Tuesday, December 27, 2011

സ്വര്‍ഗ്ഗകന്യകമാരുടെ നേതാക്കള്‍

ഫാത്തിമ ടീച്ചര്‍ വിഷയം എടുക്കുമ്പോള്‍ തന്നെ മനസ്സില്‍ കരുതി. ഇന്ന് ക്ലാസ്സ്‌ നടക്കുന്നത് കണ്ടു തന്നെ അറിയണം. പരലോകം ആണ് വിഷയം. പരലോകത്ത് എന്തെല്ലാം കാണും എന്ന് എല്ലാര്‍ക്കും അറിയണം. 

നമ്മുടെ കണ്ണുകള്‍ക്കും, ചിന്തകള്‍ക്കും അപ്രാപ്യമായ അനുഭവങ്ങള്‍ ആണ് നമ്മെ കാത്തിരിക്കുന്നത് എന്ന് പറഞ്ഞാല്‍ ആര്‍ക്കും അത് ഉള്‍കൊള്ളാന്‍ ആവുന്നില്ല. 

എല്ലാവര്‍ക്കും ഭൂമിയില്‍ ഉള്ള സൌകര്യങ്ങള്‍ അളവുകോല്‍ ആയിട്ട് അളക്കണം സ്വര്‍ഗ്ഗത്തില്‍ ഉള്ളവയെയും. 'ഇന്നിനി എന്തൊക്കെ സംശയങ്ങള്‍ ആണാവോ' ടീച്ചര്‍ മനസ്സില്‍ പറഞ്ഞു.
ഫാത്തിമ ടീച്ചര്‍ മൂന്ന് ആണ്‍കുട്ടികളുടെ അമ്മയാണ്. ചെറിയ കുട്ടിക്ക്‌ ഒരു വയസ്സേ ആയുള്ളൂ. ഭര്‍ത്താവിനെ ഓഫീസിലും, മക്കളെ രണ്ടു പേരേ സ്കൂളിലും വിട്ട്, വീട്ടിലെ കാര്യങ്ങളും കഴിഞ്ഞു മോനെ ശ്രദ്ധിക്കാന്‍ തന്നെ നേരം കിട്ടാറില്ല. എന്നാലും എല്ലാ ബുധനാഴ്ചയും വൈകീട്ടുള്ള രണ്ടു മണിക്കൂര്‍ ഖുര്‍ആന്‍ ക്ലാസ്സ്‌ നടത്താന്‍ അവര്‍ സമയം കണ്ടെത്തും.

അതിന് തയ്യാര്‍ ആവാന്‍ ഓരോ ദിവസവും ഇല്ലാത്ത സമയം അവര്‍ ഉണ്ടാക്കും. അല്ലാഹു നല്‍കുന്ന മഹത്തായ പ്രതിഫലത്തിനു പുറമേ മറ്റു വീട്ടമ്മമാരുമൊത്തുള്ള ഒരു സുഖമുള്ള കൂടിച്ചേരല്‍ കൂടിയാണ് അത്. ജിദ്ദയിലെ വിരസതയില്‍ അവര്‍ എല്ലാം ചേര്‍ന്ന് അനുഭവിക്കുന്ന ഒരു സുഖമുള്ള തണുപ്പ്.

ക്ലാസ്സ്‌ കഴിഞ്ഞു അര മണിക്കൂര്‍ അവര്‍ നാട്ടു കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും, മക്കളെ കുറിച്ചും, ചിലവുകളെ കുറിച്ചും തുടങ്ങി നാടും കടന്ന് മുല്ലപ്പെരിയാറില്‍ കൂടെ ഫാഷനും ടീവീയിലേക്കും മറ്റും നീങ്ങുന്നുവെന്ന് തോന്നുബോള്‍ ചര്‍ച്ച വീണ്ടും ഖുര്‍ആന്‍നിലെക്കും, നബിചര്യയിലേക്കും തിരിച്ച് എത്തിക്കുക ഫാത്തിമ ടീച്ചറുടെ ജോലിയാണ്‌. 

അവരുടെ ഭര്‍ത്താവ്‌ കര്‍ശനമായി പറഞ്ഞത് അത് മാത്രമാണ്. 'ഖുര്‍ആന്‍ പഠനം എന്നും പറഞ്ഞ് നിങ്ങള്‍ കുറെ പെണ്ണുങ്ങള്‍ കൂടിയിരുന്നു പരദൂഷണം പറഞ്ഞിരുന്നാല്‍ അതിന് പ്രതിഫലം ശിക്ഷ ആയിരിക്കും എന്ന് മറക്കണ്ട'. അതവര്‍ മറക്കാറില്ല, ഖുര്‍ആനിലൂടെ നന്മകള്‍ പഠിപ്പിക്കാന്‍ ഇറങ്ങിയ തനിക്ക്‌ അവ പ്രവര്‍ത്തിയിലും കാണിക്കേണ്ട ആവശ്യം അവര്‍ക്ക് നന്നായി ബോധ്യം ഉണ്ടായിരുന്നു.

കൂടുതല്‍ ഒന്നും ഇന്ന് പഠിപ്പിച്ചിട്ടില്ല. ഇന്നാര്‍ക്കും ഒരു പഠന മൂഡില്ല. ആദ്യം മുതലേ സംശയങ്ങള്‍ തുടങ്ങിയതാണ്. ഫാത്തിമ ടീച്ചര്‍ പുസ്തകം മടക്കി വെച്ചു. 'ശരി നമുക്ക്‌ ഇന്ന് നേരെ ചോദ്യങ്ങളിലേക്ക് കടക്കാം, പക്ഷെ ഒരു കാര്യം, ചോദ്യങ്ങള്‍ എല്ലാം പരലോകത്തെ കുറിച്ച് മാത്രമാവണം'. നജ്മയെ നോക്കി ചിരിച്ചു കൊണ്ട് ആണ് ടീച്ചര്‍ അത് പറഞ്ഞത്‌. 

കാരണം ഉണ്ട്, നജ്മ ആണ് എന്നും വിഷയം വഴി മാറ്റി വിടുന്ന ആള്‍. സംശയങ്ങള്‍ എന്നും മുന്‍പ് പഠിപ്പിച്ച വിഷയങ്ങളില്‍ ആയിരിക്കും. നജ്മ എന്തു ചെയ്യാനാ ക്ലാസ്സ്‌ എന്ന പേരില്‍ ഇവിടെ വന്നിരിക്കുന്നു എന്നെ ഉള്ളൂ, തിരിച്ചു വീട്ടില്‍ എത്തിയാല്‍ പിടിപ്പതു പണിയുണ്ട്, പഠിപ്പിച്ചതൊന്നും മറിച്ചു നോക്കാന്‍ നേരം കിട്ടാറില്ല, ക്ലാസ്സ്‌ നടക്കുന്ന നേരത്താ മുന്‍പ് ഇത് പോലെ എന്തോ ഒന്ന് പറഞ്ഞല്ലോ എന്നോര്‍മ വരുന്നത്. അപ്പൊ അതിനെ കുറിച്ചങ്ങ് ചോദിക്കും. കൊച്ചിലെ ഉള്ള ശീലാ, അതെവിടെ മാറാനാ!.

'അതെന്താ നരകാവകാശികളില്‍ അധികവും സ്ത്രീകളെ ആണ് ഞാന്‍ കണ്ടത് എന്ന് റസൂല്‍(സ) പറയാന്‍ കാരണം ആണുങ്ങള്‍ എന്താപ്പോ അത്ര നല്ല പിള്ളേര്‍ ആണോ.?'. സുമയ്യാക്ക് അതങ്ങു ദഹിക്കുന്നില്ല. 'അധികവും എന്നല്ലേ പറഞ്ഞുള്ളൂ, മുഴുവന്‍ എന്ന് പറഞ്ഞില്ലല്ലോ' ഫാത്തിമ ടീച്ചര്‍ തിരിച്ചു ചോദിച്ചു. അവര്‍ തുടര്‍ന്ന് 'പ്രവാചകന്‍(സ) പറഞ്ഞത് സ്ത്രീകള്‍ കൂടുതല്‍ നിന്ദിക്കുന്നവരും, ഭര്‍ത്താവ്‌ ചെയ്തു തരുന്ന കാര്യങ്ങള്‍ക്ക് നന്ദി ഇല്ലാത്തവരും ആണ് എന്നാണ്. ശര്യല്ലേ.? നമ്മില്‍ എത്രപേര്‍ ഭര്‍ത്താവ് തരുന്നത് സന്തോഷത്തില്‍ സ്വീകരിക്കാറുണ്ട്. ഇതാപ്പോ! എന്ന രീതിയില്‍ പലപ്പോഴും പ്രതികരിക്കാറില്ലേ?'. 'അത് പിന്നെ ഇതാപ്പോ എന്ന് പറയിപ്പിക്കുന്ന കാര്യങ്ങള്‍ ചെയ്തുതന്നാല്‍ ഇതാപ്പോ എന്നല്ലേ പറയാന്‍ പറ്റൂ' സുമയ്യയുടെ മറുപടിയില്‍ കൂട്ടച്ചിരിയായി.

ടീച്ചര്‍ കൂട്ടിച്ചേര്‍ത്തു 'നബി(സ) പറഞ്ഞത് ഒരു സ്ത്രീ ഭര്‍ത്താവിന്റെ സംതൃപ്തി നിലനിര്‍ത്തി കൊണ്ട് മരിച്ചു പോയാല്‍ അവള്‍ സ്വര്‍ഗ്ഗവകാശി ആയിത്തീരും എന്നാണ്'. 'അല്ലാഹുവിന്റെ 99 നാമങ്ങള്‍ പഠിച്ചാലും സ്വര്‍ഗത്തില്‍ പോവും എന്നല്ലേ ടീച്ചര്‍ അന്ന് പറഞ്ഞത്' നജ്മയാണ്. 'ഉവ്വ് നജ്മാ പഠിക്കുകയും, വിശ്വസിക്കുകയും, പ്രവര്‍ത്തിക്കുകയും വേണം എന്നാലെ സ്വര്‍ഗത്തില്‍ എത്തൂ' ടീച്ചറുടെ മറുപടി. സ്വര്‍ഗത്തിലേക്ക് എളുപ്പവഴികള്‍ ഒന്നുമില്ല എന്ന ധ്വനി മറുപടിയില്‍ ഉണ്ടായിരുന്നു.

'അപ്പൊ ഭര്‍ത്താവിന്റെ തൃപ്തി നോക്കി നമ്മള്‍ മരിച്ചു സ്വര്‍ഗത്തില്‍ എത്തിയാല്‍ നമുക്കെന്താ കിട്ടാ.?' റംലക്ക് അതാണ് അറിയേണ്ടതു. 'നിനക്ക് ഇഷ്ടമുള്ള എന്തും കിട്ടും റംലാ,  നിങ്ങള്‍ക്ക്‌ ഭൂമിയില്‍ ഉള്ള ഇണകള്‍ അടക്കം..' ടീച്ചറുടെ മറുപടി മുഴുമിപ്പിക്കാന്‍ അനുവദിക്കാതെ റംല പറഞ്ഞു 'അയ്യേ അവിടേം അയാളെന്നെ..' റംലക്ക് ഇവിടുത്തെ കയ്പ്പ് തന്നെ ആവശ്യത്തില്‍ കൂടുതല്‍ ആയിരുന്നു. എല്ലാരും ചിരി പുറത്തു കാണിക്കാതെ തല താഴ്ത്തി ഇരുന്നു. ജാള്യതയോടെ റംല തല താഴ്ത്തി.

'ആണുങ്ങള്‍ക്ക് മനോഹരികളായ ഹൂര്‍ലിന്‍കളെ കിട്ടും സ്വര്‍ഗത്തില്‍ എത്തിയാല്‍, നമുക്കെന്താ കിട്ടുക.?' ആമിനക്കാണ് സംശയം. ഫാത്തിമ ടീച്ചര്‍ ഒരു ഷോര്‍ട്ട്കട്ട് എടുത്തു 'നമ്മളല്ലേ അവിടെ ഹൂര്‍ലിന്‍കളുടെ നേതാക്കള്‍!'. 'ഹും, ലീഡര്‍ എന്നും പറഞ്ഞ് ഇരുന്നിട്ട് എന്താ കാര്യം, ആണുങ്ങള്‍ ഹൂര്‍ലിന്‍കളുമായി കറങ്ങി നടക്കുന്നത് നോക്കിയിരിക്കണം ല്ലേ..' ആമിന വിഷമം മറച്ചു വെച്ചില്ല. വീണ്ടും കൂട്ടച്ചിരി, ചിരി ഒന്നടങ്ങിയപ്പോള്‍ 'വെളുത്ത കണ്ണുകള്‍ ഉള്ള എന്ന അര്‍ഥം വരുന്ന അഹ്വര്‍(പുല്ലിംഗം), ഹൌറ(സ്ത്രീലിംഗം) എന്ന പദങ്ങളുടെ ബഹുവചനമാണ് ഹൂര്‍ എന്നും അതിന് "പരിശുദ്ധരായ മനോഹരമായ കണ്ണുകള്‍ ഉള്ള ഇണകള്‍" എന്നാണ് ഒരു അര്‍ഥം' എന്നും ടീച്ചര്‍ വിശദമാക്കി. 'ആമിനാക്കും കിട്ടും മനോഹരമായ കണ്ണുകള്‍ ഉള്ള ഇണയേ, പേടിക്കണ്ട ട്ടോ..'. ഇപ്പോള്‍ ഉറക്കെ ചിരിച്ചത് ആമിനയാണ്.

'അല്ല സ്വര്‍ഗ്ഗത്തിലും നമ്മള്‍ ഹിജാബും പര്‍ദയും എല്ലാം ധരിക്കേണ്ടി വരോ' ചെറുപ്പത്തിന്റെ മുററത്തില്‍ തന്നെ നിന്നുകൊണ്ട് ഷംല ചോദിച്ചു. അടുത്തിടെ കല്യാണം കഴിഞ്ഞു നേരെ ജിദ്ദയിലേക്ക് കയറിവന്ന ഷംലക്ക് പര്‍ദ്ദ ഒരു തടവറ ആയിതുടങ്ങിയിരുന്നു. എത്ര ഭംഗിയുള്ള ചുരിദാര്‍ എല്ലാം ഉള്ളതാ.. ഈ പര്‍ദ്ദക്കടിയില്‍ ഇട്ടിട്ട് എന്താ കാര്യം അവളുടെ മനസ്സ്‌ അവള്‍ പലപ്പോഴും ക്ലാസ്സില്‍ തുറന്നതാണ്. 'സ്വര്‍‍ഗ്ഗത്തിലെ വസ്ത്രങ്ങള്‍ കനംകുറഞ്ഞ പട്ടുശീലയില്‍ സ്വര്‍ണനൂലില്‍ തുന്നിയവയാണ്. അവക്ക്‌ അനുയോജ്യമായ ആഭരണങ്ങളും ഉണ്ടാവും. ഹിജാബും പര്‍ദയും ഒന്നും ധരിച്ച് മൂടിപുതച്ചു നടക്കണ്ട അവിടെ ആരും ആരെയും തെറ്റായ രീതിയില്‍ നോക്കില്ല. വളരെ ഭംഗി ഉള്ള ആ വസ്ത്രങ്ങള്‍ ധരിച്ച് നമ്മള്‍ വളരെ സുന്ദരികള്‍ ആവും, നമ്മുടെ ഭംഗി നമ്മുടെ പ്രിയപെട്ടവരുടെ കണ്ണുകള്‍ക്ക്‌ മാത്രം ഉള്ളതാവും' ടീച്ചര്‍ പറഞ്ഞു നിര്‍ത്തി.

'ആണുങ്ങള്‍ അതിന് നമ്മുടെ വസ്ത്രത്തിന്റെ ഭംഗി നോക്കാറേ ഇല്ലല്ലോ, എപ്പോ കടയില്‍ പോയി അഭിപ്രായം ചോദിച്ചാലും കുഴപ്പമില്ല എന്നെ പറയൂ' ആമിനയാണ്. ഷംല ചിരിച്ചുകൊണ്ട് പറഞ്ഞു 'എന്‍റെ ഇക്ക നല്ല ഭംഗിയുണ്ട് എന്നാ എപ്പഴും പറയാ' 'സോപ്പാ മോളെ..' സുമയ്യ  തലകുലുക്കി തന്‍റെ എതിരഭിപ്രായം അറിയിച്ചു. 'എന്‍റെ കെട്ടിയോന്‍ കടയില്‍ കേറുക പോലുമില്ല, മുന്നില്‍ വണ്ടിയില്‍ ഇറക്കി വിടും, പര്‍ച്ചേസ് കഴിഞ്ഞാല്‍ മൊബൈലില്‍ വിളിക്കാന്‍ പറഞ്ഞു ഒരു പോക്കാണ്' റംല തന്നോട് തന്നെ പരിഭവം പറഞ്ഞു. മൊത്തത്തില്‍ എല്ലാവരും ആണുങ്ങള്‍ക്ക് ഭംഗി നോക്കാന്‍ അറിയില്ല എന്ന അഭിപ്രായത്തില്‍ ഒരുമിച്ചു‍ നിന്നു. ചര്‍ച്ചയുടെ പോക്ക് ശരിയല്ല എന്ന് തോന്നി ടീച്ചര്‍ ഇടപെട്ടു.

'എന്തുകൊണ്ടാണ് നമ്മുടെ ഭര്‍ത്താക്കന്മാര്‍ നമ്മുടെ വസ്ത്രത്തിലും നമ്മുടെ ഭംഗിയിലും ശ്രദ്ധിക്കാത്തത്, നമ്മുടെ കുറ്റം കൊണ്ടാണത്‌. എത്ര നല്ല വസ്ത്രങ്ങള്‍ കിട്ടിയാലും നിങ്ങള്‍ വീട്ടില്‍ എന്താണ് ധരിക്കുന്നത്..മാക്സി എന്ന ഒരു ഉറ. നമ്മള്‍ അണിഞ്ഞൊരുങ്ങുന്നത് മറ്റുള്ളവരെ കാണിക്കാന്‍ ആണ്. കല്യാണങ്ങള്‍ക്കും വിരുന്നുകള്‍ക്കും ഏറ്റവും മനോഹരമായത് നമ്മള്‍ മാറ്റിവെക്കുന്നു, ആഭരണങ്ങളും പൌഡറും എല്ലാം ഇട്ടു നമ്മള്‍ മോടി കൂട്ടുന്നു, തെറ്റാണ് ആ ചെയ്യുന്നത്, നിങ്ങളുടെ ഭര്‍ത്താവിന്റെ മുന്നില്‍ മാത്രമാണ് നീ അണിഞ്ഞു ഒരുങ്ങേണ്ടത്. കല്യാണങ്ങള്‍ക്കും വിരുന്നുകള്‍ക്കും നിങ്ങള്‍ നിങ്ങളുടെ സൌന്ദര്യം മറച്ചു പിടിക്കണം, നിങ്ങള്‍ വിയര്‍ത്ത്‌ നാറികൊണ്ടാണോ നിങ്ങളുടെ ഭര്‍ത്താക്കന്മാരേ സ്വീകരിക്കുന്നത് എന്നാല്‍ അത് മാറ്റണം, നിങ്ങളുടെ സാമീപ്യം അവര്‍ ആഗ്രഹിക്കണം, അതിന് നിങ്ങള്‍ അവരുടെ മുന്നില്‍ അണിഞ്ഞു ഒരുങ്ങണം'.

ചോദ്യങ്ങളും മറുപടികളുമായി സമയം നീണ്ടുപോയത്‌ ആരും അറിഞ്ഞില്ല. രണ്ടു മണിക്കൂര്‍ ക്ലാസ്സ്‌ രണ്ടര മണിക്കൂര്‍ ആയിരിക്കുന്നു. പെട്ടെന്ന് എല്ലാര്‍ക്കും തിരക്കായി, ഭര്‍ത്താക്കന്‍മാര്‍ പുറത്തു കാത്തു നില്‍ക്കുന്നവര്‍ തിരക്ക്‌ പിടിച്ച്‌ അവരുടെ കൂടെ പോയി, ചിലര്‍ ഫോണില്‍ ഭര്‍ത്താക്കന്‍മാര്‍ വരാന്‍ വൈകുന്നതില്‍ പരിഭവിച്ചു. എല്ലാവരും അവരവരുടെ കൂടുകളിലേക്ക്. ഫാത്തിമ ടീച്ചര്‍ കുഞ്ഞിനേയും എടുത്തു ഭര്‍ത്താവിന്റെ അരികിലേക്ക് നടന്നു.

'നിങ്ങളുടെ സാമീപ്യം അവര്‍ ആഗ്രഹിക്കണം, അതിന് നിങ്ങള്‍ അവരുടെ മുന്നില്‍ അണിഞ്ഞ് ഒരുങ്ങണം..' ഫാത്തിമ ടീച്ചറുടെ വാക്കുകള്‍ റംലയുടെ മനസ്സില്‍ നിറഞ്ഞു നിന്നു. അവളുടെ ഭര്‍ത്താവ് ഹസ്സന്‍ ഒന്നും മിണ്ടാതെ വണ്ടി ഓടിച്ചു കൊണ്ടിരിക്കുകയാണ്. ഹസ്സന്‍ കൂടുതല്‍ സംസാരിക്കാറില്ല, മറ്റുള്ളവരെ ശ്രദ്ധിക്കാതെ തലയും താഴ്ത്തിയാണ് നടക്കുക തന്നെ. റംല വിവാഹത്തിന് മുന്‍പ്‌ ഇങ്ങനെ ഒന്നും ആയിരുന്നില്ല. അവളുടെ വായാടിത്തം അവളുടെ രക്ഷിതാക്കളെ ആശങ്കപെടുത്തിയിരുന്നു. വിപരീത ദ്രുവങ്ങള്‍ ഒന്നിക്കുന്നു എന്ന ചൊല്ല് അവളെ കുറിച്ച് വളരെ സത്യമായിരുന്നു. നാട്ടില്‍ നിന്നും പോന്നതിന് ശേഷം റംലക്ക് സംസാരിക്കാന്‍ കിട്ടുന്നത് ക്ലാസുകള്‍ പോലെ ഇത്തരം അപൂര്‍വ അവസരങ്ങളില്‍ മാത്രമാണ്. ആദ്യമെല്ലാം അവള്‍ ഹസ്സനോട് നിര്‍ത്താതെ സംസാരിച്ചിരിക്കുമായിരുന്നു. അയാള്‍ മറുപടികള്‍ പിശുക്കി അധികവും മൂളലുകളില്‍ ഒതുക്കുന്നു എന്ന് മനസ്സില്‍ ആയി തുടങ്ങിയപ്പോള്‍ അവള്‍ക്ക് സംസാരിക്കാന്‍ വിഷയങ്ങള്‍ ഇല്ലാതായി തുടങ്ങി.

ഫ്ലാറ്റിനു മുന്നില്‍ വണ്ടി നിര്‍ത്തി ഹസ്സന്‍ പറഞ്ഞു 'നീ പൊയ്ക്കോ, ഞാന്‍ കറിക്ക് മീന്‍ വാങ്ങി വരാം..'. ലിഫ്റ്റില്‍ കയറി 5 എന്ന ബട്ടണ്‍ ഞെന്ക്കുമ്പോള്‍ അവള്‍ വീണ്ടും ടീച്ചര്‍ പറഞ്ഞത് ഓര്‍ത്തു. പിന്നെ എല്ലാം ശടപടാന്നായിരുന്നു. വേഗം വസ്ത്രം മാറി തലയില്‍ വെള്ളമൊഴിച്ചു വന്നു. നാട്ടില്‍ നിന്നും വരുമ്പോള്‍ ധരിച്ചിരുന്ന മഞ്ഞ ചുരിദാര്‍ അണിഞ്ഞു, മുഖത്ത് കുറച്ച് പൌഡറും പൂശി, പെര്‍ഫ്യൂം എടുത്ത് ചെറുതായി അവിടിവിടെ പൂശി. കണ്ണാടിയില്‍ കുറച്ച് നേരം തന്നെ തന്നെ നോക്കി നിന്നു, 'ടീച്ചര്‍ പറഞ്ഞത് കാര്യം തന്ന്യാ ഇപ്പൊ എനിക്കെന്നെ എന്നോട് ഒരു ഇഷ്ടൊക്കെ തോന്നുണുണ്ട്' എന്നും മനസ്സില്‍ കരുതി ഹസ്സനെയും കാത്തു സോഫയില്‍ ഇരുന്നു.

ലിഫ്റ്റ്‌ ബെല്‍ അടിക്കുന്ന ശബ്ദം കേട്ടപ്പോള്‍ തന്നെ ഹസ്സന്‍ ആണെന്ന് റംലക്ക് അറിയാമായിരുന്നു. ഡോര്‍ ബെല്‍ അടിച്ചപ്പോള്‍ വര്‍ധിച്ച സന്തോഷത്തോടെ അവള്‍ വാതില്‍ തുറന്നു. 

ഭര്‍ത്താവിന്റെ ആശ്ചര്യവും സന്തോഷവും നിറഞ്ഞ ഭാവം നേരില്‍ കാണാന്‍ അവള്‍ അയാളെ നോക്കി വാതില്‍ക്കല്‍ തന്നെ ഒന്നും മിണ്ടാതെ നിന്നു. ഹസ്സന്‍ ഒരു നിമിഷം നിന്നു, അയാളുടെ കണ്ണുകള്‍ അവളെ ആപാദചൂഡം ഒന്ന് ഉഴിഞ്ഞു, അവിശ്വസനീയതയോടെ അയാള്‍ അവളെ നോക്കി, പിന്നെ ക്ഷമാപണത്തോടെ അയാള്‍ പറഞ്ഞു 'സോറി മാറി അടിച്ചതാ..' അത് പറഞ്ഞയാള്‍ ലിഫ്റ്റിന് നേരെ തിരിഞ്ഞു നടന്നു. 5 എന്ന അക്കത്തില്‍ അമര്‍ത്തുമ്പോള്‍ അയാള്‍ മന്ത്രിച്ചു 'കണ്ടാ റംല ന്നെ..'

കാര്യം എന്തെന്നറിയാതെ റംല അപ്പോഴും വാതില്‍പ്പടിയില്‍ നില്‍പ്പുണ്ടായിരുന്നു.

-- ശുഭം --

9 comments:

  1. Enjoyed, Thank You.

    ReplyDelete
  2. നന്നായിട്ടുണ്ട് .സ്ത്രീകളുടെ സംശയം വായിച്ചു ചിരിച്ചു പോയി ..'ആണുങ്ങള്‍ക്ക് മനോഹരികളായ ഹൂര്‍ലിന്‍കളെ കിട്ടും സ്വര്‍ഗത്തില്‍ എത്തിയാല്‍, നമുക്കെന്താ കിട്ടുക.?

    ReplyDelete
  3. റംല നല്ല വസ്ത്രം ധരിച്ചു ഭര്‍ത്താവായ ഹസ്സന്റെ മുമ്പില്‍ ചെന്നു നിന്നപ്പോള്‍, ഭാര്യയെ തിരിച്ചറിയാന്‍ ഭര്‍ത്താവിനു കഴിഞ്ഞില്ലായെന്നാണോ ഉദ്ദേശിച്ചത്? എന്തോ ഒരവ്യക്തത ഫീല്‍ ചെയ്തു. ഒരുപക്ഷെ അത് എന്‍റെ അറിവില്ലായ്മയായിരിക്കാം.

    ReplyDelete
  4. പൊടുന്നനേ ഒരു ചേഞ്ച് കൊണ്ട് വന്നാ ഇങ്ങനിരിക്കും ലേ

    ReplyDelete
  5. ഒരു സ്ത്രീ തന്‍റെ ഭര്‍ത്താവിന്റെ മൂക്കില്‍ കൂടി ഒലിച്ചിറങ്ങുന്ന ചലം നാവുകൊണ്ട് തുടച്ചു കളഞ്ഞാല്‍ പോലും അതവളുടെ കടമയില്‍ മാത്രേ പെടൂ എന്നെവിടെയോ വായിച്ചതോര്‍ക്കുന്നു.ലേഖനത്തില്‍ പറഞ്ഞ കാര്യങ്ങളോട് യോജിക്കുന്നു.കൂടെ എന്തും സരസ്സമായി പറയാനുള്ള കഴിവിനെ അഭിനന്ദിക്കുക കൂടി ചെയ്യുന്നു.കഥയിലെ റംലയെ പോലെ പണ്ടൊരിക്കല്‍ ഞാനും പരീക്ഷിചിടുണ്ട്.ഭാഗ്യം എന്‍റെ നായകന് ഫ്ലാറ്റ് മാറിപോയി എന്നാ തോന്നല്‍ ഉണ്ടായില്ല.മാത്രമല്ല ആശ്ചര്യത്തോടെ ചിരിക്കുകയും സന്തോഷത്തോടെ നല്ലത് എന്ന് പറയുക കൂടി ചെയ്തു.ഏതൊരു പുരുഷനും അവന്റെ ഭാര്യ വൃത്തിയായി നടക്കണമെന്ന് ആഗ്രഹിക്കുന്നവരാണ്.അതിനാല്‍ തന്നെ അന്ന് മുതല്‍ ഇന്നു വരെ ഞാനത് പാലിചിടുണ്ട്.മിക്കവാറും താങ്ങളുടെ പോസ്റ്റുകള്‍ എന്നെ ചിന്തിപ്പികുകയും ചിരിപ്പിക്കുകയും ചെയ്യാറുണ്ട്.(എന്‍റെ കാക്കാ നിങ്ങള്‍ സ്ത്രീ വിരോധിയോ മറ്റോ ആണോ?ഭാര്യയുടെ കടമകള്‍ ഒര്മിപിച്ച നിലയ്ക്ക് ഭര്‍ത്താവിന്റെ കടമകള്‍ കൂടി വിവരിക്കുന്ന പോസ്റ്റ്‌ ഇടണം ട്ടാ.)

    ReplyDelete
  6. കണ്ടാ റംല ന്നെ..:)

    ReplyDelete
  7. 'ആണുങ്ങള്‍ക്ക് മനോഹരികളായ ഹൂര്‍ലിന്‍കളെ കിട്ടും സ്വര്‍ഗത്തില്‍ എത്തിയാല്‍, നമുക്കെന്താ കിട്ടുക.?'

    നല്ല കിടിലന്‍ ചോദ്യം.

    ReplyDelete
  8. നല്ല അവതരണം .പല കാര്യങ്ങളും മനസ്സിലാക്കാന്‍ പറ്റി

    ReplyDelete

Related Posts Plugin for WordPress, Blogger...