Tuesday, July 3, 2012

പെണ്ണൊരുമ്പെട്ടാല്‍

പെണ്ണ് അവള്‍ സഹോദരിയാണ്, അമ്മയാണ്, മകളാണ്, ഭാര്യയാണ്, കുക്കാണ്, അങ്ങാടിയില്‍ തോറ്റാല്‍ ദേഷ്യം തീര്‍ക്കാന്‍ ഉള്ള ചവിട്ടിയാണ്  നിങ്ങള്‍ വല്ല കവിയോടോ എഴുത്തുകാരനോടോ ചോദിച്ചാല്‍ പിന്നെ അവള്‍ ദേവിയും, ലക്ഷ്മിയും, പ്രപഞ്ച ലയവും, കവിതയും, കാമിനിയും ശില്‍പ്പവും ഒക്കെ ആയി ഒരു സംഭവമായിക്കളയും.

ശ്ശെടാ ലവള്‍ ഇത്രക്ക്‌ ഒക്കെ ഉഷാറായിട്ടാണോ ഞാന്‍ ഇങ്ങനെ എല്ലാം അവളോട്.. ഛെ മോശമായി ഇനിയെങ്കിലും അവളെ കാര്യമായി ഒന്ന് ബഹുമാനിച്ചു കളയാം, എന്തായാലും ഇവരോട് തന്നെ ചോദിച്ചു നോക്കാം ഇവരെല്ലാം എങ്ങനെയാ പെണ്ണുങ്ങളോട് പെരുമാറുന്നത് എന്ന്..

മഹാനുഭവാ..
എന്തോ വല്‍സാ..

അങ്ങയുടെ തിരുപത്നി..
എന്തേ അവള്‍ തന്നെ വല്ലതും പറഞ്ഞോ

ഇല്ല.. അങ്ങയുടെ തിരുപത്നിയുടെ സ്വഭാവം..?
ആ ഭദ്രകാളിയുടെയോ, അവള്‍ ഒരുത്തി കാരണമല്ലേ ഞാന്‍ ഈ കോലത്തില്‍ തെണ്ടി നടക്കുന്നത്, മഹാ വെടക്കാ അവള്‍ എരപ്പ ജാതി, അവള്‍ കാരണം എന്‍റെ അമ്മയും അച്ഛനും എന്നെ വീട്ടില്‍ കേറ്റാതായി, എന്‍റെ കുടുംബം കുട്ടിച്ചോറാക്കി, നശിപ്പിച്ചില്ലേ എന്നെ.. എന്തായിരുന്നു കെട്ടുന്നതിന് മുന്‍പ് അവളുടെ പഞ്ചാര വര്‍ത്താനം, എന്നെ പറഞ്ഞാല്‍ മതി ഞാന്‍ അതിലൊക്കെ വീണു..!

ഇപ്പോ ആ മഹതി..?
മഹതി.. ഹും അട്ടയാ അവള്‍ അട്ട..! എന്‍റെ വീട്ടില്‍ തന്നെ ഉണ്ട്, രണ്ട് പേരും കൂടി ഒരു കൂരക്കുള്ളില്‍ ചേരില്ല എന്ന് കണ്ട് ഞാന്‍ ഇറങ്ങി, ഇനി എന്‍റെ പട്ടി പോവും അവള്‍ടെ അടുത്ത്.

പിന്നെ.. ഞാന്‍ എന്താ അത്രയ്ക്ക് തറയല്ലേ.. എന്ന മട്ടില്‍  പട്ടി ഞങ്ങളെ ഒന്ന് നോക്കി.

അപ്പൊ അങ്ങ് ദേവിയും പ്രപഞ്ച ലയവും ഒക്കെ ആക്കിയത്..
ഓ അത് അന്ന് പഞ്ചാര വര്‍ത്താനം പറഞ്ഞ് നടന്നപ്പോള്‍ എഴുതിയതല്ലേ..

അപ്പൊ പിന്നെ കഴിഞ്ഞ ലക്കത്തില്‍ ആ വാരികയില്‍ സ്ത്രീ ലക്ഷ്മിയാണ് എന്ന് എഴുതിയിരുന്നത്..
അത് ആ കാണുന്ന കോര്‍ട്ടേഴ്സില്‍ ഉള്ള പെണ്ണിനെ കുറിച്ച് എഴുതിയതാ.. അവളാ പെണ്ണ്, ശരിക്കും ലക്ഷ്മി, വെറും ലക്ഷ്മിയല്ല മഹാ ലക്ഷ്മി, എന്താ ഒരു ഫിഗര്‍..!

അമ്മ - എത്ര എഴുതിയാലും മുഴുമിക്കാനാവാത്ത അതുല്യ പ്രതിഭാസം. എന്നാല്‍ അതേ അമ്മയേ കുറിച്ച് അവരുടെ ഭര്‍ത്താവിനോട് ചോദിച്ചാലോ ഉടനെ കിട്ടും 'കെട്ടി കുടുങ്ങിയില്ലേ മക്കളെ ഞാന്‍, നിങ്ങളെ ഓര്‍ത്ത് ഞാന്‍ അങ്ങ് സഹിച്ചു, ഒരു രണ്ടാനമ്മയും അതിന്‍റെ ക്രൂരതകളും എന്‍റെ മക്കള്‍ക്ക്.. അത് വേണ്ടാ എന്നുവെച്ചു'.

സഹോദരി - ഏറ്റവും പ്രിയപെട്ടവള്‍, നന്മ നിറഞ്ഞവള്‍, വീടിന്‍റെ വിളക്ക്, അവളെ കിട്ടുന്നവന്‍ പുണ്യം ചെയ്തവന്‍ ആവണം..! എനിക്കൊരു ഭാര്യയെ കിട്ടുന്നെങ്കില്‍ അതെന്‍റെ സഹോദരിയെ പോലുള്ളവള്‍ ആവണം. അങ്ങനെ ആറ്റുനോറ്റ് പെങ്ങളെ കെട്ടിച്ചു.

കല്യാണം കഴിഞ്ഞപ്പോ ധാകിടക്കുന്നു.. അളിയന്‍ റോട്ടില്‍ നിര്‍ത്തി തൊലിഉരിച്ചു കളഞ്ഞു സഹോദരിയുടേ ഗുണകണങ്ങള്‍ വര്‍ണിച്ചിട്ട്. ഈ കേട്ടതൊക്കെ സത്യമാണെങ്കില്‍ ഇവള്‍ എന്‍റെ പെങ്ങളാണ് എന്ന് നാല് പേരോട് എങ്ങനെ പറയും. പടച്ചവനെ നീ എന്‍റെ പ്രാര്‍ത്ഥന എങ്ങാനും സ്വീകരിച്ച് ഇത് പോലൊരു മൊതല് എനിക്കും തന്നാല്‍ എന്‍റെ ജീവിതവും കുട്ടിച്ചോറായതുതന്നെ അത് കൊണ്ട് ആ അപേക്ഷ തിരിച്ച് മാടക്കത്തപാലില്‍ തന്നെ അയച്ചു തരണേ..

അതേ.. പെണ്ണിന് ഒരായിരം മുഖമാണ്. എത്ര അനായാസമായി അവള്‍ക്ക് ഭാര്യയില്‍ നിന്നും അമ്മയിലേക്കും, അമ്മയില്‍ നിന്നും അമ്മായിയമ്മയിലേക്കും മാറാന്‍ കഴിയുന്നു. കറുപ്പിലും വെളുപ്പിലും ഒരേ സമയം തിളക്കമേറിയ പ്രകടനം അവള്‍ കാഴ്ച്ചവെയ്ക്കുന്നു. ഓരോ പുതിയ വേഷം അണിയേണ്ടി വരുമ്പോഴും അവള്‍ ഉരുകിയൊലിക്കുന്ന മെഴുകായി മാറും. അതുകൊണ്ട് മാത്രമാണു ഇത്ര തന്മയത്വത്തോടെ അവള്‍ക്ക് ഓരോ വേഷവും അണിയാന്‍ ആവുന്നത്.

ആ ഉരുകിയ മെഴുക് പുതിയ വേഷത്തിന്റെ മൂശയില്‍ ഇരുന്ന് ഉറയ്ക്കുന്നതോടെ അവള്‍ക്ക് പുതിയ ഭാവം ലഭിക്കുന്നു. അച്ച് മനോഹരവും, ലോലവും ആവുമ്പോള്‍ അവള്‍ നന്‍മയുടെ നിറകുടവും, അച്ച് വിരൂപവും പരുക്കനും ആവുമ്പോള്‍ അവള്‍ ദുര്‍ഗ്ഗയും കാളിയും എല്ലാം ആയി മാറുന്നു.

അവളുടെ ചുറ്റുപാടുകള്‍ ആണ് അവളുടെ മൂശ, ഓരോ പുതിയ ചുറ്റുപാടുകളിലേക്ക് പറിച്ചു മാറ്റപ്പെടുമ്പോഴും അവള്‍ ഒരുകി ഉറയ്ക്കുന്നു.. പുതിയ വേഷം, പുതിയ ഭാവം, പുതിയ സ്വഭാവം. അത് അവളുടെ ശക്തിയാണ്, എത്ര പ്രതികൂല സാഹചര്യത്തിലും അതിന്‍റെ ഭാഗമായി മാറാന്‍ അവള്‍ക്ക് കഴിയുന്നത് അതുകൊണ്ട് മാത്രമാണ്.

പലപ്പോഴും അവളുടെ മൂശയായി അല്ലെങ്കില്‍ അതിന്‍റെ ഭാഗമായി മാറുന്നത് ഒരു പുരുഷനാണ് അത് കൊണ്ട് തന്നെയാണ് ഭൂരിഭാഗം ഭര്‍ത്താക്കന്മാരും അവരുടെ ഭാര്യമാരെ കുറിച്ച് ചോദിച്ചാല്‍ 'നമുക്ക് സന്തോഷം നല്‍കുന്ന എത്രയോ കാര്യങ്ങള്‍ ലോകത്തില്‍ ഇരിക്കുന്നു നിനക്ക് ഇത് മാത്രമേ ചോദിയ്ക്കാന്‍ കണ്ടുള്ളൂ' എന്ന ഭാവം സ്വീകരിക്കുന്നത്.

അവര്‍ അറിയാത്ത അല്ലെങ്കില്‍ അംഗീകരിക്കാത്ത ഒരു സത്യം ഉണ്ട് അവരുടെ ഭാര്യ ഒരു നല്ല പെണ്‍കുട്ടി ആയിരുന്നു അവള്‍ വന്നു പെട്ട ചുറ്റുപാടുകള്‍ മാത്രമാണ് അവള്‍ക്ക് ഈ പുതിയ സ്വഭാവം നല്‍കിയത് ആ ചുറ്റുപാടില്‍ ഏറ്റവും മുഴച്ചുനില്‍ക്കുന്നത് താന്‍ എന്ന ഭര്‍ത്താവ് തന്നെയാണ്.

അതേ അവളെ നമുക്ക് പഠിക്കാനാവില്ല അതവള്‍ അത്രയ്ക്ക് പ്രവചിക്കാനാവാത്ത സ്വഭാവങ്ങള്‍ക്ക് ഉടമയായത് കൊണ്ടൊന്നും അല്ല മറിച്ചു നമ്മള്‍ നമ്മെ കുറിച്ച് പഠിക്കാന്‍ തയ്യാര്‍ ആവാത്തത് കൊണ്ട് മാത്രമാണ് കാരണം നമ്മള്‍ ആണ് അവള്‍ക്ക് സ്വഭാവം നല്‍കുന്നത്. അവള്‍ സത്യത്തില്‍ നാം ഓരോരുത്തരുടെയും വൈരൂപ്യങ്ങളുടെ പ്രതിരൂപം മാത്രമാണ്..!

4 comments:

  1. ഹ ഹ ആഹ. കല്ല്യാണം കഴിഞ്ഞിട്ടുണ്ടെങ്കില്‍ പെണ്ണുമ്പിള്ള കാണണ്ട.. നല്ല കടി കിട്ടും.. :)

    ReplyDelete
  2. സത്യം...സാഹചര്യം ആണ് ഒരാളില്‍ നന്മയും തിന്മയും സൃഷ്ടിക്കുന്നത്...മനസ്സില്ലാക്കാന്‍ കഴിവുള്ള സ്നേവ്ഹമുള്ള ഭര്‍ത്താവാണ് താങ്ങള്‍ എങ്കില്‍ ഒരിക്കലും ഭാര്യ ഭദ്രകാളിആകില്ല...അഥവാ ആയാല്‍ അതയാളുടെ കഴിവുകേടും...പെണ്ണിന്റെ കുരുത്തക്കേടും... :) പതിവുപോലെ ഈ പോസ്റ്റും ഇഷ്ടമായി...

    ReplyDelete
  3. ഞാനൊരു ഫിമിനിസ്റ്റ് അല്ല ................പക്ഷെ ഇതേ കാര്യങ്ങള്‍ നമ്മള്‍ പുരുഷ വര്‍ഗത്തിനും ബാധകമല്ലേ ................പലപ്പോഴും സ്വഭാവ മാറ്റം സ്ത്രീയില്‍ ആണെന്ന് ആണി അടിക്കുമ്പോള്‍ മകനും, സഹോദരനും, ഭര്‍ത്താവും,അച്ഛനും, അമ്മായി അച്ഛനും, അപ്പുപ്പനും ആയി നമ്മളും പല അച്ചില്‍ പല ഭാവങ്ങളില്‍ വാര്‍ത്തെടുക്ക പെടുന്നുണ്ട് . എന്തിനു ഈ പറഞ്ഞ കവികള്‍ അവനെ കുറിച്ച് കമദേവനയിട്ടും,കട്ടളനയിട്ടും,കാവല്‍ മാലാഖ ആയിട്ടു വരെ വര്‍ണിക്കുന്നുണ്ട് ! അപ്പോള്‍ സ്ത്രീയെന്നോ പുരുഷന്‍ എന്നോ വേര്‍തിരിക്കാതെ ഓരോ വ്യക്തികളില്‍ കേന്ദ്രികരിച്ച് വേണം മാറ്റങ്ങള്‍ അല്ലെങ്കില്‍ തിരിച്ചറിവ് എന്നാണ് എന്റെ അഭിപ്രായം.

    ഇനി താങ്കളുടെ പോസ്റ്റിനെ കുറിച്ച് രണ്ടു വാക്കുകള്‍ :) നല്ല വരികള്‍, നല്ല അവതരണം !!!!

    ഭാവുകങ്ങള്‍ :)

    ReplyDelete
  4. അങ്കുശമില്ലാത്ത ചാപല്യമേ നിന്നെ അംഗനയെന്ന് വിളിച്ചോട്ടെ ഞാന്‍?

    സ്ത്രീയെ പുരുഷന്റെ വാരിയെല്ലില്‍ നിന്നും ആണ് സൃഷ്ടിച്ചതെന്ന് ദൈവം പഠിപ്പിക്കുന്നു അതിനാല്‍ അത് വല്ലാതെ വളച്ചാല്‍ ഒടിഞ്ഞുപോകും എന്നാല്‍ പതിയെ മയപ്പെടുതിയാല്‍ അവള്‍ ആദ്യം വര്‍ണിച്ച സ്വഭാവത്തില്‍ തന്നെ വരും...

    നല്ല എഴുത്ത് ഭാവുകങ്ങള്‍!

    ReplyDelete

Related Posts Plugin for WordPress, Blogger...