മീറ്റര്‍ മാറി നെഫര്‍താരി രാജ്ഞിയുടെ ടെമ്പിള്‍ കാണാം, രാംസിച്ചായന്‍ തന്‍റെ പ്രാണ പ്രേയസിക്കായി നിര്‍മിച്ചതാണ് ഇത്.. മുന്നില്‍ത്തന്നെ പതിനൊന്നു മീറ്റര്‍ ഉയരത്തില്‍ ആറു ശില്‍പങ്ങള്‍ ഉണ്ട്.. നാലെണ്ണം ആച്ചായനും രണ്ടെണ്ണം നെഫറു മോള്‍ടേം..

ഇത്രേം കഴിഞ്ഞാല്‍ പിന്നെ അബൂസിമ്പലിനോട് വിടപറഞ്ഞ് പിരിയാം.. അസ്വാന്‍ ഡാം മൂലം ഇവിടങ്ങളിലെ നൈലിന് ഒരു കടലിന്‍റെ പ്രതീതിയാണ്.. തിരയടിക്കുന്നത് കണ്ടാല്‍ അദ്ഭുതം തോന്നും.. മനുഷ്യ നിര്‍മ്മിതമായ ഏറ്റവും വലിയ ജലാശയം ആണ് അബൂസിമ്പലില്‍ ഉള്ള നൈല്‍ തടം..

കൂടുതല്‍ അബൂസിമ്പല്‍ ചിത്രങ്ങള്‍ക്ക്

തിരിച്ചുള്ള വിമാനത്തില്‍ എട്ടുദിവസത്തെ ക്ഷീണം തന്ന മയക്കത്തില്‍ നിന്നും എന്നെ വിളിച്ചുണര്‍ത്തി അസി ചോദിച്ചു.. പിന്നേയ് ഞാന്‍ എല്ലാരോടും എന്‍റെ ട്രീറ്റ്‌ ആണ് ഈ ഈജിപ്ത് ട്രിപ്പ്‌ എന്ന് പറഞ്ഞാല്‍ നിങ്ങള്‍ക്കത് ഒരു കുറച്ചിലാവോ..

അതിന് നീ എന്തിനാ അതെല്ലാവരോടും പറഞ്ഞു നടക്കുന്നത്..

അത് പിന്നെ എല്ലാരോടും ഞാന്‍ അടുത്ത് തന്നേ ഒരു ഗോള്‍ഡന്‍ ബ്രയ്സ്ലെറ്റ് വാങ്ങുന്നുണ്ട് എന്ന് പറഞ്ഞിരുന്നു അതിന് ഒരുകൂട്ടുന്ന കാശാണ് നിങ്ങളുടെ ഷഷ്ടിപൂര്‍ത്തി ആഘോഷിക്കാന്‍ വേണ്ടി വക മാറ്റി ചിലവാക്കിയത്..

ഇനിയിപ്പോ ചോദിക്കുന്നവരോട് അതങ്ങ് പറയാനല്ലേ പറ്റൂ.. എനിക്കാണെങ്കില്‍ കള്ളം പറഞ്ഞ് ശീലമില്ലല്ലോ.. അല്ലെങ്കില്‍ പിന്നേ നിങ്ങള്‍ ഒരു ഗോള്‍ഡന്‍ ബ്രയ്സ്ലെറ്റ് വാങ്ങി തന്നാലും മതി..

ഔ.. ഞ്ചെ.. മാണിക്കക്കല്ലേ.. എല്ലാ പെണ്ണുങ്ങളും ഇങ്ങനെ തന്നെയാണോ അതോ ഇന്‍റെ മുത്തന്നെ ഉളളൂ ഇങ്ങനെ.. വേണ്ട മ്മടെ ഷഷ്ടിപൂര്‍ത്തി ഓളെ ചിലവില്‍ ആഘോഷിച്ചു എന്ന ചീത്തപ്പേരു വേണ്ട.. അടുത്തെത്തുമ്പോഴേ ഇമ്മായിരി ബ്രയ്സ്ലെറ്റിന്‍റെ പുളിയറിയൂ.. എല്ലാ ചിലവും മ്മളന്നെ ഏറ്റു.. മ്മടെ ഷഷ്ടിപൂര്‍ത്തി മ്മടെ കായി..

നിങ്ങള്‍ക്ക് നല്ല ക്ഷീണമുണ്ട് ഉറങ്ങിക്കോളൂ ഇനി വിളിക്കില്ല.. ഉല്ലാസത്തോടെ തലയില്‍ തടവി അവള്‍ മൊഴിഞ്ഞു..

ഉറക്കത്തില്‍ വഴുതി വീണ ഞാന്‍ കണ്ട സ്വപ്നത്തില്‍ ഒരു കീറിയ ട്രൌസറും ഇട്ടു ഈജിപ്ത്യന്‍ വീഥികളില്‍ ഞാന്‍ അലയുകയായിരുന്നു..

.ശുഭം.


യാത്രക്കാരുടെ ശ്രദ്ധയ്ക്ക്

ഈജിപ്തിലേക്ക് ഒരു യാത്ര പ്ളാന്‍ ചെയ്യുന്നെങ്കില്‍ ഈ അറിവുകള്‍ നിങ്ങള്‍ക്ക് ഉപയോഗപ്പെടുമായിരിക്കും


  • ടൂറിസം മാത്രം വരുമാനമാക്കി ജീവിക്കുന്ന ഒരുപാട് പാവങ്ങള്‍ ഉണ്ട് അവിടെ.. നിങ്ങള്‍ കൊടുക്കുന്ന ടിപ്പുകള്‍ മാത്രമാവാം അവര്‍ക്കുള്ള ആശ്വാസം.. ടിപ്പുകള്‍ അവരുടെ കള്‍ച്ചറിന്റെ ഭാഗമാണ്.. ടിപ്പു കൊടുക്കാന്‍ കുറച്ച് അഞ്ചു ഗിനി നോട്ടുകള്‍ കരുതുക..
  • അത്യാവശ്യത്തിനു മാത്രം ഗിനി കരുതുക ബാക്കിയുള്ള തുക 100 ഡോളര്‍ നോട്ടുകള്‍ ആയി സൂക്ഷിക്കുക.. അത് മാറാന്‍ അവിടെ സൌകര്യമുണ്ട്.. നിങ്ങള്‍ക്ക് മെച്ചമുള്ള റേറ്റും കിട്ടും, ബാക്കി വരുന്ന കാശ് കണ്‍വര്‍ട്ട് ചെയ്യാന്‍ ഉള്ള ചിലവും ഒഴിവാക്കാം
  • കുടുംബം കൂടെയുണ്ടെങ്കില്‍ കഴിയുമെങ്കില്‍ ഫൈവ് സ്റ്റാര്‍ ഹോട്ടല്‍ തന്നെ തിരഞ്ഞെടുക്കുക.. അവരുടെ സുരക്ഷയ്ക്ക് സാദ്ധ്യത അവിടെയാണ്..
  • ഫൈവ് സ്റ്റാര്‍ ഹോട്ടലുകളില്‍ സേഫ് ഡിപ്പോസിറ്റ് ലോക്കറുകള്‍ റൂമുകളില്‍ കാണും, പാസ്പോര്‍ട്ട്, ക്രെഡിറ്റ്‌ കാര്‍ഡുകള്‍, അധികമുള്ള പണം എന്നിവ റൂമില്‍ സൂക്ഷിക്കുക.. നിങ്ങളും നിങ്ങളുടെ പര്‍സും തമ്മില്‍ ഉള്ള ദൂരം കൂട്ടാന്‍ അവര്‍ കേമരാണ്..
  • ഹോട്ടല്‍ ബുക്കിംഗ് മുന്‍കൂട്ടി ഇന്റര്‍നെറ്റിലൂടെ ചെയ്യുക.. booking.com നല്ല ഒരു സൈറ്റ് ആണ്.. അവിടെയെത്തിയാല്‍ നേരില്‍ കാണുമ്പോള്‍ നിങ്ങളോട് അവര്‍ മൂന്നും നാലും ഇരട്ടിയാണ് കൂട്ടി പറയുക.. നാലഞ്ചിടത്ത് നിന്നും ഇതേ റേറ്റ് കേള്‍ക്കുമ്പോള്‍ നിങ്ങള്‍ അവരേ വിശ്വസിച്ചു പോവും.. മാത്രമല്ല നിങ്ങളെ ഒരിടം തിരയാന്‍ സഹായിയായി വരുന്നവര്‍ അവര്‍ക്ക് കമ്മീഷന്‍ കിട്ടുന്ന സ്ഥലങ്ങള്‍ മാത്രമേ നിങ്ങള്‍ക്ക് കാണിച്ചു തരൂ.. ഇന്റര്‍നെറ്റിലൂടെ ഓരോ ഹോട്ടെലിനെകുറിച്ചും റിവ്യൂ വായിച്ചു നമുക്ക് ഉറപ്പുവരുത്താം..
  • ഫ്ലൈറ്റ് ബുക്കിംഗിന് മുന്‍പ് skyscanner.net ല്‍ ചെക്ക്‌ ചെയ്താല്‍ റേറ്റുകളെ കുറിച്ച് നല്ലൊരു ധാരണയിലെത്താം
  • വൈകുന്നേരം നിങ്ങള്‍ ഒരു പുതിയ സ്ഥലത്ത് എത്തിച്ചേര്‍ന്നാല്‍ ആദ്യം തന്നെ അടുത്ത ദിവസത്തേക്ക് നല്ലൊരു ടാക്സി കണ്ടെത്തുക.. അവനോട് ഒരു ദിവസത്തേക്കുള്ള മൊത്തം വാടക കരാര്‍ ആക്കുക.. (250 ഗിനിക്കാണ് ഞാന്‍ ഏര്‍പ്പെടുത്തിയത്) കാറിലെ എയ്സീ തണുപ്പുണ്ട് എന്നും ഓടുമ്പോള്‍ എയ്സീ ഉണ്ടായിരിക്കണം എന്നും ഉറപ്പുവരുത്തുക.. അവന്‍റെ പെരുമാറ്റം എത്രയ്ക്ക് മാന്യമായാലും വിലപിടിപ്പുള്ള ഒന്നും ടാക്സിയില്‍ വിശ്വാസ്യതയുടെ പേരില്‍ വെയ്ക്കാതിരിക്കുക..
  • കരാറുകള്‍ പാലിച്ചു വലിയ പരിജയമുള്ളവര്‍ അല്ല ഇവിടുത്തകാര്‍ എന്ന മുണ്ടുടുക്കാത്ത സത്യം അടികിട്ടുമ്പോള്‍ എങ്കിലും മനസ്സിലാക്കുക.. ഉദാഹരണം ഒട്ടകപ്പുറത്തകുള്ള യാത്രയ്ക്ക് 100 ഗിനി പക്ഷെ യാത്ര കഴിഞ്ഞാല്‍ അതിന്‍റെ പുറത്തു നിന്നും ഇറങ്ങാന്‍ അവന്‍ 50 കൂടുതല്‍ ചോദിച്ചാല്‍ മടിക്കാതെ കൊടുത്തേക്കണം.. അവരുടെ ശീലങ്ങള്‍ ഇതൊക്കെയാണ്..
  • ഈജിപ്തില്‍ നിങ്ങള്‍ക്ക് കാണാനുള്ള അധിക ഇടങ്ങളും വെയിലത്ത്‌ നടന്നു കാണാന്‍ ഉള്ളതാണ്.. കാലിനു തഴക്കമുള്ള പഴയ നല്ല ഷൂ ധരിക്കുക, ഒരുപാട് നടക്കാന്‍ ഉള്ളതാണ് പുതിയ ഷൂ കാലില്‍ പോള്ളന്‍ ഉണ്ടാക്കാം..
  • വെയിലിനു നല്ല ചൂടു പ്രതീക്ഷിക്കാം, ഇടയ്ക്ക് പൊടിക്കാറ്റും ഉണ്ടാവാം.. തൊപ്പിയും, കുടയും, ഷാളും, കൂളിംഗ്‌ ഗ്ളാസ്സും നിര്‍ബന്ധമാണ്.. SPF50+ ഉള്ള സണ്‍സ്ക്രീന്‍ വെയില്‍ കൊള്ളുന്ന ശരീരഭാഗങ്ങളില്‍ തേച്ചിട്ട് പുറത്തിറങ്ങുന്നത് നന്നായിരിക്കും..
  • ഗിസ പോലെ അധിക സ്ഥലങ്ങളും വസ്ത്രങ്ങളില്‍ ചളിയും വിയര്‍പ്പും മറ്റും ആവാന്‍ സാദ്ധ്യത കൂടുതല്‍ ആണ്.. അതിനാല്‍ പഴയ വസ്ത്രങ്ങള്‍ ആണ് ഈ യാത്രയ്ക്ക് കൂടുതല്‍ ഉത്തമം..
  • കുട്ടികള്‍ക്ക് ആസ്വദിക്കാന്‍ പറ്റിയ വളരെ കുറച്ചേ ഉളളൂ.. അവരേ ഈ യാത്രയില്‍ നിന്നും ഒഴിവാക്കുന്നതാണ് നിങ്ങള്‍ക്കും അവര്‍ക്കും അഭികാമ്യം..
  • പരസ്പരം ഫോട്ടോ എടുത്തു കൊടുക്കുന്നതിനേക്കാള്‍ ഒരു സെല്‍ഫി സ്റ്റിക്ക് ഫോട്ടോ എടുക്കാന്‍ നന്നായിരിക്കും.. പ്രത്യേകിച്ചും ഫോട്ടോകള്‍ മൊബൈല്‍ഫോണ്‍ ഏറ്റെടുത്ത ഇക്കാലത്ത്..
  • വില പേശലില്‍ മാസ്റ്റര്‍ ബിരുദം എടുത്തവരുടെ നാട്ടിലേക്കാണ് നിങ്ങള്‍ പോവുന്നത്.. 100 ഗിനി വിലപറയുന്ന വസ്തു 40 ഗിനിക്ക് വാങ്ങിയാല്‍ നിങ്ങള്‍ ഊറിച്ചിരിക്കും പക്ഷെ അവനേയ് പൊട്ടിച്ചിരിക്കും.. 200 ഗിനി പ്രൈസ്ടാഗ് ചെയ്ത ഒരു പെയിന്റിംഗ് 20 ഗിനിക്കാണ് ഞാന്‍ വാങ്ങിയത്.. എനിക്ക് സംശയം അവന്‍ അതിനും പൊട്ടിച്ചിരിക്കുമോ എന്നാ.. അതാ പാര്‍ട്ടീസ്..

No comments:

Post a Comment

Related Posts Plugin for WordPress, Blogger...