Saturday, March 17, 2012

മരണത്തിന്‍റെ നിറം

'എല്ലാവരും ഒന്ന് പുറത്തേക്ക് നിന്നെ.. പ്ലീസ്' സിസ്റ്റര്‍ ഞങ്ങളോട്‌ ആവശ്യപ്പെട്ടു.

മടിച്ചു മടിച്ച് എന്‍റെ സഹോദരി ഐസിയു വില്‍നിന്നും പുറത്തിറങ്ങി.

'ദയവു ചെയ്തു പുറത്തു നില്‍ക്കൂ, ഞങ്ങള്‍ക്ക്‌ കുറച്ച് പ്രൊസീജര്‍ ഉണ്ട്' അവര്‍ എന്നോട് വീണ്ടും നിര്‍ബന്ധിച്ചു.

'ക്ഷമിക്കണം എനിക്കിറങ്ങാന്‍ ആവില്ല, നിങ്ങളുടെ പ്രൊസീജര്‍ എന്‍റെ മുന്നില്‍ വെച്ചു ചെയ്യാം, സഹായം വേണമെങ്കില്‍ എന്നോട് പറയാം..' എനിക്കേറ്റവും പ്രിയപ്പെട്ട ആ ശരീരം ആര്‍ക്കെങ്കിലും വിട്ടു കൊടുക്കാന്‍ ഞാന്‍ ഒരുക്കമല്ലായിരുന്നു.

'എടാ രണ്ടാഗ്രഹാ എനിക്ക് ഒന്ന് ഒരു വെള്ളിയാഴ്ച മരിക്കണം, ജുമാഅക്ക് മുന്‍പ്, രണ്ടു മരിച്ചു കിടക്കുന്ന എന്‍റെ മുഖത്തു നോക്കിയാല്‍ ഞാന്‍ സന്തോഷത്തിലാ മരിച്ചത് എന്ന് എല്ലാര്‍ക്കും കാണണം..!' അതെ ഇന്ന് വെള്ളിയാഴ്ച്ചയാണ്, പുലര്‍ച്ചെ മൂന്ന് മണി, വേദന ഇല്ലാതെ സന്തോഷത്തോടെ ഈ ലോകത്തോട് വിടപറയാന്‍ പറ്റിയ ദിവസവും സമയവും. ഞാന്‍ ഇവിടെ വേണം സന്തോഷത്തിലാ പോവുന്നത് എന്നെനിക്ക് കാണണം, അരുത് എന്നെ നിര്‍ബന്ധിക്കരുത് എനിക്കാവില്ല പുറത്ത്‌ പോവാന്‍..

'നീ പോരുന്നോ ഹംസാക്കാനെ കാണാന്‍, പറ്റെ വയ്യാ..' എന്‍റെ ഉമ്മ അയല്‍വാസിയെ കാണാന്‍ പോവാണ്. എനിക്കന്ന് ചെറുപ്പമാണ്, അതിന്‍റെ ബോധമില്ലായ്മ കൊണ്ടാവണം കല്യാണങ്ങള്‍ക്കും, വിരുന്നുകള്‍ക്കും, രോഗികളെ സന്ദര്‍ശിക്കാനും ഒന്നും ഞാന്‍ വല്ലാതെ കൂടാറില്ലായിരുന്നു. അത് അറിഞ്ഞ് കൊണ്ടു തന്നെ ഉമ്മ എന്നെ കൂടുതല്‍ വിളിക്കാറില്ല, ഉമ്മ വിളിച്ചതല്ലേ പോവാം.

ഹംസാക്ക തൊട്ടടുത്ത വീടുകാരനാണ്, കിടപ്പില്‍ ആയിട്ട് കുറച്ചായി ഇപ്പോള്‍ സ്ഥിതി കുറച്ച് മോശമാണ്. തൊണ്ടയില്‍ കാന്‍സര്‍ വന്ന് ഒരു ദ്വാരമായിരുന്നു. വരാന്‍ ഉള്ളവര്‍ എല്ലാം വന്നിരിക്കുന്നു ഞങ്ങള്‍ ചെല്ലുമ്പോള്‍ വീട്ടില്‍ നിറയെ ആളുകള്‍ ഉണ്ട്.

ആളുകള്‍ക്ക് കാണാന്‍ ഉള്ള സൗകര്യം നോക്കി ഹംസാക്കാനെ മുന്‍വശത്തുള്ള ഒരു മുറിയില്‍ തന്നെയാണ് കിടത്തിയിരിക്കുന്നത്. മുറിയില്‍ കുറച്ച് പേര്‍ കൂടി നില്‍ക്കുന്നു, മകള്‍ ആവണം ഒരിടത്തിരുന്ന് ഖുര്‍ആന്‍ ഒതുന്നുണ്ട്, ആരോ ഇടയില്‍ വെള്ളം നനച്ച് ചുണ്ട് തുടച്ചു കൊണ്ടിരിക്കുന്ന.

ഹംസാക്ക ഇതൊന്നും അറിയുന്നുണ്ടോ എന്ന് സംശയമാണ്. കണ്ണുകള്‍ പാതി അടഞ്ഞതാണ്. വളരെ കഠിനമായ ഒരു ജോലി പോലെ വളരെ ശ്രമകരമായി ശ്വാസം ഉള്ളിലേക്ക് എടുക്കുന്നത് കുറച്ച് നേരത്തേക്ക്‌ അത് പുറത്ത് വരില്ല, നോക്കി നോക്കി ഇല്ല ഇനി ആ ശ്വാസത്തിനു മടക്കമില്ല എന്ന ഒരു തോന്നല്‍ വരുമ്പോള്‍ കണ്ണുകള്‍ എല്ലാം തുറിച്ച് ശ്വാസംമുട്ടി ശ്വാസം വിടും.

ശ്വാസം കഴിക്കുന്നത്‌ ഒരു ഭീകര ദൃശ്യം ആയിരുന്നു, കൂടുതല്‍ കണ്ടു നില്‍ക്കാന്‍ ആവാതെ ഞാന്‍ മുറിയില്‍ നിന്നും പുറത്തിറങ്ങി. കുറച്ച് നേരം കഴിഞ്ഞ് ഉമ്മയും ഞാനും തിരിച്ച് പോന്നു.

വഴിയില്‍ വെച്ച് ഉമ്മ എന്നോട് പറഞ്ഞു 'ഹംസാക്ക നേരം വെളുപ്പിക്കും എന്ന് തോന്നുന്നില്ല, നീ കണ്ടില്ലേ..' ഞാന്‍ അതിന് ഉമ്മയോട്‌ മറുപടി പറഞ്ഞില്ല. എന്‍റെ മനസ്സില്‍ മറ്റൊരു ചിന്തയായിരുന്നു. ഹംസാക്കാന്‍റെ മുറിയില്‍ നിന്നും പുറത്തേക്ക് ഇറങ്ങുമ്പോള്‍ ഞാന്‍ അയാളുടെ കാലുകളിലേക്ക് നോക്കി, കാലടികള്‍ കറുത്തിരുന്നു.

ഹംസാക്കാന്‍റെ കാലടികള്‍ക്ക് മരണത്തിന്‍റെ നിറമില്ലായിരുന്നു എന്നെനിക്ക് തോന്നി. ഇല്ല ഹംസാക്ക ഇന്ന് മരിക്കും എന്ന്  തോന്നുന്നില്ല, ഞാന്‍ എന്നോട് തന്നെ പറഞ്ഞു.

ഹംസാക്ക അന്നും അടുത്ത ദിവസവും എല്ലാം നേരം വെളുപ്പിച്ചു, അതെ കിടപ്പ് കുറച്ച് നാളുകള്‍ കൂടി നരകിച്ച് കിടന്നിട്ടാണ് മരിച്ചത്.

വര്‍ഷങ്ങള്‍ കടന്നുപോയി. ഞാന്‍ വിവാഹിതനായി. ഉമ്മ പ്രഷര്‍, ഷുഗര്‍ തുടങ്ങിയ രോഗങ്ങളുമായി കൂടുതല്‍ ചങ്ങാത്തത്തിലുമായി. ഒരു പൊട്ടു ഗുളികയില്‍ നിന്നും ഒരു മുഴുവന്‍ ഗുളിക (അങ്ങനെ ആയിരുന്നു ഉമ്മ രോഗത്തെ അളന്നിരുന്നത്) വരെ എത്തി ഡയബെട്ടിക്‌.

ഉമ്മാടെ ഉറക്കം വല്ലാതെ കുറഞ്ഞു. രാത്രി ഒരു പത്തു മണിക്ക് ഉമ്മ കിടക്കും ഏകദേശം മൂന്ന് മണി ആകുമ്പോള്‍ എഴുന്നേല്‍ക്കും പിന്നെ ഉറക്കം കിട്ടാതെ രാത്രി നമസ്കാരങ്ങള്‍ നമസ്കരിക്കും, പ്രാര്‍ഥിച്ച് ഇരിക്കും അഞ്ചോ ആറോ മണിക്ക് ബാങ്ക് കൊടുക്കുന്നത് വരെ, അതിന് ശേഷം ഫജര്‍ നമസ്ക്കരിച്ചു കിടന്ന് ചെറുതായി ഉറങ്ങും, വീടുണര്‍ന്നു പ്രാതല്‍ കാലമാകും വരെ.

'ഇന്ന് മരുന്നു കുടിക്കാന്‍ മറന്നു' എന്നും പറഞ്ഞ് ഉറങ്ങാന്‍ പോയ ഉമ്മ എഴുന്നേറ്റു വന്നപ്പോള്‍ ഞാനും ഭാര്യയും രാത്രി ഡൈനിങ്ങ്‌ റൂമില്‍ സംസാരിച്ചിരിക്കുകയായിരുന്നു. എന്നെ നോക്കി പുഞ്ചിരിയോടെ ഉമ്മ മരുന്നെടുത്തു. നിഷ്കളങ്കമായ ആ നോട്ടം ഞാന്‍ എന്‍റെ ജീവിതത്തില്‍ ഒരിക്കലും മറക്കില്ല, ഉമ്മാന്‍റെ മുഖത്ത് മഞ്ഞ നിറമായിരുന്നു, ചോര വാര്‍ന്ന മഞ്ഞ നിറം - മരണത്തിന്‍റെ നിറം.

മരണത്തിന്‍റെ നിറം എന്നത് കൊണ്ടു ഞാന്‍ ഉദേശിച്ചത്‌ മരിക്കാന്‍ ആയിതുടങ്ങുന്ന ഒരു വ്യക്തിയില്‍ ഉണ്ടാവുന്ന നിറമാറ്റത്തെകുറിച്ചാണ്. ചോര വാര്‍ന്ന ഒരു ഇളം മഞ്ഞ നിറം, ഒരു ചീസിന്‍റെ നിറം പോലെ അതെ അത് തന്നെയാവണം മരണത്തിന്‍റെ നിറം. ഇത്തരം ഒരു ഭ്രാന്തന്‍ ചിന്ത എന്‍റെ മനസ്സില്‍ എങ്ങനെ കേറി എന്നെനിക്കറിയില്ല, എവിടെയും വായിച്ചതായി ഓര്‍മ്മയില്ല, ആരും പറഞ്ഞതായും ഓര്‍ക്കുന്നില്ല, എങ്കിലും വളരെ കാലമായി എന്‍റെ മനസ്സില്‍ മരണത്തിന് മഞ്ഞ നിറമാണ്. ചിലപ്പോഴെങ്കിലും ആ നിറം ഞാന്‍ തിരിച്ചറിയാറുണ്ട് എന്നാണെന്‍റെ വിശ്വാസം..

ഉമ്മാടെ മുഖത്തെക്ക് ഒരിക്കല്‍ കൂടി നോക്കാന്‍ ധൈര്യമില്ലാതെ ഞാന്‍ ഉമ്മ പോകുന്ന വരേയ്ക്കും തലകുനിച്ചിരുന്നു. എന്‍റെ ഉമ്മാനെ എനിക്ക് ജീവനായിരുന്നു അതുകൊണ്ടുതന്നെ അന്നാ കാഴ്ച്ച എന്നെ വല്ലാതെ പരിഭ്രമിപ്പിച്ചു. എന്‍റെ പ്രിയപ്പെട്ട ഉമ്മയുടെ മരണമടുത്തു എന്നെനിക്ക് ആരോടും പറയാന്‍ കഴിയില്ല.. അത്തരം മാരകമായ ഒരു രോഗവും ഉമ്മാക്ക് പ്രത്യക്ഷത്തില്‍ ഇല്ലായിരുന്നു, മാത്രമല്ല ഇത് എന്‍റെ ഒരു ഭ്രാന്തന്‍ തോന്നല്‍ മാത്രമായിരുന്നു. പക്ഷെ ഈ ഒരു തോന്നല്‍ എന്‍റെ മനസ്സില്‍ മൂടിവേക്കാവുന്നതില്‍ കൂടുതലായിരുന്നു, എന്‍റെ മനസ്സ് എന്നേക്കാള്‍ നന്നായി അറിയുന്ന എന്‍റെ കൂട്ടുകാരിയുടെ മുന്നില്‍ ഞാന്‍ മടിച്ച് മടിച്ച് ആ വിവരം പുറത്തു വിട്ടു.

അവള്‍ ഭാഗ്യത്തിന് എനിക്ക് ഭ്രാന്താണ് എന്ന്, മനസ്സില്‍ പറഞ്ഞോ എന്നറിയില്ല, എങ്കിലും മുഖത്തു നോക്കി പറഞ്ഞില്ല. ഒന്നുമില്ല എല്ലാം എന്‍റെ തോന്നലാണ് എന്നവള്‍ എന്നെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു. അവളുടെ ആശ്വാസ വചനങ്ങള്‍ എന്‍റെ ഭീതി അകറ്റിയില്ല, എന്‍റെ ഉമ്മാക്ക് എന്തോ ആപത്ത് വരാന്‍ പോവുന്നു എന്നെനിക്ക് ഉറപ്പായിരുന്നു..

'ഓടിവരിന്‍ ഉമ്മ മിണ്ടുന്നില്ല..' അവളുടെ കരച്ചില്‍ കേട്ടാണ് അടുത്ത ദിവസം ഞാന്‍ ഉണര്‍ന്നത്. ഉമ്മയെ വിളിച്ചുണര്‍ത്തി ഒരു കാലിചായ കൊടുത്തിട്ടായിരുന്നു അവളുടെ പ്രഭാതം ആരംഭിച്ചിരുന്നത്. അന്ന് ചായയുമായി ഉമ്മയെ ഉണര്‍ത്താന്‍ ചെന്ന അവള്‍ കണ്ടത് കണ്ണ് തുറന്നിട്ടും ഒരക്ഷരം ഉരിയാടാത്ത എന്‍റെ ഉമ്മയെയാണ്.

ഉമ്മ മരിച്ചിട്ടില്ലായിരുന്നു, എങ്കിലും ഒരു പ്രതികരണവും പ്രകടിപ്പിക്കാതെ വാടിയ ചേമ്പിന്‍ തണ്ട് പോലെ നനഞ്ഞു കുതിര്‍ന്ന് ഉമ്മ കിടക്കുകയായിരുന്നു. ഉമ്മയെ വാരിയെടുത്തു ഞങ്ങള്‍ ആശുപത്രിയിലേക്ക്‌ പാഞ്ഞു.

അവര്‍ ഉമ്മാനെ ഐസിയു വില്‍ പ്രവേശിപ്പിച്ചു. ഉമ്മാക്ക് ഹാര്‍ട്ട്‌ അറ്റാക്ക്‌ വന്നതായിരുന്നു എന്ന് ഡോക്ടര്‍ പറഞ്ഞു. രണ്ടു ദിവസം കൊണ്ടു ഉമ്മ സാധാരണ ഗതിയിലേക്ക് വന്നു, ഭക്ഷണമായി കുറിയറി കഞ്ഞിയും മറ്റും കഴിക്കാന്‍ തുടങ്ങി. ഇല്ല എന്‍റെ ഉമ്മാക്ക് കുഴപ്പമൊന്നും ഇല്ല, അല്ലാഹുവിന്‌ സ്തുതി, അല്‍ഹംദുലില്ലാഹ്..

ഉമ്മാക്ക് വേദന ഒന്നും അനുഭവപ്പെട്ടിരുന്നില്ല, എന്താണ് സംഭവിച്ചത് എന്ന് ഉമ്മാക്ക് മനസ്സില്‍ ആയിരുന്നില്ല. 'ഷുഗര്‍ ഉള്ളത് കൊണ്ടു അറ്റാക്ക്‌ വേദന ഇല്ലാതെ വന്നു പോയതാ' ഡോക്ടര്‍ പറഞ്ഞു. 'ചിലപ്പോള്‍ തലച്ചോറില്‍ രക്തം കട്ട പിടിച്ച് ഓര്‍മ്മക്കുറവ് കാണാന്‍ സാധ്യതയുണ്ട്..' ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു.

'നാളെ ഡിസ്ചാര്‍ജ് ചെയ്യാം, നിങ്ങള്‍ എന്തായാലും കോഴിക്കോട്ടോ മറ്റോ നല്ല ഒരു ആശുപത്രിയില്‍ ഒന്ന് പോയി സ്കാന്‍ ചെയ്തിട്ട് വീട്ടില്‍ പോയാല്‍ മതി' ഡോക്ടറുടെ ഉപദേശം ഞങ്ങള്‍ക്ക് സ്വീകാര്യമായിരുന്നു.

അതൊരു ചെറിയ ആശുപത്രി ആയിരുന്നു, ഞങ്ങളുടേത് ചെറിയൊരു ഗ്രാമവും. പൊതുവേ നല്ല തിരക്ക്‌ അനുഭവപ്പെടാറുള്ള ആ ആശുപത്രിയില്‍ ഞങ്ങളുടെ ഭാഗ്യത്തിന് ആ ദിനങ്ങളില്‍ വലിയ തിരക്കുണ്ടായിരുന്നില്ല. ഡോക്ടറെയും നേര്സുമാരെയും ഞങ്ങള്‍ക്ക് എല്ലാം നല്ല പരിചയമായിരുന്നു, ആ സ്വാതന്ത്ര്യം ഞങ്ങള്‍ക്ക്‌ ഐസിയുവിന് അകത്തു വരെ പ്രവേശനം നല്‍കി.

'നമുക്ക്‌ വീട്ടിലേക്ക് പോവാം, ഇപ്പൊ എനിക്ക് കുഴപ്പം ഒന്നുമില്ലല്ലോ' വൈകീട്ട് ഉമ്മ എന്നോട് പറഞ്ഞു. 'നാളെ പോവാം ഉമ്മാ, ഡോക്ടര്‍ കോഴിക്കോട്ട് പോയി ഒന്ന് സ്കാന്‍ ചെയ്യാന്‍ പറയുന്നുണ്ട് അത് കഴിഞ്ഞ് പോയാല്‍ പോരെ..'. ഉമ്മ മൌനമായി എന്നെ നോക്കി നിന്നു. മൌനം സമ്മതമായി ഞാന്‍ എടുത്തു..

രാത്രി എന്‍റെ സഹോദരിയും ഞാനും ഐസിയുവിന് മുന്നില്‍ ഉള്ള കസേരയില്‍ ചുരുണ്ടുകൂടി. ഏകദേശം പുലര്‍ച്ചെ മൂന്നുമണിയോടെ ഒരു നേഴ്സ് ഓടിവരുന്ന ശബ്ദംകേട്ട് ഞങ്ങള്‍ ചാടിയെഴുന്നേറ്റു. ഐസിയുവിലേക്ക് കയറുമ്പോള്‍ അവര്‍ പറഞ്ഞു 'ഉമ്മാക്ക് വീണ്ടും അറ്റാക്ക്‌ വന്നു, ഡോക്ടര്‍ ഇപ്പൊ വരും..' അവരുടെ കൂടെ ഞങ്ങളും അകത്തു കയറി.

എന്‍റെ ഉമ്മ ചലനമറ്റ് കിടക്കുകയാണ്. ഒരു സിസ്റ്റര്‍ എന്തോ ഇന്‍ജെക്ഷന്‍ തയ്യാര്‍ ആക്കുന്നു മറ്റൊരാള്‍ ഡിഫിബ്രില്ലെടോര്‍ തുറന്നു ഉമ്മാക്ക് ഒരു ഇലക്ട്രിക്‌ ഷോക്ക്‌ കൊടുക്കാന്‍ ഒരുങ്ങുന്നു. കുഞ്ഞു കുന്നുകള്‍ കാണിക്കാറുള്ള ഹാര്‍ട്ട്‌ മോണിറ്റര്‍ ചലനമില്ലാതെ ഒരു നേര്‍രേഖയില്‍ നീങ്ങുന്നു..

'എല്ലാവരും ഒന്ന് പുറത്തേക്ക് നിന്നെ.. പ്ലീസ്' സിസ്റ്റര്‍ ഞങ്ങളോട്‌ ആവശ്യപ്പെട്ടു, മടിച്ചു മടിച്ച് എന്‍റെ സഹോദരി ഐസിയു വില്‍നിന്നും പുറത്തിറങ്ങി.
'ദയവു ചെയ്തു പുറത്തു നില്‍ക്കൂ, ഞങ്ങള്‍ക്ക്‌ കുറച്ച് പ്രൊസീജര്‍ ഉണ്ട്' അവര്‍ എന്നോട് വീണ്ടും നിര്‍ബന്ധിച്ചു.
'ക്ഷമിക്കണം എനിക്കിറങ്ങാന്‍ ആവില്ല, നിങ്ങളുടെ പ്രൊസീജര്‍ എന്‍റെ മുന്നില്‍ വെച്ചു ചെയ്യാം, സഹായം വേണമെങ്കില്‍ എന്നോട് പറയാം..' എനിക്കേറ്റവും പ്രിയപ്പെട്ട ആ ശരീരം ആര്‍ക്കെങ്കിലും വിട്ടു കൊടുക്കാന്‍ ഞാന്‍ ഒരുക്കമല്ലായിരുന്നു.

സിസ്റ്റര്‍ ഡിഫിബ്രില്ലെടോര്‍ പാഡ് ഉമ്മാടെ മാറില്‍ വെച്ച് ഷോക്ക്‌ നല്‍കി, ഉമ്മ കാലും തലയും ചെറുതായി ഉയര്‍ന്നു കട്ടിലില്‍ അമര്‍ന്നു, ഹാര്‍ട്ട്‌ മോണിറ്റര്‍ ഒരു ചെറിയ കുന്ന് രൂപം കൊണ്ടു പിന്നീട് മാറ്റമൊന്നുമില്ലാതെ നേര്‍രേഖയില്‍ പ്രയാണം തുടങ്ങി.

സിസ്റ്റര്‍ വീണ്ടും പാഡില്‍ ചാര്‍ജ് ചെയ്തു ഉമ്മാക്ക് അടുത്ത ഷോക്ക് നല്‍കി, ഹാര്‍ട്ട്‌ മോണിറ്റര്‍ പഴയതിലും ചെറിയ ഒരു കുന്ന് രൂപം കൊണ്ടു പിന്നീട് മാറ്റമൊന്നുമില്ലാതെ നീങ്ങി. സിസ്റ്റര്‍ മൂന്നാമതും പാടില്‍ ചാര്‍ജ് ചെയ്തു..

'എടാ രണ്ടാഗ്രഹാ എനിക്ക് ഒന്ന് ഒരു വെള്ളിയാഴ്ച മരിക്കണം, ജുമാഅക്ക് മുന്‍പ്, രണ്ടു മരിച്ചു കിടക്കുന്ന എന്‍റെ മുഖത്തു നോക്കിയാല്‍ ഞാന്‍ സന്തോഷത്തിലാ മരിച്ചത് എന്ന് എല്ലാര്‍ക്കും കാണണം..!' അതെ ഇന്ന് വെള്ളിയാഴ്ച്ചയാണ്, വേദന ഇല്ലാതെ സന്തോഷത്തോടെ ഈ ലോകത്തോട് വിടപറയാന്‍ പറ്റിയ ദിവസവും സമയവും..

വേണ്ട എന്‍റെ ഉമ്മ മരിക്കുമ്പോള്‍ ഇങ്ങനെ ഷോക്ക്‌ അടിപ്പിച്ചു വേദനിപ്പിക്കണ്ട, മരിക്കും അതിന് മാറ്റമില്ല.. എനിക്കറിയാം, പോയ്കോട്ടേ സന്തോഷത്തില്‍ തന്നെ..

'മതി ഇനി അടിക്കണ്ട..' ഞാന്‍ സിസ്റ്ററെ തടഞ്ഞു, അവര്‍ക്കും അറിയാമായിരുന്നുവെന്ന് തോന്നുന്നു വിഫലമായ ഒരു ജോലിയാണ് താന്‍ ചെയ്യുന്നതെന്ന്. കുറച്ച് നേരം ഞങ്ങള്‍ ഒന്നും മിണ്ടാതെ ഉമ്മാടെ ശരീരത്തില്‍ നോക്കി നിന്നു. എന്റെ ഉമ്മയുടെ മുഖത്ത് ഞാന്‍ സമാധാനം കണ്ടു, സന്തോഷം കണ്ടു. ഉമ്മയുടെ രണ്ടാഗ്രഹവും നടന്നു എന്ന വിശ്വാസത്തില്‍ ഞാന്‍  ഐസിയുവില്‍ നിന്നും പുറത്തിറങ്ങി, എന്‍റെ സഹോദരിയേ അറിയിക്കാന്‍..

8 comments:

  1. താഹിര്‍,
    ഒരാള്‍ മരിക്കുന്നത് എങ്ങനെയാണെന്ന് ഞാന്‍ കണ്ടിട്ടുണ്ട്. ശ്വാസം കിട്ടാതെ വലിക്കുന്നത്. ഒരു നിശ്വാസ വായുവിനിന്റെ വിലയെന്താണ് അന്ന് ഞാന്‍ അറിഞ്ഞു. ഓക്സിജന്‍ മാസ്ക് പിടിപ്പിക്കാന്‍ വൈകി ഇന്റെസി കെയര്‍ യൂണിറ്റിന്റെ വാതില്‍ വലിച്ചടച്ചപ്പോഴും എന്താണ് സംഭവിച്ചതെന്ന് അറിയാതെ ആ വാതില്‍ക്കല്‍ നിന്ന് ഞാന്‍ മൂന്നു ദിവസത്തോളം നിലവിളിച്ചിട്ടുണ്ട്. ആ പ്രാര്‍ഥനയില്‍ തിരികെയെത്തി അമ്മ ഇന്നും എന്നോടൊപ്പമുണ്ട്.

    നന്ദി ആ ഓര്‍മ്മകള്‍ തിരികെത്തന്നതിന്.

    ReplyDelete
  2. ഉമ്മ എന്നും ഉണ്ടാകും കൂടെ തന്നെ.... വിഷമിക്കരുത്... മനസ് നൊന്തു...

    ReplyDelete
  3. ഞാന്‍ നേരില്‍ കണ്ട ആദ്യ മരണം എന്‍റെ അമ്മായിയുടെതാണ്...
    അതോടെ മരണമെന്നാല്‍ വല്ലാതെ പേടിപിക്കുന്ന ഒന്നായിട്ടാണ് എനിക്ക് തോന്നിയിടുള്ളത്..നമ്മുടെ മരണത്തെക്കാള്‍ ദു:ഖകരം നമുക്ക് പ്രിയപെട്ടവരുടെ മരണം കാണേണ്ടി വരുന്നതാണ്...പ്രാര്‍ത്ഥനകളില്‍ ഉമ്മ എന്നും ജീവിച്ചിരിക്കട്ടെ...

    ReplyDelete
  4. ഉമ്മയുടെ ആഗ്രഹം പോലെ മരണം നടന്നുവല്ലോ. നിങ്ങളിരുവരെയും സ്വര്‍ഗത്തില്‍ നാഥന്‍ ഒരുമിച്ചു ചേര്‍ക്കട്ടെ.

    ReplyDelete
  5. മനസ്സിലൊരു പിടച്ചില്‍.. :(

    ReplyDelete
  6. മരണസമയത്തും പ്രിയപ്പെട്ട ഉമ്മയ്ക്കരികില്‍ നില്‍ക്കാന്‍ കഴിഞ്ഞതൊരു ഭാഗ്യം
    ഉമ്മയെ സന്തോഷത്തോടെ പറഞ്ഞയയ്ക്കാന്‍ കഴിഞ്ഞതൊരു ഭാഗ്യം

    പ്രാര്‍ത്ഥനകള്‍

    ReplyDelete
  7. ......പിന്നെങനെയാണു ത്വാഹിർ സാഹിബ്, വൃദ്ധസദനങൾ ഉണ്ടാകുന്നത്?!!
    നൊന്തു പെറ്റ ഉമ്മ-അമ്മ-യെ തിരിച്ചറിയാത്തതു കൊണ്ടോ?!!!

    അല്ലാഹു,ഉമ്മക്ക് പൊറുത്തുകൊടുക്കട്ടേ!
    കരുണ ചൊരിയട്ടെ!

    ReplyDelete
  8. ......പിന്നെങനെയാണു ത്വാഹിർ സാഹിബ്, വൃദ്ധസദനങൾ ഉണ്ടാകുന്നത്?!!
    നൊന്തു പെറ്റ ഉമ്മ-അമ്മ-യെ തിരിച്ചറിയാത്തതു കൊണ്ടോ?!!!

    അല്ലാഹു,ഉമ്മക്ക് പൊറുത്തുകൊടുക്കട്ടേ!
    കരുണ ചൊരിയട്ടെ!

    ReplyDelete

Related Posts Plugin for WordPress, Blogger...