Tuesday, February 12, 2013

ഇന്‍ഷുറന്‍സ്

ഒന്നാം ഭാഗം: ആതുരാലയം ഇവിടെ വായിക്കാം

കൌണ്ടറിലേ കശപിശക്ക് ശേഷം കേസ് ഫയലുമായി ഞാന്‍ ചെല്ലുമ്പോള്‍ അവര്‍ ജോയേ തൂക്കി നോക്കിയിരുന്നു..

പതിനഞ്ചു കിലോയില്‍ നിന്നും അവള്‍ പതിനൊന്ന് കിലോ ആയിരിക്കുന്നു. സൗമ്യ സിസ്റ്റര്‍ ജോയുടേ കൈകളില്‍ IV കൊടുക്കാന്‍ പിഐവി ലൈന്‍ (സ്ഥിരമായി ഘടിപ്പിക്കുന്ന സൂചി) പിടിപ്പിക്കുന്ന, ജോ വേദന കൊണ്ടു അലമുറയിട്ട് അവരെ തട്ടിമാറ്റാന്‍ ശ്രമിക്കുന്നു.

സൗമ്യ സിസ്റ്റര്‍ ഞങ്ങളെ ഒരു വാര്‍ഡിലേക്ക് മാറ്റി. പിഐവി ലൈനിലൂടെ എന്തോ ഇന്‍ജക്ഷന്‍ നല്‍കി കൂടെ IV ഡ്രിപ്പ് കൊടുക്കാന്‍ ആരംഭിച്ചു.. 'ഇത് തീരുമ്പോഴെക്ക് പീഡിയാട്രിഷന്‍ ഡോക്ടര്‍ അനിത വരും അവര്‍ കണ്ടിട്ട് ബാക്കി കാര്യങ്ങള്‍ തീരുമാനിക്കാം..' സൗമ്യ സിസ്റ്റര്‍ ഞങ്ങളെ ആശ്വസിപ്പിച്ചു.


'എനിക്ക് പീഡിയാട്രിഷനേ കാണേണ്ട എനിക്ക് വെറും സാധാ ജനറല്‍ ഫിസിഷ്യനെ കണ്ടാല്‍ മതി, അതൊരു മലയാളി ആയാല്‍ സൌകര്യമായിരുന്നു..' ഞാന്‍ പ്രതിവചിച്ചു. സൗമ്യ സിസ്റ്റര്‍ അവിശ്വസനീയമായി എന്നേ നോക്കി എന്നിട്ട് പറഞ്ഞു ഡോക്ടര്‍ മെഹറുന്നീസ ഒന്‍പതിന് വരും, എന്നാലും പീഡിയാട്രിഷനേ കാണിക്കുന്നതാ നല്ലത്.

ഡ്രിപ്പ് തുടങ്ങിയപ്പോഴേക്കും ജോ ഉറങ്ങി തുടങ്ങിയിരുന്നു. നിമിഷങ്ങള്‍ എണ്ണി, ഞാനും അസിയും ജോക്ക് കൂട്ടിരുന്നു. ഒന്‍പത് മണിയോടെ ഡോക്ടര്‍ മെഹറുന്നീസ വന്നു. കുഞ്ഞിനെ അവര്‍ പരിശോധിച്ചു, 'ബ്ലഡ്‌ ടെസ്റ്റ്‌ ചെയ്യണം..' അവര്‍ പറഞ്ഞു

ബ്ലഡ്‌ എടുക്കാന്‍ സൗമ്യ സിസ്റ്റര്‍ വന്നു, ജോ ചെറുതായി നിരങ്ങിയതല്ലാതെ കണ്ണ് പോലും തുറന്നില്ല. സൗമ്യ സിസ്റ്ററും ഡോക്ടറും പരസ്പരം മന്ത്രിച്ചു.

എന്താ ഡോക്ടര്‍ പ്രശ്നം, ഞാന്‍ ചോദിച്ചു.

കുഞ്ഞ് റെസ്പോണ്‍സ് വളരെ കുറവാണ്, ഡോക്ടര്‍ പറഞ്ഞു, സൗമ്യ സിസ്റ്റര്‍ കൂട്ടിച്ചേര്‍ത്തു, വന്നപ്പോള്‍ പിഐവി ലൈന്‍ എടുക്കുമ്പോള്‍ എന്തൊരു കരച്ചില്‍ ആയിരുന്നു. ഇപ്പോള്‍ സൂചി കുത്തിയിട്ട് കണ്ടില്ലേ. എന്‍റെ കുട്ടിയെപ്പോലെ കരുതി പറയാണ് കുഞ്ഞിനെ പീഡിയാട്രിഷനേ കാണിച്ചിട്ട് പോയാല്‍ മതി..

'ഒരു ബോട്ടില്‍ IV കൊടുത്തിട്ടും റെസ്പോണ്‍സ് ഇല്ലെങ്കില്‍.. എന്തായാലും പീഡിയാട്രിഷന്‍ ഡോക്ടര്‍ അനിത വന്ന് ഒന്ന് കണ്ടോട്ടെ..' അതും പറഞ്ഞ് ഡോക്ടര്‍ മെഹറുന്നീസ ഞങ്ങളുടെ മനസ്സുകളെ നൂല്പാലത്തില്‍ നിര്‍ത്തിയിട്ട് പോയി.

ഡോക്ടര്‍ അനിത ചില്ലറക്കാരി ആയിരുന്നില്ല, വന്നു, കണ്ടു, കീഴടക്കി. ആദ്യം തന്നെ അസിയെ അങ്ങ് ചാടിച്ചു. അസിയെ ചാടിക്കാന്‍ കിട്ടുന്ന ചാന്‍സ് ഞാനായിട്ട് പൊതുവേ ഇല്ലാതാക്കാറില്ല, ഏതു വരെ പോകും എന്ന് നോക്കാം എന്ന് വെച്ച് ഞാന്‍ മിണ്ടാതെ കേട്ടു നിന്നു.

കുഞ്ഞ് ഇത്ര വീക്ക്‌ ആവുന്നത് വരെ നിങ്ങള്‍ എന്ത് നോക്കി നില്‍ക്കുകയായിരുന്നു.
അസി വിക്കി വിക്കി, ഞങ്ങള്‍ വേറെ ഡോക്ടറെ കാണിച്ചിരുന്നു..

പിന്നെ എന്തിനാ ഇങ്ങോട്ട് വന്നത്..
ഇവര്‍ ഒരു ഹോമിയോ ഡോക്ടറെയാ കാണിച്ചത്‌..സൗമ്യ സിസ്റ്റര്‍ ആണ്

ഓഹോ.. അത് ശരി, എന്നിട്ട് എന്താ അവര്‍ക്ക്‌ രോഗം മാറ്റാന്‍ ആയില്ലേ..
അത് പിന്നെ, കുഞ്ഞിന് ചര്‍ദ്ദി ആയിരുന്നു, പിന്നെ നല്ല പനിയും ഉണ്ട്, കൂടെ വയറിളക്കവും..വല്ലാതെ വീക്ക്‌ ആയപ്പോള്‍..

നിങ്ങള്‍ എന്തെങ്കിലും ഒന്ന് തെളിച്ചു പറയൂ, ചര്‍ദ്ദിയാണോ, പനിയാണോ.. ഞാന്‍ ഇപ്പൊ എന്താ ചികിത്സിക്കേണ്ടത്..

അവരുടെ സംസാരത്തില്‍ നിന്ന് തന്നെ ഇതിന്‍റെ പോക്ക് എവിടേക്കാണ് എന്ന് എനിക്ക് പിടികിട്ടി..

ഞങ്ങള്‍ക്ക് തെറ്റുപറ്റി ദയവു തോന്നി ഞങ്ങളുടെ കുഞ്ഞിനെ..
ഹോമിയോ ഡോക്ടറുടെ അടുത്ത് ഇത്ര സീരിയസ് ആയ കാര്യത്തിന് കുഞ്ഞിനെ കൊണ്ടുപോയത്‌ ഞങ്ങള്‍ക്ക്‌ പറ്റിയ തെറ്റാണ്..
ഞങ്ങളെ കൈ വെടിയരുത്, ഞങ്ങളുടെ കുഞ്ഞിനെ രക്ഷിക്കണം..

ഇതും പറഞ്ഞ് അസി അവരുടെ കാലില്‍ വീഴും ആ പാദങ്ങള്‍ കണ്ണീര്‍ കൊണ്ടു കഴുകും..
എന്‍റെ കാലില്‍ നിന്നും വിടൂ, എന്താ ഈ ചെയ്യുന്നത്, ഞാന്‍ ക്ഷമിച്ചിരിക്കുന്നു, ഞാന്‍ രക്ഷിക്കാം നിങ്ങളുടെ കുഞ്ഞിനെ..

ഡോക്ടറേ ഇങ്ങനെ മോഹിപ്പിച്ച് കഷ്ട്ടപ്പെടാന്‍ വിടാതെ ഞാന്‍ അവരെ തിരിച്ച് റിയാലിറ്റിയിലേക്ക്‌ മടക്കി കൊടുന്നു.

ഞാന്‍ പറഞ്ഞു 'ഡോക്ടര്‍, കുഞ്ഞിന് IV കൊടുക്കാന്‍ ആണ് ഞങ്ങള്‍ വന്നത്, അത് കൊടുത്തു കഴിഞ്ഞു, ജനറല്‍ ഫിസിഷ്യന്‍ താങ്കള്‍ ഒന്ന് നോക്കുന്നത് നന്നായിരിക്കും എന്ന് അഭിപ്രായപെട്ടു, ആയിക്കോട്ടെ എന്ന് ഞങ്ങള്‍ കരുതി, ഡോക്ടര്‍ക്ക്‌ പ്രത്യേകിച്ച് ഒബ്സേര്‍വേഷന്‍ ഒന്നും ഇല്ലെങ്കില്‍ ഞങ്ങള്‍ മടങ്ങാന്‍ നില്‍ക്കുകയാണ്..' ഇതാണ് പറഞ്ഞതിന്റെ ചുരുക്കം.

പക്ഷേ ഇത് ഇങ്ങനെ പറഞ്ഞാല്‍ ഏല്‍ക്കില്ല. ഡോക്ടര്‍മാര്‍ നമ്മേക്കാള്‍ ശക്തരാണ്. നമുക്കുള്ള രോഗം എന്താണ് എന്ന് നമ്മേക്കാള്‍ അവര്‍ക്കറിയാം. അവര്‍ക്ക്‌ മാത്രം മനസ്സില്‍ ആവുന്ന വേദമാണ് ചികിത്സ എന്നാണ് അവര്‍ കരുതുന്നത്. ആ അറിവാണ് അവരുടെ പവര്‍, ആ പവര്‍ ആണ് അവരെ കറപ്റ്റ് ആക്കുന്നത്. എല്ലാവരെയും അല്ല, അവരില്‍ തൊണ്ണൂറ്റി നാലര ശതമാനം പേരെയും (ഒരു നമ്പര്‍ പറഞ്ഞാല്‍ കാര്യങ്ങള്‍ക്ക് എല്ലാം ഒരു ആധികാരികത വരും എന്ന് വെച്ച് പറഞ്ഞതാണ്, കാര്യമാക്കണ്ട).

ഡോക്ടര്‍മാര്‍ക്ക് നമ്മള്‍ രോഗികള്‍ മാത്രമാണ്, വെറും രോഗികള്‍ അല്ല, അവര്‍ എന്ത് പറഞ്ഞാലും വിശ്വസിക്കുന്ന പാവങ്ങളായ രോഗികള്‍. അവര്‍ക്ക് ഭയപ്പെടുത്താന്‍ അവാത്തവരെ അവര്‍ക്ക്‌ ഭയമാണ്.

എനിക്ക് രോഗങ്ങളെ കുറിച്ച് വലിയ പിടിപാടൊന്നും ഇല്ല, പക്ഷേ കുറേ രോഗങ്ങളുടെയും, ചികിത്സാരീതികളുടെയും, ഉപകരണങ്ങളുടെയും മറ്റും പേരറിയാം. അത് സ്ഥാനത്തും, അസ്ഥാനത്തും തിരുകി ഇംഗ്ലീഷില്‍ ഒരു കാച്ചങ്ങു കാച്ചിയാല്‍, എന്‍റെ ഇത്ര കാലത്തെ ജീവിതത്തിനിടക്ക് അതില്‍ വീഴാത്ത ഒരു ഡോക്ടറെയും ഞാന്‍ കണ്ടിട്ടില്ല. ഇടയില്‍ ഞാന്‍ ഒരു പത്തു ദിവസം പ്രക്രതിചികിത്സയില്‍ കിടന്നിരുന്നു, അവിടെ നിന്നും ഈ രോഗങ്ങള്‍ എന്നാല്‍ ഇവര്‍ ഈ കാട്ടിക്കൂട്ടുന്ന കാര്യമൊന്നുമില്ല എന്ന ഒരു ആശയവും എനിക്ക് കിട്ടി.

നമ്മുടെ അറിവില്ലായ്മയെ ചൂഷണം ചെയ്തു, നമ്മെ ഭയപ്പെടുത്തി നമ്മുടെ പണം കവരുന്ന ഒരു വന്‍ വ്യവസായമാണ് കൂണ് പോലെ മുളച്ചു പൊന്തുന്ന സൂപ്പര്‍ സ്പെഷ്യാലിറ്റി ആതുരാലയങ്ങള്‍.

എനിക്ക് ഒരു ചുക്കും അറിയില്ല എന്ന് അവര്‍ക്ക്‌ പെട്ടെന്ന് മനസ്സില്‍ ആവും, പക്ഷേ ഇവന് 'എന്തെല്ലാമോ' അറിയാം അതുകൊണ്ട് വണ്ടി ഒന്ന് വിട്ടു പിടിക്കാം എന്ന ഒരു ലൈന്‍ ആണ് പൊതുവേ ഡോക്ടര്‍മാരില്‍ ഞാന്‍ കാണാറുള്ളത്.

ഡോക്ടര്‍ ഭൂമിയിലേക്ക് ഇറങ്ങി വന്നു, കുഞ്ഞിനെ നോക്കി.. 'ഒരു പാതി കുപ്പി ഡ്രിപ്പ് കൂടി കൊടുക്കാം, നല്ല ക്ഷീണം ഉണ്ട്, അഡ്മിറ്റ്‌ ചെയ്യണം, ഒബ്സേര്‍വേഷന്‍ വേണം, ഇന്‍ഷുറന്‍സ് കവര്‍ ചെയ്യും, സിസ്റ്റര്‍ ഇവര്‍ക്ക്‌ റൂം അറേഞ്ച് ചെയ്യൂ..' അതും പറഞ്ഞ് അവര്‍ പോയി.

സൗമ്യ സിസ്റ്റര്‍ നിറഞ്ഞ ചിരിയോടെ വന്നു, ഇനി പ്രശ്നമൊന്നുമില്ല, ഇവിടെ ഞങ്ങള്‍ക്ക് അഡ്മിറ്റ്‌ ചെയ്‌താല്‍ അത് ഇന്‍ഷുറന്‍സ് കവര്‍ ചെയ്യില്ല, പേടിക്കേണ്ട ഞങ്ങളുടെ തന്നെ വേറെ ഒരു ഹോസ്പിറ്റല്‍ ഉണ്ട്, ഞാന്‍ വിളിച്ചു പറഞ്ഞു കഴിഞ്ഞു, ഈ കത്ത് അവിടെ ഓഫീസില്‍ ഉള്ള നൌഫല്‍ എന്ന ആള്‍ക്ക് കൊടുത്താല്‍ മതി. കത്ത് എന്നേ ഏല്‍പിച്ചു അവര്‍ ജോക്ക് അടുത്ത ഡ്രിപ്പ് കൊടുക്കാന്‍ ഉള്ള പണികളില്‍ വ്യാപൃതയായി.

ഞങ്ങള്‍ ആ ഹോസ്പിറ്റലില്‍ പോയാല്‍.. ഡോക്ടര്‍ അനിത.. ഒബ്സേര്‍വേഷന്‍..
എന്‍റെ ചോദ്യം മുഴുവന്‍ ആക്കാന്‍ നില്‍ക്കാതെ സൗമ്യ സിസ്റ്റര്‍ പറഞ്ഞു 'അവിടെ വേറെ നല്ല പീഡിയാട്രിഷന്‍ ഉണ്ട്..'

കാര്യങ്ങള്‍ എനിക്കിപ്പോള്‍ കൂടുതല്‍ വ്യക്തമായി കാണാന്‍ തുടങ്ങി. എന്‍റെ കുഞ്ഞിനെ ഇപ്പോള്‍ മൂന്ന് ഡോക്ടര്‍ നോക്കിക്കഴിഞ്ഞു, കുറച്ച് ടെസ്റ്റുകള്‍ എടുത്തു, ഇതില്‍ കൂടുതല്‍ ഇനി ഇന്‍ഷുറന്‍സ് കമ്പനിയില്‍ ഇവര്‍ക്ക്‌ ക്ലെയിം ചെയ്യാന്‍ ആവില്ല. അതിനാല്‍ ഇവര്‍ എന്നേ മറ്റൊരു ഹോസ്പിറ്റലില്‍ വിടുന്നു, അവിടെയും ഡോക്ടര്‍മാര്‍ ഉണ്ട്, അവര്‍ക്കും വേണം കുറച്ച് ഇന്‍ഷുറന്‍സ് കാശ്, അഡ്മിറ്റ്‌ ചെയ്‌താല്‍ ഒരുപാട് കാശ്..

രണ്ടാമത്തെ ഡ്രിപ്പ് കഴിഞ്ഞു തുടങ്ങിയതും, ജോ ഉണര്‍ന്നു, ക്ഷീണമുണ്ടെങ്കിലും നല്ല പ്രസരിപ്പോടെ കളി തുടങ്ങി.

അസി സാധനങ്ങള്‍ പാക്ക് ചെയ്യാന്‍ തുടങ്ങി. നിങ്ങള്‍ ഇപ്പളും പോയില്ലേ..അതും ചോദിച്ചാണ് സൗമ്യ സിസ്റ്റര്‍ വന്നത്. വേഗം ചെല്ല്, കുഞ്ഞിനെ ഒബ്സര്‍വ്വ്‌ ചെയ്യാന്‍ ഉള്ളതാ..‍ഞാന്‍ എല്ലാം വിളിച്ച് പറഞ്ഞിട്ടുണ്ട്.. അവര്‍ ജോ പറിച്ചിടാതിരിക്കാന്‍ പിഐവി ലൈനിന് മേലേ ഒരു സ്റ്റിക്കര്‍ ഒട്ടിച്ചു തന്നു.

ഞങ്ങള്‍ വണ്ടിയില്‍ കയറി, നമുക്ക് പോവാണോ, എനിക്ക് കണ്ടിട്ട് ഇപ്പോള്‍ ജോക്ക് ഒരു കുഴപ്പവും തോന്നുന്നില്ല, എന്താ നിന്‍റെ അഭിപ്രായം ഞാന്‍ അസിയോട് ചോദിച്ചു..
വീട്ടില്‍ പോയിട്ട് അവള്‍ ചര്‍ദ്ദിച്ചാല്‍ നമ്മള്‍ ഇനി എന്ത് ചെയ്യും, തിരിച്ച് ഇവരുടെ അടുത്ത് വരാന്‍ ഒക്കുമോ, മറ്റൊരു ഹോസ്പിറ്റലില്‍ പോയി ഈ ചെയ്തതെല്ലാം ഇനിയും.. അല്ലെങ്കില്‍ പിന്നെ ഉള്ളത് ഹോമിയോ ആണ്, ഈ കണ്ടീഷനില്‍ ഇനിയും..

ശരിയാണ്, ജോ സ്റ്റേബിള്‍ ആയി എന്ന് പറയാറായിട്ടില്ല. നാല് ദിവസങ്ങള്‍ക്ക് ശേഷം അവള്‍ ചിരിക്കുന്നത് ഇപ്പോള്‍ മാത്രമാണ്. പോവാം, എനിക്കറിയാം അവര്‍ക്ക്‌ ഇനിയും ഒരു പാട് ടെസ്റ്റുകള്‍ ചെയ്യാന്‍ കാണും, എന്‍റെ ജോയേ ഒരുപാട് വേദനിപ്പിക്കാന്‍ കാണും, എങ്കിലും പോവാം.. ഞാന്‍ പുതിയ ഹോസ്പിറ്റലിലേക്ക് വണ്ടി തിരിച്ചു..

മൂന്നാം ഭാഗം: സുഖവാസം

No comments:

Post a Comment

Related Posts Plugin for WordPress, Blogger...