Thursday, July 7, 2016

പേരിനൊരു ഉപ്പ

ഇരുപത്താറു വയസ്സ്.. പെണ്ണു കെട്ടണം..
വേണോ..
വേണ്ടേ..
കെട്ടാം ല്ലേ..
കെട്ടിക്കോടാ..
ശരി കെട്ടി..

ആദ്യ രാത്രി.
അപ്പോ തൊടങ്ങാം.. പാഠം ഒന്ന്.. എന്‍സി എന്‍സി


എന്ന്വച്ചാ..

എന്ന് വെച്ചാല്‍ ഈ വീട്ടില്‍ എല്ലാ നിലയിലും ഉള്ള ജീവിതം നിനക്ക് കാണാം.. ആഡംബരത്തിന്‍റെ ഉയരങ്ങളും ദാരിദ്ര്യത്തിന്‍റെ കുഴിയും.. കുഴിയാണ് നിന്‍റെ കെട്ടിയവന്റെ.. ഇപ്പൊ നിന്‍റെയും.. എന്‍റെ അവസ്ഥ നീ അറിയണം, സമ്പാദ്യം എന്ന് പറയാന്‍ ഇപ്പോ നീ മാത്രേയുള്ളൂ.. അതുകൊണ്ട് ഞാന്‍ എന്തെങ്കിലും ആവുന്ന വരേ, നെവെര്‍ കമ്പയര്‍ നെവെര്‍ കമ്പ്ലൈന്‍.. എന്‍സി എന്‍സി.. ഒന്നാം പാഠം, പഠിച്ചോ..

പഠിച്ചോളാം.. ഒരായിരം ആവര്‍ത്തി അവളത് മനസ്സിരുത്തി പഠിച്ചു.. എന്നാ എന്നോട് പറഞ്ഞത് ട്ടോ.. നാനൂറ്റിനാല് വരെ ഞാന്‍ എണ്ണി, പിന്നേ ഉറങ്ങിപ്പോയി.. പഷ്ട്ട് നൈറ്റ് അങ്ങനെ കഴിഞ്ഞു..

കാല്‍ കായിക്ക് വകയില്ലാത്ത കാലത്താണ് ഞാന്‍ കെട്ടിയത്.. എന്നു വെച്ച് അഹങ്കാരമില്ലായ്മ ഒന്നും ഇല്ലാട്ടോ.. പിരിഞ്ഞിരിക്കാന്‍ വയ്യാത്തത് കൊണ്ട്  അപ്പിയിടാന്‍ പോലും ഞാന്‍ അവളെ വിട്ടിരുന്നില്ല.. അവളുടെ വീട്ടിലേക്ക് പ്രത്യേകിച്ച്..

അന്നൊക്കെ എന്‍റെ വിചാരം തുടക്കത്തിലേ ഇവളെ കൊങ്ങയ്ക് പിടിച്ചു വളര്‍ത്തിയാല്‍ പിന്നേ എന്നും മ്മടെ പിടിയില്‍ നിന്നോളും എന്നായിരുന്നു.. പൊട്ടന്‍ ഞാന്‍..

ഞാന്‍ മാത്രമല്ല എല്ലാ കെട്ടിയവന്മാരും പൊട്ടന്മാരാ.. അമ്പത്താറിഞ്ച് നെഞ്ചളവും കാണിച്ച് കൊമ്പന്മാരായി നമ്മള്‍ അങ്ങനെ വീട് കുലുക്കി നടക്കും,
നമ്മുടെ മൊത്തം കണ്ട്രോളും തോട്ടിയും പിടിച്ചു മ്മടെ പിന്നില്‍ നാണിച്ചു നടക്കുന്ന പാപ്പാന്മാരായ ഇവളുമാരുടെ കൈയില്‍ ആണെന്ന് ഒരു കുട്ടിയാവുന്നത് വരെ നമുക്ക് പിടികിട്ടുകയെ ഇല്ല..

ഈസ്റ്റ്‌ വെസ്റ്റില്‍ ജോലി.. വരുമാനം തുച്ചം.. എല്ലായിടത്തും ട്രാഫിക്‌ ബ്ലോക്ക്‌.. ജീവിതത്തില്‍ ഒരു മാറ്റത്തിനുള്ള സമയമായി.. കാശൊന്നും നോക്കിയില്ല മാര്‍കെറ്റില്‍ ഇറങ്ങിയ ഏറ്റവും മുന്തിയ പ്രോഗ്രാം തന്നെ ഇന്‍സ്റ്റോള്‍ ചെയ്തു..

ഉപ്പ വണ്‍ പോയിന്റ്‌ സീറോ.. കോഡ് നെയിം വട്ടന്‍

ദാരിദ്ര്യത്തിന്‍റെ സീമയില്‍ ഒരു കൊടികെട്ടിയാലോ എന്നാലോചിച്ചു ഏണിയും പിടിച്ചു നില്‍ക്കുമ്പോള്‍ ആണ് അവള്‍ വന്നത്..

വിടര്‍ന്ന കണ്ണുകള്‍, വശ്യമായ പുഞ്ചിരി, സുന്ദരിക്കുട്ടി, മിടുക്കി.. എനിക്കിഷ്ടായി.. പേരെന്താ ഞാന്‍ ചോദിച്ചു..

ആ നിയ്ക്ക് അറിയോ.. അവള്‍ കൊഞ്ചി..

നിമ്മി, നിമ്മിക്കുട്ടി, ഞാന്‍ നിമ്മീസേ ന്ന് വിളിക്കും.. എന്തേ ഇഷ്ടായോ..
ഇഷ്ടായെന്ന് അവള്‍ തലകുലുക്കി..

എന്താ.. ആരോടാ ഈ കൊഞ്ചി കുഴഞ്ഞുള്ള വര്‍ത്തമാനം..

ശെടാ, ഇവള്‍ ഇതെപ്പഴാ പിന്നില്‍ വന്നു നിന്നത്..

അതോ.. ഞാന്‍ ഇതുവരെ പറഞ്ഞിട്ടില്ല, എനിക്കൊരു മോളുണ്ട്‌, നിമ്മിക്കുട്ടി, വരുന്നുണ്ട്.. നിനക്ക് കാണാം.. കണ്ണിറുക്കി ഞാന്‍ പറഞ്ഞു..

രണ്ടു മിനിറ്റ്.. നീണ്ട നൂറ്റിരുപതോളം സെക്കന്റ്‌ കമ്പ്ലീറ്റ്‌ സൈലെന്‍സ്, പിന്നേ ആള്‍ ഇന്ത്യാ റേഡിയോയിലേ ചരമ ഗീതം പോലെ ഒരു മോങ്ങല്‍.. പണ്ടാരടങ്ങാന്‍ അതും എടുത്തു നൂറ്റിചില്വാനം സെക്കന്റ്‌..

നിങ്ങള്‍ക്ക് ഒരു കുട്ടി ഉണ്ടായിരുന്നു ല്ലേ.. ന്നേ, ന്നേ വഞ്ചിക്കായിരുന്നു.. വേറെ ഒരുത്തിയെയും നിങ്ങള്‍ വഞ്ചിച്ചു ല്ലേ.. ദുഷ്ടന്‍..

എത്ര നല്ല ആലോചനകള്‍ വന്നതാ എന്നിട്ട് നിങ്ങളേയാണല്ലോ പടച്ചോനെ എനിക്ക് തന്നത്.. ഞാന്‍ ഇതെങ്ങനെ സഹിക്കും.. എതവളാ ഓള്.. എന്താ ഓളെ പേര്..

നിമ്മിക്കുട്ടി.. ഞാന്‍ മെല്ലെ പറഞ്ഞു..

കുമ്മികുട്ടി.. കുമ്മികുട്ടിയല്ല, അവളുടെ തള്ളേടെ പേര്.. അത് പറ.. അവള്‍ ചീറി..

ശക്തിയായി അവളുടെ മുഖം പിടിച്ചുയര്‍ത്തി.. നയാഗ്രയെ  വെല്ലുന്ന ആ കണ്ണുകള്‍ നോക്കി ഞാന്‍ പറഞ്ഞു.. നീയാണ് അവളുടെ തള്ള.. അസി.. നിമ്മിടെ തള്ള..

നോക്ക്, നിമ്മിയോട് ചോദിച്ച് നോക്ക്.. നിമ്മി 'തന്നേന്നു' തലയാട്ടി.. എന്‍റെ ഭാഗ്യം ഇല്ലെങ്കില്‍ കെണിഞ്ഞീലെ..

കണ്ടു കണ്ടങ്ങിരിക്കെ അസി ഗര്‍ഭിണിയായി.. ഞാനും നിമ്മിയും തമ്മില്‍ ഉള്ള കളികളും രസങ്ങളും അവള്‍ വീര്‍ത്ത വയറും, വിടര്‍ന്ന മിഴികളുമായി നോക്കിയിരുന്നു..

പ്രസവിച്ചു കഴിഞ്ഞതിനു ശേഷമാണ് അസിയെ ഞങ്ങള്‍ കൂടെ കൂട്ടാന്‍ തുടങ്ങിയത്..

നിമ്മി ഒരു ഉപ്പക്കുട്ടിയായിരുന്നു.. പൊക്കിള്‍ക്കൊടി ബന്ധം ഒന്നും അതിനൊരു മാറ്റവും ഉണ്ടാക്കിയില്ല.. അവളുടെ ആവശ്യങ്ങള്‍ എനിക്കായിരുന്നു എളുപ്പം മനസ്സിലായിരുന്നത്‌.. അവള്‍ക്ക് എന്നെ ജീവനായിരുന്നു, ഭയവും..

ചെറീ ചെറീ ഉറുമ്പ് കടിക്കും എന്ന് പേടിച്ച് തലയില്‍ വെച്ചാ ഞാന്‍ വളര്‍ത്തിയത് - നിമ്മി


ബാല്യം എന്തെന്ന് ഞാന്‍ അറിഞ്ഞിട്ടില്ല.. കുഞ്ഞായിരുന്നപ്പോള്‍ തന്നെ മുതിര്‍ന്നവരുടെ പക്വതയും കൂട്ടുകെട്ടും ആയിരുന്നു എനിക്ക്..

എന്‍റെ ജീന്‍ അവള്‍ക്ക് കിട്ടിയതോ, അതോ ബാല്യം എന്തെന്ന് അറിയാത്ത ഞാന്‍, അവളുടെ ബാല്യം അറിയാതെ പോയതോ, അതോ എന്‍റെ കാര്‍ക്കശ്യത്തിനു മുന്നില്‍ അവളായി അവളുടെ ബാല്യം ബലികഴിച്ചതോ എന്നറിയില്ല, നിമ്മിക്കും ബാല്യം ഇല്ലായിരുന്നു, അവള്‍ കുഞ്ഞായിരുന്നപ്പോള്‍ തന്നെ വലിയവരുടെ പക്വതയാ കാണിച്ചത്.. എന്‍റെ പിടിവാശികള്‍ക്ക് ഒരു പരാതിയും പറയാതെ നിന്നു തന്നു..

ശിക്ഷിക്കാന്‍ ഞാന്‍ കടു കട്ടിയായിരുന്നു.. അവള്‍ക്കായി ഞാന്‍ ഭംഗിയുള്ള പച്ച ഈര്‍ക്കില്‍ ഉണ്ടാക്കി.. അടികിട്ടാന്‍ മാത്രം ഉള്ള ഒരു വികൃതിയും എന്‍റെ കുട്ടി ചെയ്തിരുന്നില്ല.. എങ്കിലും ഇടക്കെല്ലാം ഒന്നു പൊട്ടിക്കും, കുടുംബത്തില്‍ പണ്ടേ ഉള്ള ഒരു അചാരാ.. തെറ്റിക്കാന്‍ ഒക്കുകേലാ..

ഞാന്‍ പുരികം ഉയര്‍ത്തി അവളെ നോക്കി ഒരു മൂലയിലേക്ക് നോക്കിയാല്‍ അവള്‍ക്കറിയാം എന്തിനോ ഉള്ള ശിക്ഷ ആണെന്ന്.. എന്തിന് എന്നുപോലും ചോദിക്കാതെ അവള്‍ എഴുന്നേറ്റ് ആ മൂലയില്‍ പോയി നില്‍ക്കും.. ഞാന്‍ പറയാതെ ആരെത്ര നിര്‍ബന്ധിച്ചാല്‍ക്കൂടി അവിടുന്ന് അവള്‍ ഇളകില്ല..

കാലു കടഞ്ഞാല്‍ അവിടെ ഇരിയ്ക്കും.. ഞാന്‍ മറന്നു പോയാല്‍ അവള്‍ അവിടെ കിടന്നുറങ്ങും.. ഉറങ്ങിപ്പോയ അവളെ എടുത്തു കൊണ്ടുപോയി കിടത്താന്‍ മാത്രേ അസിക്കാവൂ.. അല്ലാതെ അവിടുന്ന് അവളെ മാറ്റാന്‍ വീട്ടിലെ ആര്‍ക്കും ആവില്ലായിരുന്നു..

എന്‍റെ മനസ്സ് അത് കണ്ട് അലിഞലിഞ്ഞ്..

ഇല്ലാട്ടോ.. എനിക്ക് അതൊക്കെ ഇഷ്ടായിരുന്നു.. മ്മടെ ഇഷ്ടത്തിന് പൊറത്തെക്ക് ചിന്തിക്കുക പോലും ചെയ്യാത്ത ഒരു മുത്ത്‌.. ഞാന്‍ അതില്‍ ഊറ്റം കൊണ്ടു..

ചങ്കുറപ്പിന് മെഡല്‍ വാങ്ങിയ കുടുംബക്കാരാ.. എന്‍റെ മോളും കട്ടിക്ക് കട്ടിയായി കൂടെ കൂടി.. എത്ര വേദനിച്ചാലും ഒരു തുള്ളി വെള്ളം അവളുടെ കണ്ണില്‍ പൊടിയാത്തത് എന്നേ അമ്പരപ്പിച്ചു, കൂടെ സന്തോഷിപ്പിച്ചു..

പഴയ കുപ്പായങ്ങള്‍ കൊണ്ട് ഞാന്‍ അവള്‍ക്ക് ഉടുപ്പുകള്‍ തുന്നി.. ജീവിതം ഞങ്ങള്‍ക്ക് പരുക്കനായിരുന്നു.. ആരെയും അറിയിക്കാതെ, തല ഉയര്‍ത്തി, മനസ്സിലാക്കാന്‍ ഉള്ള പ്രായം അവള്‍ക്കില്ലെങ്കിലും, എനിക്ക് താങ്ങായി എന്‍റെ കൂടെ കുഞ്ഞിക്കാലടി വെച്ച് അവള്‍  നടന്നു..

അവള്‍ക്കറിയുമായിരുന്നോ  ഉപ്പയുടെ ആരെയും കൂസാത്ത വിരിഞ്ഞ മാറിനുള്ളില്‍ നിറഞ്ഞിരുന്നത് ദൈന്യത മാത്രമായിരുന്നു എന്ന്.. ദിവസങ്ങള്‍ കഴിയുന്തോറും കാലിനടിയിലെ മണ്ണ് ചോര്‍ന്നുപോയിരുന്നത് എന്‍റെ ധൈര്യം കെടുത്തി..

വിട്ടു.. മലേഷ്യന്‍ വനാന്തരങ്ങളില്‍ ജ്വാലിയെന്ന കിളിയേ പിടിക്കാന്‍..

കിളിയേ പിടിക്കാന്‍ സെക്യൂരിറ്റി എഞ്ചിനീയര്‍ എക്സ്പീരിയന്‍സ് വേണം ത്രേ.. ഊരുതെണ്ടിയുടെ ഓട്ടക്കീശയിൽ എവിടാ..

പ്രോഗ്രാം ഉപ്പ, ബഗ് ഫ്രീ ആക്കി അപ്ഡേറ്റഡ് വെര്‍ഷന്‍ മാര്‍കെറ്റില്‍ ഇറങ്ങിയിരുന്നു, ജോയ്സ്ടിക് ആയി ഈര്‍ക്കിലിനു പകരം ചൂരല്‍.. നല്ല വെര്‍ഷന്‍.. കേറി അങ്ങു അപ്ഡേറ്റ് ആക്കി..

ഉപ്പ ടൂ പോയിന്റ്‌ സീറോ.. കോഡ് നെയിം കഷ്ടം

പെനാങ്ങിലുള്ള 'ലെ ഡാരിഡ്ര്യമോ നെല്ലിപ്പടീസ്' പാര്‍ക്കിലൂടെ നടക്കുമ്പോഴാ അവനെ കണ്ടത്.. കൈ പിടിച്ച് അവന്‍ പറഞ്ഞു മതി വാ വീട്ടി പോവാം..

തിരിഞ്ഞു നടക്കുമ്പോള്‍ നെഞ്ചളവ് കുറഞ്ഞിരുന്നു, തല താഴ്ന്നിരുന്നു, കാലുകള്‍ ഇടറിയിരുന്നു..

വഴിയില്‍ വെച്ചേ കണ്ടു, പൂമുഖ വാതില്‍ക്കല്‍ എന്തോ തുളുമ്പുന്ന..

ന്തേ.. കിട്ടീലേ, കിളി.. ഗള്‍ഫില്‍ പോവാന്‍ പറഞ്ഞപ്പോ മലേഷ്യയില്‍ എടുത്തു വെച്ചിട്ടുണ്ട് എന്ന് പറഞ്ഞായിരുന്നല്ലോ ഓട്ടം.. അവള്‍ ചോദിച്ചു..

ഇല്ല.. ഇവനെ കണ്ടു.. മ്മടെ മോനാ..

മോനാ ന്ന് എന്താത്ര ഉറപ്പ്, മോളായാലോ..
ആവില്ല.. മോനാ.. അക്കി ന്നാ.. പേര്..

ഇത് പറയാനാ പോന്നെ..
അല്ല.. വെറുതേ.. നിന്നേ ഒന്ന് കാണാന്‍, തേ..

വേണ്ട.. അന്നൊരു തേനേ മാനേ പറഞ്ഞതാ ഇത്.. നിങ്ങള്‍ക്ക് ഒരു ജ്വാലി ആയി എന്നു കേട്ടാലെ ഇവന്‍ ഇവിടുന്ന് ഇറങ്ങൂ.. അത് വരെ ദാ, ഇവിടേ കിടക്കും.. വയറില്‍ ഉഴിഞ്ഞ് അവള്‍ സ്വരം കടുപ്പിച്ചു..

ഒരു സഞ്ചിയില്‍ കുറച്ച് വസ്ത്രങ്ങള്‍ കുത്തി നിറച്ച് നീട്ടിയിട്ടവള്‍ പറഞ്ഞു ഇനി നിക്കണ്ടാ.. വിട്ടോ.. ദുഫായില്‍ പോയി, അസ്സലാമു അലൈക്കും വലൈക്കും മുസ്സലാം എന്ന് പറഞ്ഞാല്‍ മതി, അപ്പൊത്തന്നെ കിട്ടും.. പണി..

തിരിഞ്ഞു നോക്കാതെ ഞാന്‍ നടന്നു.. നട്ടുച്ചയ്ക്കും മുന്നില്‍ എന്തൊരു ഇരുട്ട്..

സ്വപ്നങ്ങളുടെ നഗരി.. ചെന്നിറങ്ങിയതേ ദുബായില്‍ പണി കിട്ടി.. ആറു മാസം ഒരു റൂമില്‍ ഈച്ചയെ പിടിക്കണം, ശമ്പളം ഫ്രീ, ഭക്ഷണം റൂമിലുള്ളവര്‍ തരും..

ആ പണി തീര്‍ന്നപ്പോ അവിടുന്ന് ബഹറൈനില്‍ പോയി.. അവിടേം കിട്ടി എട്ടു മാസം പണി.. അവിടിന്നു ദമ്മാമിലേക്ക് കടന്നു.. അവിടെ പിന്നേ പണിയോടു പണിയായിരുന്നു..

കാല ചക്രത്തില്‍ കിടന്ന് ശ്വാസംമുട്ടി.. യെബൌ സ്കൈയും ബിലോ യെര്‍ത്തുമായി.. വെറിയുടെ കാലം.. അപ്പോഴാണ്‌ അവര്‍ ചോദിച്ചത് ജാവ അറിയോന്ന്..

അറിയോന്നാ.! ജാവ വളരെ സിമ്പിളല്ലേ, പിന്നെ പവര്‍ഫുള്‍.. പിന്നെ റോബസ്റ്റ്, അഞ്ജലീ മനസ്സിലാവുന്നുണ്ടല്ലോ...

ജാവയില്‍ പിടിച്ച് ഞാന്‍ കയറി.. നല്ല കമ്പനി തരക്കേടില്ലാത്ത ശമ്പളം..

വിളിച്ചു അവളേ.. ഡീ നീ ധൈര്യായി ആ ചെക്കനെ ഇറക്കി വിട്ടോ.. നിക്ക് പണി കിട്ടി..

ഓ.. അവനേ എന്നോ ഇറക്കി വിട്ടു.. നിങ്ങളെ നോക്കി ഇരുന്നിട്ട് വല്ല കാര്യവും ഉണ്ടോ.. അവനെയ്‌ ഇപ്പൊ വയസ്സ് ഒന്നു കഴിഞ്ഞു.. നിങ്ങളെ പ്പോലെ ഒന്നും അല്ല മിടുക്കനാ, ഇഞ്ചേ കുട്ടി..

ഒരു മാസികയുടെ കവര്‍ ചിത്രത്തില്‍ - അക്കി


തന്നെ.. എന്നാ നീ രണ്ടിന്‍റെയും കയ്യും പിടിച്ച് ഇങ്ങു പോരേ ഞാന്‍ ദമ്മാം എയര്‍പോര്‍ട്ടില്‍ കാത്തു നില്‍ക്കാം..

ആദ്യ കാഴ്ചയില്‍ തന്നെ എനിക്ക് തിരിഞ്ഞു.. എന്നെപ്പോലെ അല്ല.. മുടുക്കനാ.. ചിരിച്ചു കൊണ്ട് നില്ക്കുന്ന പോലീസുകാരനെ ചീത്തവിളിച്ചു കൊണ്ട് അവന്‍ എയര്‍പോര്‍ട്ടില്‍ നിന്നും ഇറങ്ങി വന്നു..

വാരിയെടുക്കാന്‍ കൈ നീട്ടിയ എന്നേ ക്രുദ്ധനായി ഒന്ന് നോക്കി അവന്‍ ഉമ്മയുടെ കൂടെ നടന്നു..

ചെറുപ്പത്തില്‍ പുരികം ഉയര്‍ത്തി വാപ്പമാര്‍ വളര്‍ത്തിയില്ലെങ്കില്‍, ദേ ഇങ്ങനേ ഇരിക്കും..

നിമ്മി ഒരിച്ചിരി ഭയത്തോടെ, ഒരൊത്തിരി ഇഷ്ടത്തോടെ എന്‍റെ അരികു ചാരി നടന്നു..

ടൂ പോയിന്റ്‌ സീറോയുടെ ജോയ്സ്ടിക് ഞാന്‍ ഒന്നു വീശി നോക്കി.. നല്ല മെലോഡിയസ്.. വേണ്ടി വരും, പൊട്ടിക്കാന്‍ നല്ല രസണ്ടാവും..

പുതിയ സ്ഥലവുമായി എല്ലാരും വേഗം ഇണങ്ങി.. നിമ്മി സ്കൂളില്‍ പോവാന്‍ ആരംഭിച്ചു.. കടിഞ്ഞൂലിന്റെ ചെറീ ഒരു പൊട്ടുണ്ട്.. എന്നാലും മോശം പറയാന്‍ പറ്റില്ല.. ഉഷാര്‍ ഉഷാര്‍..

മനോഹരമായ പുഞ്ചിരി ആയിരുന്നു അക്കിയുടെ സമ്പാദ്യം.. മാളുകളില്‍ പോയാല്‍ നല്ല മിഠായി കടകള്‍ക്കു മുന്നില്‍ സ്മൈലോടു സ്മൈല്‍, എന്‍റെ പോക്കറ്റ് മെലിയാതെ അവനു വേണ്ട മിഠായി അവന്‍റെ പുഞ്ചിരി അവനു നേടികൊടുക്കും..

വഴിയില്‍ കാണുന്നവര്‍ പലരും ഉമ്മയും വെക്കും.. വിമ്മിഷ്ട്ടത്തോടെ മുഖം തിരിച്ച് അസിയും.. വണ്ടിയില്‍ എത്തിയാല്‍ ടിഷ്യൂ നനച്ചു അവള്‍ തുടച്ചു കൊടുക്കും.. ഇഞ്ചേ കുട്ടിനെ, ഹൈ..

പുഞ്ചിരിക്ക് എത്ര റിയാലിന്റെ മിഠായി കിട്ടും ന്നറിയോ - അക്കി


ബാക്ക്ഗ്രൌണ്ടില്‍ സിംഫണി.. അസ്തമയ സൂര്യന്‍.. ചിരിച്ചുല്ലസിച്ച്‌ നടക്കുന്ന കുടുംബം.. ജീവിതം ശാന്തം, സുന്ദരം, ഭദ്രം..

മാസങ്ങള്‍ വര്‍ഷങ്ങളായി പെയ്തിറങ്ങി.. അല്ലലില്‍ നിന്നെല്ലാം ദൂരെ..

അപ്പോഴെല്ലേ വിളി വന്നത്.. ഷെയ്ഖ് മയമ്മത് വിളിച്ചു, ദുഫായിലേക്ക്..

ഒറ്റക്കാലില്‍ നില്‍ക്കാ ചങ്ങായി.. താന്‍ വാടോ.. നീയില്ലാതെ ഒന്നും ശരിയാവുന്നില്ല.. എത്ര കാലായി..

ഷെയ്ക്ക് വിളിച്ചിട്ട്.. നമ്മള്‍ എങ്ങനാ.. എങ്ങനെ കഴിഞ്ഞവരാ, ഒറ്റ റൂമില്‍, ഒരേ പാത്രത്തില്‍, ഒരേ ഖുബ്ബൂസിനു.. നീ വേഗം റെഡിയാവ്.. നമുക്കൊന്ന് പോയി വരാം.. ഇഷ്ടായില്ലെങ്കില്‍ ഇങ്ങോട്ട് തന്നെ മടങ്ങാം ന്നേ..

ചെന്നതും ഉടുമ്പിനെ പോലെ ഒറ്റ കെട്ടിപിടുത്തം 'മച്ചൂ എത്ര കാലാമാടാാ,  നിന്നെ കണ്ടിട്ട്..'

പഴയ ഈച്ച പിടിക്കണ മുറിയൊന്നും അല്ല നിനക്ക്, നോക്ക്, നോക്ക്.. ആ കാണുന്നതാ എമിരേറ്റ്സ് മാള്‍, ഇങ്ങോട്ട് നോക്ക്, ദാ  ഈ കാണുന്നതാ ഇന്റര്‍നെറ്റ് സിറ്റി.. ഇത് നോക്ക്, ഇതിന്‍റെ നടുവില്‍ കാണുന്ന ഈ സ്റ്റാര്‍ ഫ്ലാറ്റില്‍ ആണ് നിന്‍റെ താമസം.. ജോലിക്ക് പോവാനും രണ്ടു മിനിറ്റ് മാളില്‍ പോവാനും രണ്ടു മിനിട്ട്.. ഇഷ്ടായോ, ഇഷ്ടായോ..

ആ കാണുന്നത് എമിരേറ്റ്സ് മാള്‍, ഈ കാണുന്നത് ഇന്റര്‍നെറ്റ് സിറ്റി, ഇതെന്‍റെ ഫ്ലാറ്റ്.. കൊള്ളാം ഇഷ്ടായി..

മാള് ജോലി, ജോലി മാള്, ജോളിന്നെ.. നോക്കിയിരിക്കെ മാറുന്ന ദുബായ്.. ദുബായ് പഴേ ദുബായ് അല്ല, മ്മളും പഴേ മ്മളല്ല.. ശമ്പളം ച്ചിരി കൂടി.. സൌകര്യങ്ങളും..

കുട്ടികള്‍ രണ്ടുപേരും സ്കൂളില്‍ ചേര്‍ന്നു.. അക്കി നിമ്മിയെ പോലേയോ എന്നേ പോലെയോ അല്ലായിരുന്നു.. ഷാര്‍പ്, ബ്രില്ലിയന്റ്..

ശെടാ എന്‍റെ കുട്ടി തെങ്ങനാ ഡീ.. ഞാന്‍ അദ്ഭുതം കൂറി..
നിക്കറിയോ.. നിങ്ങടെന്നാ.. ഇവടെ ഓരോരുത്തര്‍ക്ക് ബുദ്ധി ഉണ്ടായതിലാ പരാതി.. പിറുപിറുത്തു തല വെട്ടിച്ച് അവള്‍ പോയി..

ലവന്‍ പുലിയാന്ന് രണ്ടു പൊട്ടിച്ചപ്പോള്‍ തന്നെ നിക്ക് തോന്നി.. ഓരോ അടിക്കും വടിയ്ക്ക് നേരെ ചാടാ എന്ന്വച്ചാ.. പിന്നേ പ്രാക്ക്, ചീത്തവിളി.. മ്മടെ കൈയ്ക്ക് പണി ആവും..

പിടി മീറ്റിംഗ്.. 'ജീനിയസാ.. അവന്‍റെ ഏജില്‍ ഉള്ള പ്രോബ്ലംസ്‌ കൊടുത്താല്‍ പോരാ, നിങ്ങള്‍ നെറ്റില്‍ നിന്നും നല്ലത് സെലെക്റ്റ് ചെയ്തു കൊടുക്കണം.. ഗിഫ്റ്റഡാ, മോള്‍ഡ് ചെയ്തെടുക്കണം'.. ടീച്ചര്‍ക്ക് അക്കിയെ പുകഴ്ത്തിയിട്ട് മതിയാവുന്നില്ല..

ഞാന്‍ ഇവളെ സൂക്ഷിച്ചു നോക്കി.. 'തന്നെന്ന് നിങ്ങടെന്നാ..' അവള്‍ കണ്ണുരുട്ടി ന്നെ ഭീഷണിപ്പെടുത്തി.. അവള്‍ക്കറിയാം, ഒന്നു പേടിപ്പിച്ചു വിട്ടാ മതി പിന്നേ എന്നെകൊണ്ട്‌ പ്രശ്നം ഒന്നും ഉണ്ടാവൂല..

നിമ്മി എന്നെപ്പോലെ, പഠിച്ചത് തന്നെ വീണ്ടും പഠിച്ച്, വീണ്ടും മറന്ന്, വീണ്ടും പഠിച്ച്, ഉണ്ണാതെ ഉറങ്ങാതെ.. അക്കിയോ പുസ്തകം തൊട്ടു നോക്കാന്‍ കൂട്ടാക്കാതെ, എന്നാല്‍ എന്തു ചോദിച്ചാലും ഉത്തരം തെറ്റാതെ..

മ്മള്‍ അറിയുക പോലും ചെയ്യാതെ അടി അതിന്‍റെ പണി ചെയ്തുകൊണ്ടിരുന്നു.. നിമ്മി ഒരു പരാതിയും ഇല്ലാതെ, കണ്ണീരൊഴുക്കാതെ എല്ലാം വരവു വെച്ചു.. അക്കി പ്രാകിക്കൊണ്ട്‌ എല്ലാം ചോദ്യംചെയ്തു.. ശിക്ഷിക്കാന്‍ ഒരു ഉപ്പ, അതായിരുന്നിരിക്കണം ഞാന്‍..

ഞങ്ങള്‍  പതിയേ സൂര്യനേ രണ്ടോ മൂന്നോ തവണ ചുറ്റി.. അപ്പോഴാണ്‌ പ്രോഗ്രാമിന്‍റെ ഏറ്റവും പുതിയ പതിപ്പ് ഇറങ്ങിയത്..

ഉപ്പ ത്രീ പോയിന്റ്‌ സീറോ.. പൊട്ടന്‍

ബാച്ചു.. സമൃദ്ധിയിലേക്കാണ് അവന്‍ വന്നത്.. പരാതികള്‍ ഇല്ല, സൌമ്യന്‍, ദയാലു, എന്നെ പോലെന്നെ..

ചിരിയും, കളിയും, അടിയും, കരച്ചിലും,  സ്കൂളും, മാളും, ജോലീം, കൂലീം, ജോളീം  അങ്ങനെ പോവുമ്പോഴാ..

മൊയലാളി, അമേരിക്കന്‍ മൊട്ട, വഴിയില്‍ കാത്തു നില്‍ക്കുന്നു.. ഒരു പൊതി കയ്യില്‍ പിടിപ്പിച്ചു പറഞ്ഞു.. ഒന്നു രണ്ടു മാസം ഇനി കാണില്ല.. ഇതവിടെ ഇരിക്കട്ടെ..

തെന്താത്..
സാമ്പത്തിക മാന്ദ്യം.. അപ്പോ പറഞ്ഞ പോലേ, രണ്ടു മാസം.. കൈ വീശി മൊട്ട്യാ വിട്ടു..

മാസം രണ്ടും കഴിഞ്ഞു, നാലും കഴിഞ്ഞു, ആറിലെത്തി നില്‍ക്കുന്നു.. മാന്ദ്യം എന്‍റെ വീട്ടില്‍ ഇരുന്ന്‌ വണ്ണം വെച്ചു..

വരൂ മാനം, വരൂ മാനം എന്ന് വിളിച്ചിട്ട്, എവടെ, വരുമാനത്തിനു ഒരു കൂസലും ഇല്ല.. കാര്യങ്ങള്‍ കൈവിട്ടു തുടങ്ങി..

മൊട്ട മുങ്ങി നടക്കാ.. കെണി വെച്ചു പിടിച്ചു.. മുറി അടച്ചിരുന്ന് ശിങ്കിടിയുമായി പൂജ്യം വെട്ടി കളിക്യാ ഗഡി..

യോ മൊട്ടാസ്.. എന്‍റെ ആറു മാസത്തെ ശമ്പളം.. ആ കാശ് എപ്പോ കിട്ടും..

ചീള് കേസ്.. മൂന്നേ മൂന്ന് മാസം, അല്ലെങ്കില്‍ വേണ്ട ആറു മാസം.. തരും ഞാനാ പറയുന്നത്..

മറന്നാലോ.. ഒരു കാര്യം ചെയ്യ്‌ ഒരു ബലത്തിന് ഒരു ചെക്ക് താ..

മസില്‍ ഒക്കേ പിടിച്ചു നോക്കി.. മമളോടാ കളി.. അവസാനം വലിപ്പില്‍ നിന്നും ചെക്ക്‌ ബുക്ക്‌ എടുത്തു മൂന്ന്‌ മാസത്തെ ശമ്പളം മൂന്ന് ചെക്കായി എഴുതി ഒപ്പിട്ട് നീട്ടിയിട്ടു പറഞ്ഞു.. മൈ ബോയ്‌ ബാങ്കില്‍ നോ നയാ കായ്.. ഒരു മൂന്നു മാസം കഴിഞ്ഞ് ഓരോന്നായി എന്നെ വിളിച്ചു പറഞ്ഞിട്ട് ഇടണം.. ഒക്കെ ശരിയാക്കാം..

ഇതു പോരല്ലോ മാഷേ.. ബാക്കി..

പോരും.. പോരണം.. പോരിയെ പറ്റൂ.. കേറി ഒറ്റ പിടുത്തം.. ഇത് തന്നെ മൂന്ന് മാസം കൊണ്ട് എവിടുന്നെങ്കിലും ഉണ്ടാക്കി തന്നിട്ട് വേണം.. ഇനി എന്നെ കാണാന്‍ വരല്ലേ പ്ലീസ്.. ഒരു കാര്യവും ഇല്ലാഞ്ഞിട്ടാണ്.. ഒന്നും ഇല്ലെങ്കിലും നിനക്ക് ഞാന്‍ ഇത്രേം കാലം ഒരു ജോലി തന്നില്ലേ.. ഐ ആം എ പൂവര്‍ ഫെല്ലോ..

അത് ന്യായം.. മാറ്റത്തിന്റെ മണിയടിച്ചു..

ഹലോ.. അതേ.. ജിദ്ദയോ.. ജാവയോ.. സിമ്പിള്‍ അല്ലേ.. പിന്നെ റോബസ്റ്റ്.. തന്നെ, കുറേ കേട്ടതാ ല്ലേ..  ഇല്ല റൂബിയോ, അറിയില്ല അതാരാ.. അസിയെ അറിയും.. അസിയോ, അത് എന്‍റെ ഭാര്യയാ.. ശമ്പളം.. ഏയ്‌ ഇല്ലെങ്കിലും കുഴപ്പമില്ല.. എന്നെങ്കിലും തന്നാല്‍ മതി.. ഒക്കെ ഓക്കെ.. പുറപ്പെടാം നാളെ തന്നെ പുറപ്പെടാം..

പുറപ്പെട്ടു.. ജിദ്ദയില്‍.. വിശുദ്ധ നഗരിക്കടുത്ത്.. വലിയ കമ്പനി.. ആയിരക്കണക്കിനു ജോലിക്കാര്‍.. രാജ്യം മുഴുവന്‍ ബ്രാഞ്ചുകള്‍..

പുതിയ സ്ഥലം, പുതിയ ജോലി, പുതിയ സ്കൂള്‍, പുതിയ കൂട്ടുകാര്‍.. പിന്നേയോ.. മഴ മഴ വെള്ളപ്പൊക്കം..

ബാച്ചുട്ടിക്ക് പ്രായപൂര്‍ത്തിയായി.. അടി കിട്ടാന്‍.. അവനെ സ്കൂളില്‍ ചേര്‍ത്തു.. എല്ലാവരെയും ആകര്‍ഷിക്കുന്ന പെരുമാറ്റം.. വീട്ടില്‍ ഒരു പ്രാവശ്യം വന്നവര്‍ എന്നു വിളിക്കുമ്പോഴും അവന്‍റെ വിശേഷങ്ങള്‍ ചോദിച്ചു.. വന്നിട്ട് അവനെ കണ്ടില്ലെങ്കില്‍ കണ്ടിട്ടു പോവാം എന്നു പറഞ്ഞ് ഇരുന്നു.. പാവങ്ങളോട് വലിയ കരുണയായിരുന്നു..

അവനുള്ള ഒരു പ്രധാന ഗുണം, അടി കിട്ടുന്നതിന് മുന്‍പ് തന്നെ വലിയ വായില്‍ നിലവിളിക്കും.. അത് കേള്‍ക്കുമ്പോള്‍ തന്നെ ഒന്നൊന്നര പൊട്ടിച്ച കിക്കു കിട്ടും..

വടി എടുത്താല്‍ തന്നെ വീട് മുഴുവന്‍‌ ഓടാന്‍ തുടങ്ങും.. കിട്ടാത്ത അടിയുടെ വേദനയില്‍,‍ ഏങ്ങി ഏങ്ങി കരഞ്ഞ്, പിണങ്ങി കിടന്ന്.. കിട്ടിയാലും ഇല്ലേലും വടിയൊന്നു വീശിയാല്‍ ഒരേ എഫ്ഫക്റ്റാ..

ഉപ്പാ, ഇങ്ങനത്തെ ട്രിക് എനിക്കറിയുമായിരുന്നു എങ്കില്‍ എത്ര അടിയില്‍നിന്നു ഞാന്‍ രക്ഷപെട്ടേനെ.. നിമ്മി പരിഭവം പറഞ്ഞു..

ഗപ്പോ, നിക്കോ.. - ബാച്ചു


അവന്‍റെ ടീച്ചര്‍ അവനോടുള്ള ഇഷ്ടം കൊണ്ട് അവന്‍ വരച്ച ചിത്രം കവര്‍ ആക്കി കുട്ടികള്‍ക്ക് എല്ലാം ഗിഫ്റ്റ് ആയി ഒരു സ്റ്റോറി ബുക്ക്‌ കൊല്ലാവസാനം പ്രിന്റ്‌ചെയ്യിച്ചു  സമ്മാനമായി നല്‍കി. താരെ സമീന്‍ പര്‍ സ്റ്റൈലില്‍.. വലിയ ഇഷ്ടമായിരുന്നു അവനേ..

അന്നൊരു നാളില്‍ മഞ്ഞു രാവില്‍,  പാടത്ത് കന്നു പൂട്ടുമ്പോഴാ ഫെരാരിയുടെ വി12 എഞ്ചിന്‍ , 350KM/H സ്പീഡ് ഉള്ള ലെഫെരാരി സ്പോര്‍ട്സ് കാര്‍ നിക്ക് തന്നിട്ട് പടച്ചവന്‍ പറഞ്ഞത് 'കെടക്കെട്ടെ നിനക്ക് ഒന്ന്, എടുത്തോ..'

ഈ ഗിഫ്റ്റഡായ കുട്ടികള്‍ ഓരോ ലെഫെരാരികളാ.. എന്നേ പോലുള്ളവര്‍ക്ക് പറഞ്ഞതല്ല.. കഷ്ടപ്പെട്ടാ ഞാന്‍ ഫെരാരി ഒന്ന് പാടത്തിറക്കിയത്.. ഇതും വെച്ച് പൂട്ടാന്‍ ഞാന്‍ പെട്ട പാട്.. അതിനു തോന്നിയ പോലെ ഒക്കോ ലെഫെരാരി പാടത്തു കിടന്നു പാഞ്ഞു.. നിക്കുമ്പോ ചൂരല്‍ എടുത്ത് ഞാന്‍ സ്പീഡ് കൂട്ടി.. മ്മക്ക് അതല്ലേ അറിയൂ..

ലെഫെരാരി


അല്ല മാഷേ ഇതെല്ലാം ശരിയാണോ.. അവള്‍ ഒരു കുഞ്ഞീച്ചി മുന നീട്ടി ചോദിച്ചു..
എന്തേ ടീച്ചറേ.. മുനയുടെ പോക്ക് എങ്ങോട്ടാ എന്നറിയില്ലല്ലോ..

അല്ലാ നിങ്ങള്‍ക്ക് എല്ലാ കുട്ടികളും ഒരുപോലല്ലല്ലോ.. നിമ്മിക്കുള്ള പരിഗണന ആണ്‍കുട്ടികള്‍‍ക്കൊന്നും ഇല്ല..

ശരിക്കും അങ്ങനെ തോന്നിയോ.. ആട്ടേ എന്‍റെ മക്കള്‍ക്കും ഉണ്ടോ ഈ അഭിപ്രായം..
ഉവ്വല്ലോ.. അതെല്ലേ ചോദിച്ചത്..

അതങ്ങനാ.. എനിക്ക് സ്ത്രീകളോട് തന്നേയാ കൂടുതല്‍ ഇഷ്ടം.. രക്ഷിതാക്കളില്‍ ഉമ്മയെയും, സഹോദരങ്ങളില്‍ പെങ്ങന്‍മാരെയും, മക്കളില്‍ പെണ്‍മക്കളെയും എന്തിന് സഹപാഠികളില്‍ പോലും പെണ്കുട്ടികളെയാണ് എനിക്ക്  കൂടുതല്‍ ഇഷ്ടം.. (ഇതാ എന്‍റെ കാഴ്ചപ്പാട്)

അതു പക്ഷെ മനസ്സിലാക്കാനേയ്, ബയോളജി എന്താന്നറിയണം, C12H22O11 പഞ്ചാരയുടെ രസതന്ത്രം ആണെന്ന വിവരം വേണം, ഫിസിക്സില്‍ ലോസ് ഓഫ് അട്ട്രാക്ഷന്‍ എന്നാത്തിനാ എന്നറിയണം.. ഇതൊക്കെ ഇവള്‍ക്ക്‌.. എവിടെ..

എല്ലാ മക്കളും എനിക്ക് തുല്യര്‍ ആവില്ല.. മക്കളെ ഇത് പഠിപ്പിക്കാന്‍ പറ്റോ.. ഇല്ല.. പക്ഷെ ഇവളേ ഇത് പഠിപ്പിക്കാതെ വിടാന്‍ പറ്റൂ.. അതും ഇല്ല.. അദ്ദാ..

റസൂല്‍ (സ) ന്‍റെ മകള്‍ ഫാത്തിമയെ അദ്ദേഹം എന്താ വിളിച്ചത്.. ഞാന്‍ ചോദിച്ചു..
കരളിന്‍റെ കഷ്ണം.. മറുപടി ക്ഷണനേരം കൊണ്ടു വന്നു..

റസൂലിന്റെ മറ്റു മക്കളേ എന്താ അദ്ദേഹം വിളിച്ചിരുന്നത്..
സൈലന്‍സ്..

പോരാ, പോരാ, എനിക്ക് ത്രിപ്തിയായില്ല..

പ്രവാചകന്‍ യഅ്ഖൂബ് (അ) യൂസുഫിനേയും  മറ്റു മക്കളെയും ഒരു പോലെ കണ്ടോ..
മറുപടിയില്ല..

പോട്ടേ പ്രവാചകരെ വിടാം.. നിന്‍റെ ഉപ്പാക്ക് നിന്നോടുള്ള ഇഷ്ടം ഉണ്ടോ മറ്റുള്ളവരെ.. വിടോ ഞാന്‍..
കമ്പ്ലീറ്റ്‌ സൈലെന്‍സ്.. ഞാന്‍ ഈ നാട്ടുകാരിയെ അല്ല എന്ന ഭാവം..

വല്ലതും തിരിഞ്ഞോ.. എവടെ..
തിരിഞ്ഞു.. നിങ്ങള്‍ക്ക് ഒരു കാലത്തും ന്‍റെ മക്കള്‍ ഒരുപോലെ ആവില്ല എന്ന്.. അല്ലേ..

അല്ല.. ഞാന്‍ മക്കളെ സ്നേഹിക്കുകയല്ല പോത്തെ,  മക്കള്‍ എന്നേ സ്നേഹിപ്പിക്കുകയാണ്‌.. അവര്‍ എന്നോട് എങ്ങനെ നില്‍ക്കുന്നു എന്നതിന്‍റെ പ്രതിഫലനമാണ് നീ ഈ പറയുന്ന സ്നേഹം.. ഇത് എന്‍റെ മാത്രം കാര്യമല്ല.. എല്ലാരും അങ്ങനെ ആണ്.. നീയും അങ്ങനെയാണ്.. അങ്ങനെ ആവാനേ പറ്റൂ..

തളര്‍ന്നങ്ങനെ.. അവളുടെ മടിയില്‍ തലവെച്ചു, അങ്ങനെ കിടന്നു.. എന്താ സുഖം.. ഇതാണെന്‍റെ സ്വര്‍ഗ്ഗം.. ഇളം ചുണ്ടുകള്‍ എന്‍റെ നെറ്റിയില്‍ ഉമ്മ വെച്ചു, പിന്നേ എന്‍റെ കണ്ണുകളില്‍‌.. കരുണയുടെ വിരലുകള്‍ എന്‍റെ മുടിയിഴകളില്‍ തടവി.. ഇവളാണാ പെണ്ണ്.. എന്‍റെ പെണ്ണ്.. എനിക്കായി പിറന്ന, എനിക്കായി ജീവിക്കാന്‍..

എപ്പോഴോ കുലുക്കി വിളിച്ചുണര്‍ത്തി അസി ചോദിച്ചു.. എന്താ.. ആരാ..

എന്നെ വിളിച്ചുണര്‍ത്തിയിട്ട് എന്നോട് എന്താ ന്ന് ചോദിച്ചാല്‍ ഞാന്‍ ഇപ്പൊ.. ഉറക്കച്ചടവോടെ ഞാന്‍ അന്തംവിട്ടു കുന്തം വിഴുങ്ങി ഇരുന്നു..

കുറേനേരമായി എന്‍റെ കരളേ.. എന്‍റെ കുളിരേ.. മുത്തേ എന്നെല്ലാം വിളിക്കുന്നു.. മൂളി മൂളി ഞാന്‍ മടുത്തു.. അതാ വിളിച്ചുണര്‍ത്തിയത്.. പറ എന്തിനാ എന്നോട് ഇപ്പൊ ഇത്ര സ്നേഹം..

ഇവളേ മുത്തേ ന്നോ.. ഞാനോ.. ശോ എനിക്കിതെന്താ പറ്റിയേ.. ഓ.. കരളേന്ന് ല്ലേ.. അതേയ് നിന്നേ അല്ല.. നിനക്ക് ആളു മാറിയതാ..

എനിക്കും തോന്നി.. ഇത്ര കാലം കാണാത്ത സ്നേഹം.. കയ്യോടെ പിടികൂടാം എന്നു കരുതി തന്നേയാ ഞാന്‍ വിളിച്ചുണര്‍ത്തിയത്.. ഇന്നലെ ചോദിച്ചപ്പോ നിങ്ങള്‍ പറഞ്ഞു എനിക്ക്  തോന്നിയതാ ന്ന്..  നേരം വെളുത്താല്‍ ഞാന്‍ സ്വപ്നം കണ്ടതാ എന്നു പറഞ്ഞു നിങ്ങള്‍ തടിയൂരും.. ഞാന്‍ അറിയാത്ത ഒരു മുത്തും കുളിരും.. ഇപ്പോ പറയണം.. ആരാ ഇവള്‍..

അതോ, അതെന്‍റെ കരളിന്‍റെ കഷ്ണം.. ജോ.. ജീവിതകാലം മുഴുവന്‍ നോക്കിക്കോളാം എന്നാ കണ്ടീഷന്‍.. അവളുടെ മടിയില്‍ മയങ്ങുന്ന എന്നേയാ നീ വിളിച്ചുണര്‍ത്തിയത്.. വരുന്നുണ്ട്..

ജോ..? അയ്യേ.. പുതിയ കുട്ടിയായിരിക്കും.. ആണ്‍കുട്ട്യാ..

അല്ല പെണ്ണ്.. എനിക്കുള്ള വരദാനം.. നിങ്ങളോടെല്ലാം കണക്ക് ചോദിയ്ക്കാന്‍ ഈ പാവം ഉപ്പാക്കും ഒരാളുണ്ട്.. വരുന്നുണ്ട് എന്‍റെ ജോ.. ജാഗ്രതൈ..

ഉപ്പ ഫോര്‍ പോയിന്റ്‌ സീറോ.. ദുഷ്ടന്‍

ജോ ഇറങ്ങി വന്നതേ എന്നേ നോക്കാന്‍ ആയിരുന്നു.. പെയിന്‍ ഒന്നു ചെക്ക് ചെയ്യാന്‍ പോയതാ ഹോസ്പിറ്റലില്‍, പിടിച്ചു കിടത്തി കുട്ടിയേ കയ്യില്‍ തന്നു.. വൈഫിനെ ഇപ്പോ കൊണ്ട് വരും, കരഞ്ഞാല്‍ ഈ കുപ്പിപാല്‍ കൊടുത്താല്‍ മതി എന്നും പറഞ്ഞു ജോയേ ചൂട് കിട്ടാന്‍ ഒരു ലൈറ്റിന്റെ അടിയില്‍ കിടത്തി നര്സാ പോയി..

ഞാനും ജോയും തനിച്ച് നിശബ്ദതയില്‍ മുഖത്തോടുമുഖം.. അവള്‍ കരഞ്ഞതെ ഇല്ല.. ഒട്ടൊരു കൌതുകത്തോടെ എന്നെ തന്നെ അങ്ങിനെ നോക്കി കിടന്നു.. രണ്ടു മണിക്കൂറോളം കഴിഞ്ഞാണ്‌ അസിയെ റൂമില്‍ കൊണ്ടുവന്നത്, അന്ന് മുതല്‍ ജോ എന്നെ നോക്കി നടക്കാണ്, ഇന്നുവരെ ഉപ്പ എന്ന രണ്ടക്ഷരത്തിന്‍റെ മേലെ അവള്‍ക്കൊന്നും ഉണ്ടായിട്ടില്ല..

ആദ്യമായി അവള്‍ ചെയ്തത് അസിയുടെ പൊക്കിള്‍ക്കൊടി അങ്ങ് മുറിച്ചു കളയുകയായിരുന്നു.. എന്‍റെ വയറില്‍ ഉഴിഞ്ഞ് അവള്‍ പറഞ്ഞു, ഞാന്‍ കിടന്നത് ഇവിടെയാണ്‌.. എന്‍റെ ഉപ്പാടെ വയറ്റില്‍.. കുഞ്ഞു മനസ്സുകളെ നമ്മള്‍ വേദനിപ്പിക്കരുത്, ഞാന്‍ തിരുത്താന്‍ പോയില്ല..

ടെക്നിക്കലി എല്ലാ കുട്ടികളും കിടന്നത് എന്‍റെ ഉള്ളില്‍ തന്നെയാണ്.. പക്ഷെ ഈ പെയിന്‍ ഒരു സംഭവം ആക്കി പറയാന്‍ നമ്മള്‍ ആണുങ്ങള്‍ക്ക് ഇഷ്ടമല്ലല്ലോ അതോണ്ട് ഞാന്‍ ക്രെഡിറ്റ്‌ അവള്‍ക്കാ കൊടുക്കും.. 'ഒമ്പത് മാസം ഞാന്‍ ചുമന്ന് കൊണ്ടു നടന്നു..' വല്യ കാര്യല്ലേ, മ്മള്‍ ഇതെത്ര കാലായി ചുമന്ന് കൊണ്ടു നടക്കുന്നു, ഒരക്ഷരം മിണ്ടീട്ടുണ്ടോ.. ഉം ഉം..

രണ്ടാമതായി അവള്‍ ചെയ്തത് ഡിപ്ലോമാറ്റിക് പ്രൊട്ടക്ഷന്‍ നേടിയെടുക്കുകയാണ്.. ഈ വീട്ടില്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നത് ഉപ്പയാണ്.. എന്‍റെ കാര്യങ്ങള്‍ ഉപ്പ തീരുമാനിച്ചാല്‍ മതി.. എന്നെ വഴക്കു പറയാനും അടിക്കാനും ഉപ്പാക്ക് മാത്രേ പറ്റൂ.. അല്ലേ ഉപ്പാ.. എല്ലാരും കേള്‍ക്കേ അവള്‍ നയം വ്യക്തമാക്കി.. കുഞ്ഞു മനസ്സുകളെ നമ്മള്‍.. ഞാന്‍ തിരുത്താന്‍ പോയില്ല..

പെട്ടത് അസിയാണ്.. ദേഷ്യപ്പെട്ടാല്‍ ജോ ചോദിക്കും ഉമ്മാക്ക് ആരാ ഇതിന് അധികാരം തന്നത്.. എന്നെ ഉപ്പ വഴക്കു പറഞ്ഞോളും.. ചുരുക്കിപ്പറഞ്ഞാല്‍ ചാടി തുള്ളി ദേഷ്യം തീര്‍ക്കാം എന്നല്ലാതെ അസിക്ക് അനങ്ങാന്‍ പറ്റാതെ ആക്കി.. ഞാന്‍ പിന്നേ, കുഞ്ഞു മനസ്സുകളെ നമ്മള്‍.. തിരുത്താന്‍ പോയില്ല..

ഡെഡിക്കേഷന്‍ ആയിരുന്നു ജോയുടെ മറ്റൊരു പ്രത്യേകത..

ഡെഡിക്കേഷന്‍ അല്ല.. പിടിവാശി.. ഒരു ഇംഗ്ലീഷ് പേര് വിളിച്ചാല്‍ പിന്നേ ഇതൊക്കെ എന്തും ആവാ എന്നാ വിചാരം.. ഓ അവളു തിരുത്താന്‍ വന്നിരിക്കുന്നു..

ശരി അങ്ങനെങ്കി അങ്ങനെ.. വാശി എന്നാല്‍ ചെറിയ വാശി ഒന്നും ആയിരുന്നില്ല ജോക്ക്.. അവള്‍ പിടിച്ച മുയലിന് അവള്‍ പറഞ്ഞ കൊമ്പാ.. വാശിടെ കാര്യത്തില്‍ തള്ളയാണോ മോളാണോ കേമി എന്ന് പറയാന്‍ പറ്റില്ല..

ഇവളെ നിങ്ങള്‍ തല്ലണോ, അതോ എനിക്ക് തല്ലാമോ.. തയ്യല്‍ മെഷീനിന്റെ ബോബിന്‍ കാണിച്ച് അസി ചോദിച്ചു.. രണ്ട് ദിവസമായി ഇതും തിരഞ്ഞു ഞാന്‍ നടക്കുന്നു.. ഇവളുടെ അലമാരയില്‍ നിന്നാ കിട്ടിയത്.. ഇവള്‍ എന്തിനാ എന്‍റെ മെഷീന്‍ തൊടുന്നത്.. ചോദിച്ചപ്പോ എന്നോട് ഉമ്മാക്ക് ആരാ എന്‍റെ അലമാരി തപ്പാന്‍ അധികാരം തന്നത് എന്ന്.. ഇവളെ നിങ്ങള്‍ അടിക്കുമോ, ഇല്ല ഞാന്‍..

വേണ്ട എന്‍റെ കുട്ടിയെ ഞാന്‍ തന്നെ അടിക്കാം.. ചൂരലുമായി ഞാന്‍ എഴുന്നേറ്റു.. പൊട്ടിക്കാന്‍ ആകെയുള്ള കുഞ്ഞി ചന്തിയില്‍ ഉഷാര്‍ ആയി മൂന്നെണ്ണം പൊട്ടിച്ചു.. ഇഷ്ടം വേറെ, അടി വേറെ..

വടിയെടുത്തപ്പോള്‍ തന്നെ ചന്തി പൊത്തി എന്‍റെ കുട്ടി വലിയ വായില്‍ കരയാന്‍ തുടങ്ങി.. ഓടില്ല, നിമ്മിയെപ്പോലെ നിന്നു കൊള്ളും, പക്ഷെ കരയും, അടിയുടെ വേദനയേക്കാള്‍ ഉപ്പ എന്നേ അടിച്ചല്ലോ എന്ന വേദനയാ കൂടുതല്‍..

ഡോക്ടറാ, ന്തേ ലുക്ക്‌ ഇല്ലേ - ജോ

കുറച്ചു കഴിഞ്ഞ് തല കുനിച്ചു, തിണര്‍ത്ത ചന്തിയുമായി എനിക്കൊരു പേപ്പര്‍ കൊടുന്നു തരും.. അതില്‍ ഐ ലവ് യൂ എന്ന് എഴുതിയിരിക്കും.. ചേര്‍ത്തു പിടിച്ചാല്‍ പിന്നേ തേങ്ങലിന്റെ കുത്തൊഴുക്കാണ്.. തീരുന്നതുവരെ വരെ ഞാന്‍ ചേര്‍ത്തു പിടിക്കും.. അത് അതോടെ തീര്‍ന്നു..

അസിയെ വെല്ലുവിളിച്ചു അവള്‍ പിന്നെയും ചെല്ലും.. കുഞ്ഞു മനസ്സുകളെ നമ്മള്‍.. ഞാന്‍ ഇടപെടില്ല..

അടി തരുന്ന സമ്മാനം - ജോ


ഇടയില്‍ ജോ എന്നെ ഒന്നു പേടിപ്പിച്ചു

അക്കിയുടെ ഫുട്ബോള്‍ കമ്പം ഒരു വഴിത്തിരിവായി.. ക്ലബ്ബുകളില്‍ അറിയപ്പെടുന്ന താരമാണവന്‍.. സ്കൂള്‍ ടീമില്‍ എല്ലാം ഞാനും കളിച്ചിട്ടുണ്ട്.. പക്ഷെ ഇവന്‍റെ കളിക്ക് ഒരു കുഴപ്പം ഉണ്ട്.. കളി രാത്രി എട്ടുമണിക്കേ തുടങ്ങൂ.. തീരുമ്പോള്‍ രാത്രി ഒന്നോ രണ്ടോ ആവും.. ഇടയില്‍ പുസ്തകം തൊടുന്ന പ്രശ്നമില്ല, കഴിഞ്ഞാ പിന്നേ തൊട്ടിലെങ്കിലും മ്മക്കും പ്രശ്നമില്ല.. വഴികണ്ണുമായി അവളും, വഴക്കാളിയായി ഞാനും..

സന്ധ്യക്ക് ശേഷം മക്കള്‍ പുറത്തു പോവരുത് എന്ന് കരുതുന്ന പഴഞ്ചനായ എനിക്ക് എതിരായി കുട്ടികള്‍ക്ക് വേണ്ടി എന്തും ചെയ്യാന്‍ നിലയുറപ്പിച്ച രക്ഷിതാക്കള്‍ അവന് ഗോള്‍ വലയം തീര്‍ത്തു..

കോല്‍ക്കളി, ഓണത്തല്ല്, കഥാപ്രസംഗം, ദഫ്ഫു മുട്ട്, പാഞ്ചാരി മേളം, പൊറോട്ടടി, കൈ കൊട്ടിക്കളി.. നാടന്‍ കലാരൂപങ്ങള്‍ ഓരോന്നായി ഫെരാരി കയറി ഇറങ്ങി..

ഞാന്‍ കാലങ്ങളായി നേടിയെടുത്ത അനുഭവങ്ങളും, വാശികളും, നിയന്ത്രണങ്ങളും കാറ്റില്‍ പറത്തി ലെഫെരാരി ഇങ്ങനേ.. ന്താ ല്ലേ.. മനസ്സമാധാനം ഓടി അകന്ന നാളുകള്‍..

ഒന്നെനിക്ക് പിടികിട്ടി ഫെരാരി ഞാന്‍ ഓടിച്ചാല്‍ അടുത്ത് തന്നെ എഞ്ചിന്‍ പണിയാവും.. ഒന്നുകില്‍ ഞാന്‍ ഈ ഗിഫ്റ്റഡായ മക്കള്‍ക്കുള്ള ഡിപ്ലോങ്ങ എടുക്കണം, അല്ലേല്‍ അവരേ ജീവിതം എന്താന്ന് കാണിച്ചു കൊടുക്കണം..

എങ്ങനെ കൂട്ടിയിട്ടും, ഗുണിച്ചിട്ടും, ഹരിച്ചിട്ടും രണ്ടാമത്തെ വഴി മാത്രേ ശരിയായി കിട്ടിയുള്ളൂ..

ഫ്ലഡ് ലൈറ്റും, സ്പീഡ് ട്രാക്കും, റേസ് കോര്സും ഇല്ലാതെ ഫെരാരി ഓടിക്കാന്‍ അറിയുന്ന ഒരാളേ തപ്പി..

ഫെരാരിയോ.. അതീ ഓട്ടോറിക്ഷ പോലെന്നെ അല്ലേ.. ഇങ്ങോട്ടു വിട്ടോ, ഞാന്‍ ഒന്ന് ഓടിച്ചു നോക്കാം.. എന്‍റെ പെങ്ങള്‍ ഏറ്റെടുത്തു.. അവള്‍ പിന്നേ ഒടുക്കത്തെ എക്സ്പീരിയന്‍സ് ഉള്ള ആളാ..

ഒന്നര വര്‍ഷത്തോളം ഫെരാരി നാട്ടില്‍ ഓടി.. ജീവിതം അവനെ നോക്കി ചിരിച്ചു, കുരച്ചു, കരഞ്ഞു.. തിരിച്ചു വന്നത് പഴയ അക്കിയല്ല, ഒരു മുത്തായിരുന്നു..

ഞങ്ങളുടെ മക്കളില്‍ അഭിമാനമായി മുന്നില്‍ ഇന്നവനെ നിര്‍ത്താം.. അവന്‍റെ കാര്യത്തില്‍ ആദ്യമായി ഞാന്‍ എടുത്ത ഒരു നല്ല തീരുമാനം..

ഉപ്പ ഫൈവ് പോയിന്റ്‌ സീറോ.. ഞൊട്ടും

ഡീ.. എന്തോ ഒരു കലപില കേട്ടാ ഞാന്‍ നോക്കിയത്.. അവരെയ്യ്, രണ്ടുപേരുണ്ട്..

ആരുണ്ടെന്ന്.. എന്താ ഏതാ എന്നൊന്നും ഇല്ലാതെ എന്തെങ്കിലും അങ്ങ് വിളിച്ചു പറയും.. നിങ്ങക്ക്‌ ചെന്നിയായി വരണുണ്ട്.. ചായവും എടുത്ത് വരുന്ന അവള്‍ പറഞ്ഞു..

അല്ലെടീ.. ഇരട്ടകളാ.. നീ കാണണം എന്താ അവരുടെ രസം..
ഹലോ, ഇവിടേ ഇവിടേ, എവിടക്കാ.. ഏതു ഇരട്ടകളുടെ കാര്യാ..

നമ്മുടെ മക്കളേയ്.. ഹസ്സനും ഹുസ്സൈനും.. അവര് വരണം ന്ന്.. വന്നോട്ടെ ല്ലേ..
മ്മടെ മക്കള്‍.. അതും ഇരട്ടകളെയ്.. നിക്ക് മക്കളേയ് നാലേ ഉളളൂ..

അങ്ങനെ പറഞ്ഞാ എങ്ങനാ.. ആറെണ്ണത്തിനുള്ള മരുന്നുമായാ എന്നേ വിട്ടത്.. അപ്പോ അവര്‍ക്ക്.. വരണ്ടേ..
എനിക്കേയ് നാലു മതി.. നിങ്ങള്‍ വളര്ത്തില്ലല്ലോ..

ഇതെന്തു ചോദ്യാ.. ബാക്കിയുള്ളവരെല്ലാം ഞാന്‍ ആണോ വളര്‍ത്തിയത് പിന്നേ ഇപ്പൊ എന്താ ഒരു പുതുമ..
എന്നാലേ എനിക്ക് വയ്യ ഇനി വളര്‍ത്താന്‍.. എന്നെക്കൊണ്ട് ഇത്രേ പറ്റൂ..

എന്ന്വെച്ചാ.. നീ പറഞ്ഞു വരുന്നത്..
മനസ്സിലായില്ലേ.. നിങ്ങടെ മരുന്നൊക്കെ എന്നോ തീര്‍ന്നു.. ഇതേയ് ആ മരുന്നല്ല.. ഈ മരുന്നങ്ങ് മാറ്റി വെച്ചേക്ക്..

ഓ അങ്ങനെ ല്ലേ.. ഞാന്‍ അങ്ങ് പേടിച്ചുപോയി..ഇനി നീയെങ്ങാനും എന്നോട്.. അയ്യയ്യേ.. ഓര്‍ക്കുമ്പോ തന്നേ എനിക്ക്..

ഒക്കെ നിങ്ങടെ വെറും തോന്നലാ.. നിങ്ങക്കെ, ഈയിടെ ഉറക്കത്തിനു നല്ല കുറവുണ്ട്.. അതിന്‍റെ ക്ഷീണം കൊണ്ട് ഓരോന്ന് തോന്നുന്നതാ.. ഞാന്‍ ഒരു കിടിലന്‍ കഷായം കാച്ചി ഉണ്ടാക്കിത്തരാം.. ഒക്കെ ശരിയാക്കണം മ്മക്ക്..

ശരിയാട്ടോ.. എനിക്ക് വെറുതെ തോന്നിയതാവും.. ഇരട്ടകുട്ടികളെ കുറിച്ച് ഒരു തോന്നലും പിന്നേ ഉണ്ടായിട്ടേ ഇല്ല.. ഇപ്പൊ നല്ല ഉറക്കും കിട്ടുന്നുണ്ട്.. ആദ്യം ഒക്കെ കഷായത്തിന് ഭയങ്കര കൈപ്പായിരുന്നു.. കടുക്കയോ മറ്റോ ആണ്.. ഇപ്പോ എന്നും കുടിച്ചു ശീലായി..

'ഒരു കാര്യത്തില്‍ എനിക്ക് സമാധാനമായി, മക്കളെ തല്ലിയാലെ ശരിയാക്കാന്‍ പറ്റൂ എന്ന് ഇനി നിങ്ങള്‍ പറഞ്ഞു നടക്കില്ലല്ലോ'.. അവള്‍ ആസനം കത്തുമ്പോ കഴുക്കോല്‍ ഊരാന്‍ നോക്കാ..

ഞാന്‍ ആദ്യം തല്ലാതെ ഒരുത്തിയെ വളര്‍ത്തി നോക്കി.. ഇവളേ.. ആ ഒരു സങ്കടം പറഞ്ഞാല്‍ ഒന്നും തീരൂല മക്കളേ.. എന്‍റെ ഒരു വാരിയെല്ല് അവളുടെ കയ്യില്‍ ഉണ്ട്.. അവള്‍ക്ക് ഒരെല്ല് കൂടുതലാ..

നബി (സ്വ) പറഞ്ഞു: “സ്‌ത്രീകളോട്‌ നിങ്ങള്‍ നന്മ ഉപദേശിക്കൂ. നിശ്ചയം സ്‌ത്രീ സൃഷ്‌ടിക്കപ്പെട്ടത്‌ വാരിയെല്ലില്‍ നിന്നാണ്‌. നിശ്ചയമായും വാരിയെല്ലില്‍ ഏറ്റവും വളഞ്ഞത്‌ മേല്‍ഭാഗത്തുള്ളതാണ്‌. അത്‌ നീ ചൊവ്വാക്കാനുദ്ദേശിച്ചാല്‍ നീ പൊട്ടിക്കുന്നതാണ്‌. അതിനെ നീ (നിവര്‍ത്താതെ) വിട്ടാല്‍ അത്‌ വളഞ്ഞ്‌ തന്നെയിരിക്കുന്നതാണ്‌. അതിനാല്‍ സ്‌ത്രീകളോട്‌ നിങ്ങള്‍ നന്മ ഉപദേശിക്കുവീന്‍”.. എന്ത് പിടികിട്ടി.. ഒന്നും കിട്ടീലാ.. നടക്കൂല മക്കളേ ന്ന്.. അതാ പറഞ്ഞത്..

ഒന്നുണ്ട് ട്ടോ.. അടി എന്‍റെ മക്കള്‍ ഒരേ രീതിയില്‍ അല്ല സ്വീകരിച്ചത്.. അത് കൊണ്ട് തന്നെ അടിയുടെ എണ്ണത്തിലും വെത്യാസം ഉണ്ടായിരുന്നു.. അടിയ്ക്കാതെ വളര്‍ത്തിയാല്‍ ഇവര്‍ കൂടുതല്‍ നല്ല കുട്ടികള്‍ ആവുമായിരുന്നൊ എനിക്കറിയില്ല.. എനിക്ക് ഇങ്ങനെ വളര്‍ത്താനെ അറിയുമായിരുന്നുള്ളൂ.. ഇനിയുള്ള രണ്ടെണ്ണം വന്നാലും എനിക്ക് ഇങ്ങനെയേ പറ്റൂ.. അദ്ദാണ് ഈ ഉപ്പ..

ഒരു കുലക്കത്തോടെ വണ്ടി പ്ലാറ്റ്ഫോമില്‍ നിന്നു.. വാതിലില്‍ ശക്തിയായി അടിച്ചിട്ട് ഒരു മൊട്ടത്തലയന്‍ പറഞ്ഞു ഈ കമ്പാര്‍ട്ട്മെന്റ്റ് ഇവിടേ അഴിച്ചിടും.. വേറെ വണ്ടി പിടിച്ചോളൂ..

ട്രെയിന്‍ നഷ്ടത്തില്‍ ആയതിനാല്‍ കമ്പാര്‍ട്ട്മെന്റുകള്‍ കുറയ്ക്കുന്ന വിവരം ഞാന്‍ മുന്‍കൂട്ടി കേട്ടിരുന്നു..

'നമുക്ക് മറ്റൊന്നിലേക്കു മാറി കേറാന്‍..' അസിയെ മുഴുമിപ്പിക്കാന്‍ വിടാതെ ഞാന്‍ പറഞ്ഞു 'ആവില്ല, ട്രെയിന്‍ വിട്ടു, നമ്മള്‍ ഇവിടേ ഇറങ്ങണം. വേറെ ട്രെയിന്‍ വരണം..'

ഞാന്‍ ഒറ്റയ്ക്ക് ഇറങ്ങി നോക്കി.. സന്ധ്യയായിരിക്കുന്നു.. പ്ലാറ്റ്ഫോം വിജനമായിരുന്നു.. വിളക്കുകാലുകള്‍ പോലും കത്തുന്നില്ല..

ഇരുട്ടായി വരാ, നമുക്ക് ഈ കമ്പാര്‍ട്ട്മെന്റില്‍ തന്നെ ഇരിക്കാം.. നേരം വെളുക്കട്ടെ.. ആരും ഒന്നും മിണ്ടിയില്ല..

ബാച്ചുട്ടി അവന്‍റെ പ്രിയപ്പെട്ട ചിത്രം വരയിലേക്ക് തിരിഞ്ഞു..അവന്‍ നന്നായി വരയ്ക്കും.. എന്‍റെ എല്ലാ മക്കളും മോശമില്ലാതെ വരയ്ക്കും.. ഞങ്ങള്‍ അവന്‍ വരയ്ക്കുന്നത് നോക്കി നിന്നു..

ബാച്ചുവിന്‍റെ ഒരു ത്രീഡീ ചിത്രം


അവന്‍റെ വരയ്ക് ആവശ്യത്തില്‍ കൂടുതല്‍ പ്രാധാന്യം കിട്ടുന്നെന്നു തോന്നിയിട്ടാവാം ജോ പറഞ്ഞു.. 'ഞാന്‍ ഉപ്പാക്ക് ഒരു ചിത്രം വരച്ചു തരാം..'

ഇത് ഉപ്പാന്റെ വീട്, ഇത് ഞാന്‍ വാങ്ങി തരുന്ന കാര്‍, ഇത് ഞാനും ഉപ്പയും..
ചിത്രത്തിന് പിന്നില്‍ ഐ ലൌ യൂ ഡാഡി എന്നെഴുതി എനിക്ക് സമ്മാനിച്ചിട്ട് അവള്‍ ചോദിച്ചു.. 'ഉപ്പാക്ക് ഏറ്റവും ഇഷ്ടം എന്നോടല്ലേ..'

ജോ വരച്ച വീട്


ഉപ്പാക്ക് നിമ്മിത്താനേ ആണ് കൂടുതല്‍ ഇഷ്ടം.. വരയില്‍ നിന്നും തലയുയര്‍ത്താതെ ബാച്ചുട്ടി അതിനു മറുപടി നല്‍കി

അല്ല ഉപ്പച്ചിക്ക് എന്നെയാണ് ഏറ്റവും ഇഷ്ടം.. ജോക്ക് ആ ഒരു കാര്യത്തില്‍ മാത്രം ഒരു സംശയവും ഇല്ല..

അല്ല ജോ നിനക്ക് തോന്നുന്നതാ.. നമ്മളോടെല്ലാം നിമ്മിത്താനേ കണ്ടു പഠിക്കാന്‍ എപ്പഴും പറയാറില്ലേ.. ഉപ്പാക്ക് നിമ്മിത്താനേ ആണ് ഏറ്റവും ഇഷ്ടം..

നമ്മള്‍ എത്ര ശ്രദ്ധിച്ചു നിന്നാലും കുട്ടികള്‍ എത്ര പെട്ടെന്നാണ് ഇഴകള്‍ കീറി മുറിയ്ക്കുന്നത്..

ഉപ്പാക്ക് ഉപ്പാന്റെ ഇഷ്ടങ്ങള്‍ നോക്കുന്ന കുട്ടികളേ കൂടുതല്‍ ഇഷ്ടാ.. നിമ്മിത്ത നോക്കിയാല്‍ അവളെ ജോ നോക്കിയാല്‍ നിന്നേ..

പക്ഷെ ഉപ്പാനെ നോക്കാന്‍ നിമ്മിത്ത വരോ.. അതിന് ഞാന്‍ അല്ലേ കാണൂ.. അവള്‍ക്കതറിയണം..

അറിഞ്ഞൂടാ നിമ്മിത്ത വരോ എന്ന്.. വരാന്‍ വഴിയില്ല.. അവളൊക്കെ വലിയ ആളായില്ലേ.. അവള്‍ക്കിനി അവളുടെ ജീവിതം വേണ്ടേ.. ഉപ്പാനേ നോക്കിയിരിക്കാന്‍ പറ്റോ..

എന്‍റെ ഉപ്പ നല്ല ഉപ്പയാണ്.. എനിക്ക് ഉപ്പാനെ നല്ല ഇഷ്ടമാണ്.. ഉപ്പ എന്‍റെ കൂടെ നിന്നാല്‍ മതി.. ചിത്രം വര നിര്‍ത്തി ബാച്ചുവും പങ്കു ചേര്‍ന്നു..

അവന്‍ അങ്ങിനെയാണ്.. ജോ എന്നോട് പറയുന്ന പോലെ പറഞ്ഞു നോക്കും.. അങ്ങനെ പറയാന്‍ അറിയില്ലല്ലോ എന്ന് സങ്കടപ്പെടും.. ജോ എന്‍റെ നെഞ്ചില്‍ കയറി കിടക്കുന്ന പോലെ കയറി കിടക്കാന്‍ വരും.. പതിനാറു കിലോ എവിടെ മുപ്പത്താറു കിലോ എവിടെ.. ശ്വാസം പിടിച്ചു ഞാന്‍ കുറച്ചു നേരം കിടന്നു കൊടുക്കും.. മടിയില്‍ കയറി ഇരിക്കാന്‍ നോക്കും.. അവന്‍റെ പ്രായത്തിനു ചേരാത്ത കോപ്രായങ്ങള്‍ കാട്ടി ശ്രദ്ധ പിടിക്കാന്‍ നോക്കും.. ഞാന്‍ കണ്ണുരുട്ടി കാണിച്ചാല്‍ പൂച്ചയെ പോലെ പരുങ്ങും..

എന്നെ ശരിക്കറിയാഞ്ഞിട്ടാണ്.. രണ്ടു പെടയങ്ങു കിട്ടിയാല്‍ ഉപ്പനോടുള്ള ഇഷ്ടമെല്ലാം താനേ പോവും.. നിന്‍റെ ഇക്കയോടും ഇത്താനോടും ചോദിച്ചാല്‍ മതി അവര്‍ പറഞ്ഞു തരും ഉപ്പ എത്ര ചീച്ചി ഉപ്പയാ എന്ന്..

എനിക്ക് നല്ല പെട കിട്ടുന്നുണ്ട്, എന്നിട്ട് എനിക്ക് ഇഷ്ടം ഒന്നും പോയിട്ടില്ലല്ലോ.. ജോ ഇടയ്ക്ക് കയറി..

നിനക്കൊന്നും ഒന്നും കിട്ടിയിട്ടില്ല.. നിന്‍റെ എല്ലാം ഉപ്പ ചക്കര അല്ലേ.. അക്കിടെം നിമ്മിടെം ഉപ്പയുണ്ടല്ലോ മഹാ വെടക്കായിരുന്നു.. അടിഎന്നാല്‍ ചോര പൊട്ടുന്ന അടിയാ അവര്‍ക്ക് കിട്ടിയത്..

വലുതാവുമ്പോള്‍ നിങ്ങളും പറയും ഉപ്പ ഒരു ചീച്ചി ഉപ്പയാണ്, ഞങ്ങള്‍ക്ക് വേണ്ടാ എന്ന്..

വയസ്സാവുമ്പോ ഇങ്ങനത്തെ ഉപ്പമാരെയെല്ലാം താമസിപ്പിക്കാന്‍ നല്ല ഭംഗിയുള്ള വീടുകള്‍ ഉണ്ട്.. ഓള്‍ഡ്‌ ഏജ് ഹോം എന്നു പറയും.. അവിടെ കൊണ്ടാക്കിയിട്ട്‌ ഞങ്ങള്‍ എപ്പഴും വരുംട്ടോ എന്ന് പറഞ്ഞു മക്കള്‍ നൈസ് ആയി അങ്ങ് മുങ്ങും.. എല്ലാ ആഴ്ചയും ഇന്ന് വരും നാളെ വരും എന്ന് നോക്കി നോക്കി അങ്ങനെ അവരവിടെ കഴിയും.. കുറച്ചു കാലം കഴിയുമ്പോ അവിടെ കിടന്നു മരിക്കും..

സൈലന്‍സ്.. രണ്ടാള്‍ക്കും മിണ്ടാട്ടം ഇല്ല..

ഉപ്പാന്റെ കുട്ടികള്‍ അങ്ങനെ ചെയ്യണ്ട ട്ടോ.. നിങ്ങടെ സ്റ്റാറ്റസിന് ചേര്‍ന്ന വൃത്തിയും ഭംഗിയും വലിയ മതിലുകളും എല്ലാം ഉള്ള ഓള്‍ഡ്‌ ഏജ് ഹോമുകള്‍ക്ക് ഒരുപാട് കാശാവും.. ഉപ്പാക്ക് അതിനകത്ത് കിടന്നാ  ശ്വാസം മുട്ടും.. എന്നെ നിങ്ങള്‍ ദൂരെ എവിടേയ്ക്ക്‌ എങ്കിലും ഒരു ടൂര്‍ കൊണ്ടുപോയി അവിടെ മറന്നു വന്നാല്‍ മതി.. ഉപ്പാക്ക് അതാ ഇഷ്ടം, മാസാമാസം കാശു കൊണ്ടു പോയി വെറുതേ ഇവറ്റകള്‍ക്ക് കൊടുക്കണ്ട.. ഒരു കാര്യവും ഇല്ലാ..

മതി ഇനി കൂടുതല്‍ വിശദീകരിക്കണ്ട.. ഉപ്പാനെ എങ്ങനെ നോക്കിയാല്‍ ആണ് ഉപ്പാക്ക് ഇഷ്ടാവാ എന്ന് എനിക്കറിയില്ല.. എന്നാലും എന്നെ കൊണ്ട് കഴിയുന്ന പോലെയെല്ലാം ഞാന്‍ നോക്കിക്കൊള്ളാം.. നിങ്ങള്‍ രണ്ടാളും എവിടേം പോവണ്ട.. അവസാനം എത്തിയപ്പോഴേക്കും ബാച്ചുട്ടിയുടെ തൊണ്ട ഇടറിയിരുന്നു..

എന്‍റെ ആണ്മക്കള്‍ രണ്ടാളും അങ്ങനാ.. ആദ്യം തന്നെ സങ്കടം വരും കണ്ണു നിറയും..

ഞാന്‍ നോക്കും ന്‍റെ ഉപ്പാനെ - ജോ

ഉപ്പാനെ നോക്കാന്‍ നിങ്ങള്‍ ആരും വേണ്ടാ, അതിന് ഞാന്‍ ഉണ്ട്.. ഭാവവ്യത്യാസം ഒന്നും ഇല്ലാതെ ജോ പറഞ്ഞു.. പറഞ്ഞില്ലേ, ചങ്കുറപ്പ്‌ പെണ്കുട്ടികള്‍ക്കേ ഉള്ളൂ..

നീ പെണ്‍കുട്ടിയല്ലേ നിന്‍റെ കല്യാണം കഴിഞ്ഞു നീ പോവില്ലേ.. ഉപ്പയും ഉമ്മയും ആണ്‍ കുട്ടികളുടെ കൂടെയാ നില്‍ക്കാ.. ബാച്ചുട്ടി അവളേ തിരുത്തി..

ഉപ്പാ ഞാന്‍ അല്ലേ ചെറുത്‌, എന്‍റെ കല്യാണം അവസാനമല്ലേ നടക്കൂ.. അപ്പോ എന്‍റെ കൂടെയല്ലേ നിങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ നില്‍ക്കാന്‍ പറ്റാ..

അതും കാര്യമാണ്.. ഞാന്‍ സമ്മതിച്ചു.. എന്നാലും എന്‍റെ കുട്ടിയുടെ ജീവിതത്തില്‍ ഉപ്പ ഒരു ഭാരം ആവുന്നത് ഉപ്പാക്ക് സങ്കടമല്ലേടാ.. ഞാന്‍ ചോദിച്ചു..

കുറച്ച് നേരം അവള്‍ ആലോചിച്ചിരുന്നു.. എന്നിട്ട് ചോദിച്ചു.. 'ഉപ്പാ ആണുങ്ങള്‍ സിസ്റ്റര്‍ ആവോ.. ഈ ഡോക്ടറുടെ സിസ്റ്റര്‍..'

ഡോക്ടറുടെ സിസ്റ്റര്‍ അല്ല നേഴ്സ്.. ഞാന്‍ തിരുത്തി.. 'എന്തിനാ ആണുങ്ങളെ നേഴ്സ് ആകുന്നത്..' ഞാന്‍ ചോദിച്ചു..

അല്ലാ ഞാന്‍ ഡോക്ടര്‍ ആവുമ്പോള്‍ ഉപ്പാക്ക് എന്‍റെ നേഴ്സ് ആവാലോ, ഉമ്മച്ചിക്കും നേഴ്സ് ആവാം, അപ്പോ രണ്ടാള്‍ക്കും എന്‍റെ കൂടെ തന്നെ എപ്പഴും കഴിയാലോ..

ആറു വയ്യസ്സിന്‍റെയും ആറാം ക്ലാസ്സിന്‍റെയും വിഹ്വലതകള്‍.. എന്‍റെ കണ്ണുകള്‍ നിറഞ്ഞു.. ഈ ചങ്കുറപ്പ്‌ എന്നെല്ലാം പറയുന്നത് ചുമ്മാതാ.. സങ്കടം വന്നാല്‍ എല്ലാരുടെ കണ്ണും നിറയും.. സത്യം..

1 comment:

  1. ”ഉമ്മൂ …. എന്റെ ഐസ്ക്രീമാണ് ….. ” അഞ്ചാറു കീറ് തലങ്ങും വിലങ്ങും കിട്ടി പിണക്കവും സെൻറിമെൻസും കെട്ടിപ്പിടുത്തവും കഴിഞ്ഞ് എന്റെ മൂത്തവൾ പ്രസ്ഥാവിച്ചു .

    ഐസ്ക്രീം….?

    മുത്ത് ,ചക്കര ,തേന് ,പാല് … എന്നിങ്ങനെ നിരനിരവരിവരിയായി സ്നേഹം കരകവിഞ്ഞ് ഒഴുകുന്ന വാക്കുകൾ കിടന്നിട്ടും ഐസ്ക്രീ മിൽ കയറിപ്പിടിച്ചതിന്റെ ഗുട്ടൻസ് എത്ര ആലോചിച്ചിട്ടും എനിക്ക് പിടികിട്ടിയില്ല.

    എന്റെ മുഖഭാവം കണ്ട് ഒന്നു കൂടെ ചേർന്ന് നിന്ന് അവൾ നയം വ്യക്തമാക്കി.

    ” ഉമ്മൂന് ഐസ്ക്രീം ഭയങ്കര ഇഷ്ടല്ലേ…?

    ഉം….

    അതിന് നല്ല തണുപ്പല്ലേ….?

    ഉം….

    അത് ചൂടാക്കി കഴിക്കാൻ പറ്റ്വോ?

    ഇല്ല….

    നീ പൊട്ടൻ കളിക്കാതെ കാര്യം പറ, ഞാൻ കണ്ണുരുട്ടി.

    ഇതന്നെ …ഉമ്മച്ചി മിണ്ടുമ്പോഴേക്കും ചൂടാകേണ്ട , എന്നെയിട്ട് പൊതുക്കേണ്ട…. ഐസ് ക്രീം പോലെ തണുത്തിരുന്നാൽ മതി .എത്ര സ്വീറ്റ് ആണപ്പോൾ ….

    അവളെന്നെ ഉപദേശിച്ച് നന്നാക്കുകയാണ്.

    ആവശ്യമുള്ളതിനും ഇല്ലാത്തതിനും എല്ലാം എന്റെ മെയിൻ ഇര അവളാണ് .

    എന്തേ , അങ്ങിനെയെന്ന് ചോദിച്ചാൽ അത് പാരമ്പര്യമായി തുടർന്നു വരുന്ന ആചാരമാണ് .
    മിണ്ട്യാൽ അടി …. മിണ്ടിലേലും അടി…

    പടച്ചോനേ …. ഭയങ്കര കുറ്റബോധം ….
    ഒരു സോറിയൊക്കെ കാച്ചി അങ്ങ് നന്നായി കളയാമെന്നൊരു പ്രതിക്ജ്ഞയും ചൊല്ലി…

    പക്ഷേ പിറ്റേന്നും അവളുടെ പുറം പള്ളിപ്പുറം ….

    ഐസ്ക്രീമായി …. നന്നായി എന്നൊക്കെ പറഞ്ഞിട്ട് ….?

    ഞാനവളുടെ അടുത്തിരുന്ന് കൈ പിടിച്ചു…
    പിന്നെ ശാന്തമായി പറഞ്ഞു .

    സെബൂന് ഏറ്റോം ഇഷ്ടം കാപ്പിയല്ലേ ?

    ഉം …..

    അത് ചൂടാറിയാൽ ടേസ്റ്റ് ഉണ്ടാവോ?

    ഇല്ല….

    നിന്റെ കയ്യിലിരുപ്പിന് ഇടയ്ക്ക് ചൂടോടെ തരേണ്ടേ ഞാനപ്പോൾ ?

    എനിക്ക് നിന്റെ ഐസ് ക്രീം ആവണ്ട, നിനക്കിഷ്ടമുള്ള കാപ്പി ആയാൽ മതി…..
    നല്ല ചൂടും സുഗന്ധവുമുള്ള ഫിൽറ്റർ കോഫി …:)

    ഞമ്മളോടാ കളി എന്ന ഭാവത്തിൽ ഞാൻ ചിരിച്ചു …

    ആദ്യമൊന്ന് ചമ്മി പിന്നെ ഗൗരവത്തിൽ അവൾ പറഞ്ഞു , ഉമ്മൂ ….എനിക്കീയിടെ കോൾഡ് കോഫിയാ ഇഷ്ടം …..
    :) :)

    ReplyDelete

Related Posts Plugin for WordPress, Blogger...