Friday, February 15, 2013

സുഖവാസം

ഒന്നാം ഭാഗം: ആതുരാലയം ഇവിടെ വായിക്കാം

റോഡില്‍ നല്ല തിരക്ക്‌ അനുഭവപ്പെടുന്നുണ്ടായിരുന്നു. ജോ നല്ല ഉത്സാഹവതിയായി കാണപ്പെട്ടു. മിഠായി വാങ്ങി കൊടുക്കണം എന്ന് പറഞ്ഞ് കുറച്ചു പിണങ്ങി കരഞ്ഞു..

പത്തു മിനുറ്റ് ദൂരത്തില്‍ ആയിരുന്നു എങ്കിലും അരമണിക്കൂര്‍ എടുത്തു ഹോസ്പിറ്റലില്‍ എത്തിപ്പെടാന്‍..

ഇടുങ്ങിയ റോഡുകള്‍ക്കിടയില്‍ ഒരു വലിയ ആശുപത്രി.. കാര്യമായ ഒച്ച അനക്കം ഇല്ലാതെ, ഉറക്കംതൂങ്ങി അങ്ങനെ ഞങ്ങളെയും കാത്ത്..


ചെന്നപാടെ ഞാന്‍ അഡ്മിന്‍ ചാര്‍ജ് ആയ നൌഫലിനെ തിരഞ്ഞു. പീടിയാട്രീഷനെ കുറിച്ച് അന്യേഷിച്ചു, ഡോക്ടര്‍ ജമാല്‍ - മലയാളി അല്ല.. ഒഴിഞ്ഞ ഒരിടത്തേക്ക് നൌഫലിനെ മാറ്റി നിര്‍ത്തി ഞാന്‍ പറഞ്ഞു..

സഹോദരാ, ഞാന്‍ എന്‍റെ മകളെ ക്ലിനിക്കല്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്ത് വീട്ടില്‍ പോവുന്ന വഴിയാണ്, അവള്‍ക്ക്‌ കുറച്ച് തളര്‍ച്ചയുണ്ട്, ഒരു ദിവസം ഒബ്സര്‍വേഷന്‍ നന്നാവും എന്ന് പീഡിയാട്രിഷന്‍ ഡോക്ടര്‍ അനിത പറഞ്ഞ് ഇവിടേക്ക് ഡയറക്റ്റ് ചെയ്തതു കൊണ്ട് മാത്രമാണ് ഞാന്‍ വന്നിരിക്കുന്നത്.

എന്‍റെ ഇന്‍ഷുറന്‍സ് കമ്പനി കണ്ടാല്‍ നിങ്ങളുടെ ഡോക്ടര്‍ക്ക്‌ ഒരുപാട് ടെസ്റ്റുകള്‍ എന്‍റെ മകളുടെ മേല്‍ ചെയ്യാന്‍ കാണും, ആയിക്കോളൂ, പക്ഷേ എന്തിനുള്ളതാണ് എന്ന് എന്നോട് പറയാതെ അവള്‍ക്ക് ഒരു മരുന്നും കൊടുക്കരുത്. ഞാന്‍ ഇത് നേരിട്ട് ഡോക്ടറോടു പറഞ്ഞാല്‍ അദേഹത്തിന് അത് മുഷിച്ചിലാവും, അത് കൊണ്ട് താങ്കള്‍ ദയവുചെയ്ത് ഈ വിവരം അദ്ദേഹത്തെ അറിയിക്കണം.

നൌഫലിന് കാര്യങ്ങളുടെ കിടപ്പ് പെട്ടെന്ന് പിടികിട്ടി, ഡോക്ടറോട് അദ്ദേഹം സംസാരിക്കാം എന്നേറ്റു, എന്നോട് പോയി ഒരു കേസ് ഓപ്പണ്‍ ചെയ്യാന്‍ ആവശ്യപ്പെട്ടു.

ഇവിടെ ഒരു ഒപ്പിടണം. കുനുകുനാ അറബിയിലും ഇങ്ക്ലീഷിലും എഴുതിയ ഒരു ഫോം എടുത്തു തന്ന് കൌണ്ടറില്‍ ഉള്ള ആള്‍ ആവശ്യപ്പെട്ടു. കണ്ണട വേണം വായിക്കാന്‍ അത്രയ്ക്ക് ചെറിയ അക്ഷരങ്ങള്‍..

എന്താ ഇത്, മറ്റുള്ള ഹോസ്പിറ്റലിലൊന്നും ഇങ്ങനൊന്ന് കണ്ടിട്ടില്ലല്ലോ..
ഓ.. അതൊരു ഫോര്‍മാലിറ്റി ആണെന്നേ.. പേന വെച്ചു നീട്ടുമ്പോള്‍ അയാള്‍ പറഞ്ഞു..

ഞാന്‍ ഒപ്പിടുന്ന ഭാഗം നോക്കി, ഒപ്പ് ഇല്ലെങ്കില്‍ വിരലടയാളം രേഖപ്പെടുത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്..

ഇത് കണ്ടിട്ട് ഒരു ഫോര്‍മാലിറ്റി ആയി തോന്നുന്നില്ല, വായിച്ചു നോക്കാതെ ഒപ്പിടാന്‍ ബുദ്ധിമുട്ടാണ്.. ഈ ഫോട്ടോകോപ്പി തെളിച്ചം കുറവാണ്, വായിക്കാന്‍ പറ്റുന്ന ഒരു കോപ്പി താ, വായിച്ചിട്ട് ഒപ്പിട്ടു തരാം..

വേറെ കോപ്പി ഇല്ലാ, ഉള്ളതിനെല്ലാം ഇത്രയേ തെളിച്ചം ഉള്ളൂ..അയാള്‍ കൈ മലര്‍ത്തി

ഒപ്പിടാതെ കേസ് ഓപ്പണ്‍ ചെയ്യില്ല, വെറുതെ എന്തെങ്കിലും ഒന്ന് കോറിയാല്‍ മതിയെന്നേ.. അയാളുടെ സഹായി എന്‍റെ ജൊലി എളുപ്പമാക്കാന്‍ വന്നു

ഞാന്‍ ഫോമും പേനയും അയാള്‍ക്ക് നേരേ നീട്ടി, വെറുതെ കോറിയാല്‍ മതിയെങ്കില്‍ പിന്നെ നിങ്ങള്‍ തന്നെ അങ്ങ് കോറിയാട്ടെ..

എന്ത് ചെയ്യണം എന്നറിയാതെ അവര്‍ ഒരു നിമിഷം നിന്നു, എപ്പോഴെങ്കിലും വീണു കിട്ടുന്ന ഒരു കസ്റ്റമര്‍ അവര്‍ക്ക്‌ വിലപ്പെട്ടതാണ് എന്നെനിക്കറിയാമായിരുന്നു.

'നിങ്ങള്‍ നൌഫലിനോട് പോയി പറയൂ, ഈ കസ്റ്റമര്‍ ഫോം വായിച്ചു നോക്കാതെ ഒപ്പിടാന്‍ ആവില്ല എന്നാണ് പറയുന്നത്, എന്ത് ചെയ്യണം എന്ന്' ഞാന്‍ അവരെ അറിയിച്ചു.

അയാള്‍ പോയി, നൌഫലിനെ കൂട്ടി വന്നു, നൌഫല്‍ ഒന്നും പറയാതെ ഒപ്പില്ലാതെ തന്നെ കേസ് ഓപ്പണ്‍ ചെയ്തു തന്നു.

നൌഫല്‍ ഞങ്ങളെയും കൂട്ടി ഡോക്ടര്‍ ജമാലിലെ കാണാന്‍ ചെന്നു.. ഡോക്ടര്‍ ജമാല്‍ ജോയേ നോക്കി, കുട്ടി വീക്ക്‌ ആണ് ഡ്രിപ്പ് കൊടുക്കണം എന്ന് പറഞ്ഞു.

അവിടെ വെയിറ്റ് ചെയ്തോളൂ, റൂം ശരിയാക്കി ഇപ്പോള്‍ വിളിക്കും.. ഞങ്ങളെ വിട്ട്‌ നൌഫല്‍ അപ്രത്യക്ഷമായി..

ഞങ്ങള്‍ വെയിറ്റ് ചെയ്തു.. ജോ അസിയുടെ കയ്യില്‍ കിടന്ന് മയക്കമായി.. മിനുട്ടുകള്‍ കൊഴിഞ്ഞടര്‍ന്നു.

അരമണിക്കൂറോളം കഴിഞ്ഞിട്ടും ആരും വിളിക്കുന്നില്ല, ഞാന്‍ കൌണ്ടറില്‍ ചെന്നു..

അരമണിക്കൂര്‍ ആയി ഒബ്സര്‍വേഷന്‍ എന്ന പേരില്‍ ഇവിടെ വന്നിട്ട് ഞങ്ങള്‍ കാത്ത് ഇരിക്കാന്‍ തുടങ്ങിയിട്ട്, ഡ്രിപ്പ് കൊടുക്കണം എന്ന് നിങ്ങളുടെ ഡോക്ടര്‍ പറയുന്നു, എന്താ നിങ്ങളുടെ ഉദ്ദേശം. ഹെഡ് സിസ്റ്റര്‍ ഓടി വന്നിട്ട് പറഞ്ഞു സാര്‍ നിങ്ങള്‍ക്ക് റൂമിന് ഇന്‍ഷുറന്‍സ് അപ്പ്രൂവല്‍ ആവാന്‍ വെയിറ്റ് ചെയ്യുകയാണ്.

ഞാന്‍ പറഞ്ഞോ എനിക്ക് റൂം വേണമെന്ന്.. എന്‍റെ ശബ്ദം ഉയര്‍ന്നു. എനിക്ക് വാര്‍ഡ്‌ മതി, എന്‍റെ കുഞ്ഞിന് വരുന്ന ചിലവുകള്‍ക്ക് നിങ്ങള്‍ ഇന്‍ഷുറന്‍സ് അപ്പ്രൂവല്‍ കാക്കണ്ട, അപ്പ്രൂവല്‍ ആയില്ലെങ്കില്‍ ഞാന്‍ തരാം കാശ്.

ശരി സാര്‍ വാര്‍ഡില്‍ ഇപ്പൊ ഡ്രിപ്പ് സ്റ്റാര്‍ട്ട്‌ ചെയ്യാം.. അവര്‍ അതിനുള്ള സജ്ജീകരണങ്ങള്‍ക്കായി ഓടി.

ഞാന്‍ വീണ്ടും ഡോക്ടര്‍ ജമാലിനെ സന്ദര്‍ശിച്ചു.. 'ഡോക്ടര്‍ അവള്‍ നാലു ദിവസമായി ഒന്നും കഴിച്ചിട്ടില്ല, എന്ത് കൊടുത്താലും ചര്‍ദ്ദിച്ച് പോവുകയാണ്, ഇന്ന് രണ്ടു ബോട്ടില്‍ ഡ്രിപ്പ് കൊടുത്തതിനു ശേഷം ഇപ്പോള്‍ മാത്രമാണ് ഒന്ന് ഉഷാര്‍ ആയത്, അവള്‍ക്ക്‌ എന്തെങ്കിലും കഴിക്കാന്‍ കൊടുക്കണോ അതോ ഈ ഡ്രിപ്പ് മാത്രം മതിയോ..

വേണം വേണം, അവള്‍ സ്ഥിരമായി കഴിക്കുന്ന എന്ത് ഭക്ഷണവും കൊടുത്തോളൂ, ചപ്പാത്തിയോ ദാലോ അങ്ങനെ എന്തും..

പൊട്ടന്‍ ഡോക്ടര്‍, രണ്ടു വയസ്സായ കുട്ടി ചപ്പാത്തിയല്ലേ തിന്നാ, നാല്‍പ്പതു കടന്ന എനിക്ക് കിട്ടാറില്ല ചപ്പാത്തി, പിന്നാ..

ഡോക്ടര്‍ ഞങ്ങള്‍ കാലത്ത് വീട്ടില്‍ നിന്നും പോന്നതാണ്, ഇപ്പോള്‍ തന്നെ ഒരു പാട് വൈകി, കുഞ്ഞിന് ഇങ്ങനത്തെ അവസ്ഥയില്‍ എരിവും പുളിയും ഒക്കെ.. ഹോസ്പിറ്റലില്‍ നിങ്ങള്‍ കുട്ടികള്‍ക്ക് എത്തരം ഭക്ഷണമാണ് കൊടുക്കാറുള്ളത്..

ഇവന്‍ എവിടുത്തുകാരനെടാ എന്ന മട്ടില്‍ എന്നേ ഒന്ന് നോക്കി ഡോക്ടര്‍ പറഞ്ഞു, ഞങ്ങള്‍ ഇവിടെ ഭക്ഷണം ഒന്നും കൊടുക്കാറില്ല, എല്ലാം പേഷ്യന്‍സ്‌ സ്വയം കൊണ്ടു വരണം.

കടയില്‍ നിന്നും ഞാന്‍ എന്തെങ്കിലും ഭക്ഷണം വാങ്ങിച്ചു കൊടുക്കുകയാണെങ്കില്‍ എങ്ങിനത്തെ ഭക്ഷണം ഞാന്‍ വാങ്ങിക്കണം.. മടിച്ചു മടിച്ചു ഞാന്‍ ചോദിച്ചു.

കുട്ടിക്ക്‌ ഇഷ്ടമാവുന്നത് വാങ്ങിക്കോളൂ, ചിപ്സോ, പുട്ടിന്ഗോ, ബിസ്ക്കറ്റോ, ഫ്രൂട്ട്സോ എന്തും..

നല്ല ബെസ്റ്റ്‌ ഡോക്ടര്‍, ഈ അവസ്ഥയില്‍ കൊടുക്കാന്‍ പറ്റിയ മുതലേയ് ബിസ്കറ്റും, ചിപ്സും.

അസി എന്നോട് പറഞ്ഞു, ഇനി ഞാന്‍ ഫോളോ ചെയ്തുകൊള്ളം, നിങ്ങള്‍ പോയി ജോക്ക് കുറച്ച് സെരിലാക്‌ വാങ്ങണം, കുറച്ച് ഫ്രൂട്ട്സും..

ഞാന്‍ അങ്ങിനെ സാധനം വാങ്ങിക്കാനായി പുറത്തിറങ്ങി. കടയില്‍ സാധനങ്ങള്‍ വാങ്ങുന്നതിനിടയില്‍ അസി ഫോണ്‍ വിളിച്ച് വിശേഷങ്ങള്‍ എന്നേ അറിയിച്ചു കൊണ്ടിരുന്നു.

വാര്‍ഡില്‍ വെച്ചു സിസ്റ്റര്‍ക്ക് അവള്‍ ടെസ്റ്റ്‌ റിസള്‍ട്ടുകള്‍ നല്‍കിയത്രെ.. അതൊന്നും ഡോക്ടര്‍ക്ക്‌ മതിയാവില്ല, ഇവിടുന്ന്‌ വീണ്ടും ടെസ്റ്റ്‌ ചെയ്യാന്‍ പറയും എന്ന് സിസ്റ്റര്‍ അഭിപ്രായപെട്ടുപോലും. ഇത് നിങ്ങളുടെ ക്ലിനിക്കില്‍ നിന്നും അരമണിക്കൂര്‍ മുന്‍പ്‌ ടെസ്റ്റ്‌ ചെയ്തതാണ്, തല്‍ക്കാലം ഇത് മതി എന്ന് ഞാന്‍ പറഞ്ഞതായി നിങ്ങള്‍ ഡോക്ടറോട് പറഞ്ഞേക്കൂ എന്നവള്‍ ആവശ്യപ്പെട്ടു..

കുറച്ച് സമയങ്ങള്‍ക്ക്‌ ശേഷം ഡോക്ടര്‍ വാര്‍ഡില്‍ വന്നു, ജോയുടേ കയ്യില്‍ നിന്നും പിഐവി ലൈന്‍ അഴിച്ചു മാറ്റി, അടുത്ത കയ്യില്‍ പുതിയത് പിടിപ്പിക്കാന്‍ ആവശ്യപ്പെട്ടുവെന്നും, സിസ്റ്റര്‍ ഡോക്ടറോട് അത് വേണോ ഇത് തന്നെ പോരെ എന്ന് ചോദിച്ചതിന് 'അത് വര്‍ക്ക്‌ ചെയ്യുന്നുണ്ട് എന്ന് നിനക്കറിയാമോ, ഞാന്‍ പറഞ്ഞത് അങ്ങ് ചെയ്‌താല്‍ മതി..' എന്ന് പറഞ്ഞ് പോയെന്നും, പിഐവി ലൈന്‍ അഴിക്കാന്‍ ശ്രമിച്ച സിസ്റ്ററോട് അസി ഇതില്‍ ആണെങ്കില്‍ ഡ്രിപ്പ് കൊടുത്താല്‍ മതി എന്ന് പറഞ്ഞു എന്നും, കുറച്ച് നേരത്തിനു ശേഷം ഡ്രിപ്പ് കൊടുക്കാന്‍ തുടങ്ങിയെന്നും അറിയിച്ചു.

കുറച്ച് കഴിഞ്ഞ് അസിയുടെ ഫോണ്‍ വന്നു.. 'നിങ്ങള്‍ ജോയുടെ ഭക്ഷണവുമായി തിരക്കിട്ട് വരേണ്ട, അവള്‍ നല്ല ഉറക്കത്തിലാണ്, നമുക്കുള്ള ഭക്ഷണം കൂടി വാങ്ങി വന്നാല്‍ മതി, റൂം ശരിയായി, അടിപൊളി റൂം ആണ്..'

കുറച്ച് വൈകിയെങ്കിലും കാര്യങ്ങള്‍ക്ക് തുടക്കമായി എന്ന സമാധാനവുമായി ഞങ്ങള്‍ക്കുള്ള ഭക്ഷണവുമായി ഞാന്‍ ഹോസ്പിറ്റലിലേക്ക് മടങ്ങി.

ഹെഡ് സിസ്റ്റര്‍ പുഞ്ചിരിയോടെ അഭിവാദ്യം ചെയ്തു, 'അവരെ റൂമിലേക്ക്‌ മാറ്റി, വീഐപി റൂം തന്നെ അറേഞ്ച് ചെയ്തിട്ടുണ്ട് ട്ടോ..'.








'അതൊന്നും വേണ്ടായിരുന്നു, വാര്‍ഡ്‌ തന്നെ ധാരാളമായിരുന്നു..' പാവം എന്‍റെ ഇന്‍ഷുറന്‍സ് കമ്പനിയെ ഓര്‍ത്തുകൊണ്ടു ഞാന്‍ പറഞ്ഞു..

കുഞ്ഞിനെങ്ങിനെ..
നല്ല ഉറക്കമാണ്.. ഡ്രിപ്പ് കൊടുക്കാന്‍ തുടങ്ങിയപ്പോള്‍ നല്ല കരച്ചിലായിരുന്നു, ഞാന്‍ ഒരു സെടെറ്റീവ് (മയങ്ങാന്‍ ഉള്ള സൂചി) കൊടുത്തിട്ടുണ്ട്‌.

പകച്ചു പോയി ഞാന്‍ അത് കേട്ടപ്പോള്‍.. എന്‍റെ കുഞ്ഞ് ആദ്യത്തെ ഹോസ്പിറ്റലില്‍ നിന്നും ഡ്രിപ്പ് കൊടുത്തപ്പോളും നല്ല കരച്ചില്‍ ആയിരുന്നു, അവള്‍ പിഐവി ലൈന്‍ വലിച്ചു പറിക്കാന്‍ ശ്രമിക്കുന്നത് ഞാന്‍ കണ്ടതാണ്.. അപ്പോള്‍ സിസ്റ്റര്‍ സൗമ്യ..

ഞാന്‍ ഓടി റൂമില്‍ എത്തി, ജോ ഒന്നും അറിയാതെ ബോധമില്ലാതെ ഉറങ്ങുകയാണ്. അസിയോട് ഞാന്‍ കാര്യങ്ങള്‍ വിശദീകരിച്ചു

ഡാഷിന്റെ മോളെ, അപ്പൊ സിസ്റ്റര്‍ സൗമ്യ, അവളായിരുന്നോ ഈ നാടകത്തിലെ മെയിന്‍ ആക്ടര്‍.. ഇതില്‍ ജോയും നമ്മളും ഒന്നും ഇല്ല അല്ലെ..

ഉണ്ടല്ലോ നമുക്ക്‌ കാമിയോ അപ്പിയറന്‍സ് അല്ലെ, സിസ്റ്റര്‍ സൗമ്യ ആണ് മെയിന്‍ ആക്ടര്‍, നെഗറ്റീവ് ഹീറോ..

നമുക്ക്‌ ഇവളെ അങ്ങ് തട്ടിയാലോ, സിസ്റ്റര്‍ സൗമ്യയേ..
അപ്പൊ ഡോക്ടര്‍ അനിത.. ഡോക്ടര്‍ മെഹറുന്നീസ..?

അവരെയും തട്ടാം..
അപ്പൊ ഡോക്ടര്‍ ജമാലോ..

അവനെയും തട്ടാം..
എന്നാലെ നിങ്ങള്‍ തട്ടാനുള്ള ലിസ്റ്റ് ഉണ്ടാക്കിക്കോ, ഞാന്‍ അതിനിടയില്‍ ഈ കോഴിയെ തട്ടട്ടെ.. വിശന്ന് മനുഷ്യന്റെ കിഡ്നി കരിഞ്ഞു..

ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോള്‍ ഞങ്ങള്‍ സിസ്റ്റര്‍ സൗമ്യയുടേ അഭിനയ മുഹൂര്‍ത്തങ്ങള്‍ റീവൈന്ടു ചെയ്തു വീണ്ടും കണ്ടു..

..എന്നേ വിശ്വസിക്കാം പച്ചയാണ് എന്ന് നോക്കണ്ട, ഈ ഡോക്ടര്‍ സത്യത്തില്‍ വളരെ കഴിവുള്ള ആളാണ്‌
..എന്‍റെ കുട്ടിയെപ്പോലെ കരുതി പറയാണ് കുഞ്ഞിനെ പീഡിയാട്രിഷനേ കാണിച്ചിട്ട് പോയാല്‍ മതി
..എന്തൊരു കരച്ചില്‍ ആയിരുന്നു, ഇപ്പോള്‍ സൂചി കുത്തിയിട്ട് കണ്ടില്ലേ ഒരു അനക്കവും ഇല്ല
..ഇവര്‍ ഒരു ഹോമിയോ ഡോക്ടറെയാ കാണിച്ചത്‌
..പേടിക്കേണ്ട ഞങ്ങളുടെ തന്നെ വേറെ ഒരു ഹോസ്പിറ്റല്‍ ഉണ്ട്
..ഈ കത്ത് അവിടെ ഓഫീസില്‍ കൊടുത്താല്‍ മതി, എല്ലാം ഞാന്‍ വിളിച്ചു പറഞ്ഞിട്ടുണ്ട്
..അവിടെ വേറെ നല്ല പീഡിയാട്രിഷന്‍ ഉണ്ട്
..അവിടെ ആവുമ്പോള്‍ ഒബ്സര്‍വേഷന് എല്ലാം നല്ല സൌകര്യങ്ങള്‍ ഉണ്ട്

സിസ്റ്റര്‍ സൗമ്യ ആദ്യം മുതലേ കരുക്കള്‍ നീക്കുകയായിരുന്നു, എന്‍റെ മകളേ ഉറക്കിക്കിടത്തി എന്നേ ഭീഷണിപ്പെടുത്തുകയായിരുന്നു, അവര്‍ക്ക്‌ പിഴിയാവുന്നിടത്തോളം പിഴിഞ്ഞ് എന്നേ മറ്റൊരു ആശുപത്രിക്ക് വില്‍ക്കുകയായിരുന്നു. സൗമ്യത അവരുടെ ഒരു മൂടുപടം മാത്രമായിരുന്നു..

ജോയുടെ ഡ്രിപ്പ് സ്റ്റാറ്റസ് നോക്കാന്‍ വന്നപ്പോള്‍ ഞാന്‍ സിസ്റ്ററോട് പറഞ്ഞു, സിസ്റ്റര്‍ ഞങ്ങള്‍ക്ക് മതിയായി, ഈ ഡ്രിപ്പ് ഒന്ന് മാറ്റണം, ഞങ്ങളേ ഇപ്പോള്‍ തന്നെ ഡിസ്ചാര്‍ജ് ചെയ്യാന്‍ ഏര്‍പ്പാട് ചെയ്യണം.. ഞാന്‍ ഡോക്ടറോട് പറയാം എന്ന് പറഞ്ഞ് അവര്‍ പോയി..

കുറച്ചു കഴിഞ്ഞ് അവര്‍ വന്നിട്ട് പറഞ്ഞു, നിങ്ങള്‍ ഇപ്പോള്‍ ഡിസ്ചാര്‍ജ് ആവശ്യപ്പെട്ടാല്‍ കുഞ്ഞിന് എന്തെങ്കിലും സംഭവിച്ചാല്‍ അതിന് ഉത്തരവാദി നിങ്ങള്‍ മാത്രമായിരിക്കും എന്ന് എഴുതി നല്‍കാതെ ഡിസ്ചാര്‍ജ് ചെയ്യാന്‍ പറ്റില്ല എന്നാണ് ഡോക്ടര്‍ പറയുന്നത്..

ഞാന്‍ പറഞ്ഞു സിസ്റ്റര്‍ ഡോക്ടറോട് പറയുക ഈ ഹോസ്പിറ്റലില്‍ നിന്ന് എന്‍റെ കുഞ്ഞിന് എന്തെങ്കിലും സംഭവിച്ചാല്‍ അതിന് ഉത്തരവാദി ഡോക്ടര്‍ ജമാല്‍ ആയിരിക്കും എന്ന് എനിക്ക് എഴുതി നല്‍കാന്‍ ഡോക്ടര്‍ക്ക്‌ ആവില്ലെങ്കില്‍ എന്‍റെ ഡിസ്ചാര്‍ജ്ജ് ഇപ്പോള്‍ ചെയ്യണം..

ഒബ്സര്‍വേഷന്‍ എന്ന പേരില്‍ ആ റൂമില്‍ ഞങ്ങള്‍ മൂന്ന് പേര്‍ മണിക്കൂര്‍ കണക്കിന് ഇരുന്നിട്ട് ഒരിക്കല്‍ പോലും ഡോക്ടര്‍ ആ വഴി വന്നില്ല..

സിസ്റ്റര്‍ മടങ്ങി വന്നിട്ട് പറഞ്ഞു.. ഡ്രിപ്പ് കഴിഞ്ഞിട്ട് കുട്ടിക്ക്‌ ബോധം വന്നിട്ട്, ഡോക്ടര്‍ ചെക്ക്‌ ചെയ്തിട്ട് ഡിസ്ചാര്‍ജ്ജ് നല്‍കാം എന്ന് പറഞ്ഞിട്ടുണ്ട്..

മടങ്ങുന്ന അവരോട് ഞാന്‍ ചോദിച്ചു.. 'സിസ്റ്ററേ, ചെറ്റത്തരമല്ലേ ഇതൊക്കെ..' കുറച്ച് നേരം മൌനിയായി നിന്ന് അവര്‍ പറഞ്ഞു.. 'ഞങ്ങള്‍ക്ക് എന്ത് ചെയ്യാന്‍ പറ്റും..'

ഒരു പിടി ചോറിനു വേണ്ടി.. 'എന്‍റെ കുട്ടിയെപ്പോലെ കരുതി പറയാന്‍' സൌമ്യക്കും കാണുമായിരിക്കും ഒരു കുഞ്ഞ്.. ഇതൊന്നും അവരുടെ കുഴപ്പം അല്ല.. ഇതൊന്നും ചെയ്തില്ലെങ്കില്‍ അവര്‍ക്കവിടെ ജോലിയില്ല..

അവരെ വെച്ച് ജനങ്ങളുടെ ആരോഗ്യം പിടിച്ച പിടിയില്‍ നിര്‍ത്താന്‍ അഹോരാത്രം വിയര്‍പ്പൊഴുക്കി നാട്ടില്‍ നാനൂറും അഞ്ഞൂറും കോടി പ്രൊജക്റ്റ്‌ പണിയുന്നവര്‍ക്ക് വേണം സൌമ്യമാരെ, അനിതമാരെ, ജമാല്‍മാരെ..

ഒന്നും അറിയാതെ, ഒന്നിലും പരാതിയില്ലാതെ ജോ ഉറങ്ങിക്കൊണ്ടേയിരുന്നു..

ഡ്രിപ്പ് തീരാറിയി തുടങ്ങിയപ്പോള്‍ സിസ്റ്റര്‍ ഒരു കുപ്പിയുമായി വന്നു, ഡോക്ടര്‍ ഡിസ്ചാര്‍ജ്ജിന് മുന്‍പ്‌ സ്റ്റൂള്‍ (മലം) ടെസ്റ്റ്‌ സാമ്പിള്‍ എടുക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്..

ഞങ്ങള്‍ ജോയുടേ പാമ്പര്‍ അഴിച്ചു നോക്കി, ഇല്ല സ്റ്റൂളിന്റെ പൊടിപോലുമില്ല..

ഇനിയിപ്പോ എന്താ ചെയ്യാ.. ഡോക്ടറോട് എന്തു പറയും എന്ന് ഭയന്നാവും സിസ്റ്റര്‍ ചോദിച്ചു..

അതിന് സിസ്റ്ററേ സ്റ്റൂള്‍ ഇല്ലെങ്കില്‍ എന്താപ്പോ നമ്മള്‍ ചെയ്യാ.. നാലുദിവസമായി ഘരമായി ഒന്നും കഴിക്കാത്ത കുഞ്ഞിന്‍റെ സ്റ്റൂള്‍ തന്നെ വേണോ.. ഈ ചെയര്‍ മതിയാവോ, മുന്നില്‍ ഇരിക്കുന്ന കസേര ചൂണ്ടി ഞാന്‍ ചോദിച്ചു..

സ്റ്റൂള്‍ കിട്ടിയേ ആവൂ എന്നുണ്ടെങ്കില്‍ തല്‍ക്കാലം ഞാന്‍ തരാം.. അസിയുടെ മറുപടി കേട്ട് പൊട്ടിച്ചിരിച്ചു കൊണ്ടു അവര്‍ ഓടിപ്പോയി.

ഡ്രിപ്പ് കഴിഞ്ഞും കുറേ നേരത്തിനു ശേഷമാണ് ഡോക്ടര്‍ ചെക്ക്‌ ചെയ്യാന്‍ വന്നത്..

കുഴപ്പമൊന്നുമില്ല.. നല്ല ക്ഷീണമുണ്ട്.. രാത്രി എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടെങ്കില്‍ കൊണ്ടുവന്നോളൂ.. ഡിസ്ചാര്‍ജ് ചെയ്യാന്‍ അയാള്‍ സിസ്റ്റര്‍ക്ക് നിര്‍ദ്ദേശം നല്‍കി അപ്രത്യക്ഷമായി..

സിസ്റ്റര്‍ ഡിസ്ചാര്‍ജ്ജ് സ്ലിപിന്റെ ഒപ്പം ഒരു കൊച്ചു കുപ്പിയുമായി വന്നു.. കുട്ടിയുടേ മലത്തിന്‍റെ സാമ്പിള്‍ എടുക്കാനാ.. നാളെ നിങ്ങള്‍ കൊണ്ടുവന്നാല്‍ മതി..

ഓ പിന്നെന്താ.. കുപ്പി അസി വാങ്ങി വെച്ചു..

രാത്രി ഞങ്ങള്‍ വീട്ടിലേക്ക് തിരിച്ചു, ബാഗില്‍ നിന്നും കുപ്പിയെടുത്ത് തിരിച്ചും മറിച്ചും നോക്കി അസി പറഞ്ഞു, നല്ല കുപ്പി.. കടുക്‌ ഇട്ടു വെയ്ക്കാന്‍ കൊള്ളാം..

വൃത്തി കെട്ടവള്‍ സ്റ്റൂളിന്റെ കുപ്പിയില്‍ ആണോടീ കടുക്‌ ഇട്ടു വെയ്ക്കുന്നത്, എറിയെടീ പുറത്തേക്ക്..
എറിയാണോ..
എറിയണം..
എറിയട്ടെ..
എറിഞ്ഞോ..
എറിഞ്ഞു

നിശബ്ദയായി ജോ അസിയുടെ മടിയില്‍ മയങ്ങിക്കിടന്നു.. ഞങ്ങളേ കാത്ത് വീട്ടില്‍ എന്‍റെ മക്കള്‍ ഉറങ്ങാതെ ഇരിക്കുന്നുണ്ടായിരുന്നു..

ഞങ്ങളേപ്പോലുള്ളവരെ കാത്ത് സൌമ്യമാരും..

....ആഴ്ചകള്‍ക്ക് ശേഷം....

ഒരു ഷോപ്പിംഗ് മാളിലൂടെ ഓടി നടക്കുന്ന ജോയേ ഒരു സ്ത്രീ പിടിച്ചു നിര്‍ത്തി..

നോക്കിയപ്പോള്‍, അവളുടെ ഹോമിയോ ഡോക്ടര്‍ ആണ്..

എന്നെ കണ്ടപ്പോള്‍ പറഞ്ഞു, ആളിപ്പോള്‍ നല്ല ഉഷാര്‍ ആയല്ലോ.. എന്തായിരുന്നു നിങ്ങളുടെ പേടി.. ഞാന്‍ പറഞ്ഞില്ലേ ഒന്നും പേടിക്കേണ്ടതില്ല എന്ന്‍.., ഇത്രേ ഉള്ളൂ ഇതൊക്കെ..

തല കുലുക്കി ഞാന്‍ സമ്മതിച്ചു.. തന്നെ തന്നെ..!

ഞാന്‍ ചെന്ന് അവരുടെ തല തുറന്ന് നോക്കി, മ്മടെ സുല്‍ത്താന്‍ പണ്ട് പറഞ്ഞത് അച്ചിട്ടതാ, അവിടെ നിറച്ചും നിലാവെളിച്ചമായിരുന്നു.. പാവം..!

No comments:

Post a Comment

Related Posts Plugin for WordPress, Blogger...